കോഴിക്കോട്: ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം ഔദ്യോഗികവിഭാഗത്തിന്റെ നിലപാട് കെ.എം. മാണിയോടുള്ള മൃദുസമീപനത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതികളെ വെള്ളപൂശി താങ്ങിനിര്‍ത്തുന്ന സിപിഎം നിലപാടിന്റെ തുടര്‍ച്ചയാണിത്.
ബാര്‍ കോഴ വിവാദത്തില്‍ സിപിഎമ്മിന്റെ നിലപാട് അസംബന്ധവും അപഹാസ്യവുമാണ്. ജൂഡീഷ്യല്‍ അന്വേഷണവും സിബിഐ അന്വേഷണവും വേണ്ടെന്ന് പറയുന്ന സിപിഎം കോടതി നിയന്ത്രണത്തിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം സെക്രട്ടറി പത്രസമ്മേളനം നടത്തി പറഞ്ഞാല്‍ ഏത് കോടതിയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുക എന്നത് പിണറായി വ്യക്തമാക്കണം. സിപിഐ ഇക്കാര്യത്തില്‍ സിപിഎമ്മിനോടൊപ്പമില്ല. സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് വി.എസ് അച്യുതാനന്ദനും തിരുത്തിയിട്ടില്ല. ബിജെപി പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ പിന്തുണക്കുകയാണ്ണന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം കോഴക്കേസില്‍ കുടുങ്ങുമെന്ന ഭയത്തിലാണ്. കെ.എം. മാണിമാത്രമല്ല കോണ്‍ഗ്രസിലെ എട്ട് മന്ത്രിമാര്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും കോഴയിടപാടില്‍ പങ്കുണ്ട്. ബാര്‍ കോഴയില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നതാണ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്. 15 കോടി രൂപയില്‍ നിന്ന് ബാക്കി പണം എവിടെപ്പോയി എന്നന്വേഷിക്കണമെന്നാണ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നും ബാര്‍ കോഴ പ്രശ്നത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. നവംബര്‍ 10ന് ജില്ലാ കലക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. 11ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് ജനകീയ മാര്‍ച്ച് നടക്കും. 11 ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഭാവി സമര പരിപാടികള്‍ തീരുമാനിക്കും. അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി. വാസുദേവന്‍, ജില്ലാ സെക്രട്ടറി വി കെ ജയന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: