കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഏറെക്കാലം തലയെടുപ്പുള്ള സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നല്ല മനുഷ്യനായിരുന്നു എന്‍.ഐ. ധര്മ്മപാലന്. പ്രതിയോഗികളുടെ നടുവില്‍ ഹോട്ടല്‍ വ്യവസായം നടത്തിയ ധര്മ്മപാലന് തൃശൂരിലെ ഭാരതീയ ജനസംഘം പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നു. കൊളംബോ ഹോട്ടല്‍ സംഘ-ജനസംഘ പ്രവര്‍ത്തനത്തിന്റെ തൃശൂരിലെ ആസ്ഥാനമായി പരിഗണിക്കപ്പെട്ടിരുന്നു.
1967ല്‍ കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ആലോചിക്കാന്‍ യോഗം ചേര്‍ന്നത് തൃശൂരിലായിരുന്നു. പരിമിതമായ പ്രവര്‍ത്തനം മാത്രമേ അന്ന് കേരളത്തിലും തൃശൂരിലും ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഒരു പരാതിയുമില്ലാതെ യോഗം നടത്താനും നല്ലരീതിയില്‍ വിജയിപ്പിക്കാനും അന്ന് സാധിച്ചു.
വിടര്‍ന്ന ചിരിയും കണ്ണടയും ധര്‍മ്മപാലന്റെ മുഖമുദ്രയായിരുന്നു. ജനസംഘത്തിന്റെ യോഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു ധര്മ്മപാലന്. തൃശൂരിലെത്തുന്ന നേതാക്കള്‍ക്കെല്ലാം ആതിഥ്യമൊരുക്കിയിരുന്ന ധര്മ്മപാലന് പേരുപോലെ തന്നെ ധര്‍മ്മിഷ്ഠനായിരുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ മിസ തടവുകാരായി കുറേപേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നു. ഒരു വര്‍ഷത്തോളം എന്നെ പാര്‍പ്പിച്ചതും വിയ്യൂര്‍ ജയിലിലായിരുന്നു.
ജയിലില്‍ കിടക്കുന്ന സംഘ, ജനസംഘ പ്രവര്‍ത്തകര്‍ക്കും കാണാനെത്തുന്ന ബന്ധുക്കള്‍ക്കും ധര്മ്മപാലന് നല്കിയ സേവനങ്ങള്‍ വിവരണാതീതമാണ്. പരോള്‍ ലഭിക്കാന്‍ സാക്ഷികളെ സംഘടിപ്പിക്കാന്‍ അദ്ദേഹം നന്നേ പണിപ്പെട്ടു. ബന്ധുക്കളായെത്തുന്നവര്ക്ക് ജയിലില്‍ സന്ദര്‍ശനാനുമതി നേടിക്കൊടുക്കാനും അവര്‍ക്ക് താമസം, ഭക്ഷണം എന്നിവ ഒരുക്കാനും അദ്ദേഹം ശ്രദ്ധിച്ചു. വലപ്പാട് സ്വദേശിയായ ധര്‍മ്മപാലന്റെ കുടുംബമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. സംഘപ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ സഹകരണം കുടുംബാംഗങ്ങളില്‍ നിന്നു ലഭിച്ചു. പിന്നോക്ക ജാതിക്കാരനെന്ന് പരിഗണിക്കപ്പെട്ടിരുന്ന ധര്‍മ്മപാലനും മുന്നോക്കജാതിയെന്ന് വിശേഷിപ്പിക്കുന്ന ജി. മഹാദേവന്ജിയും തോളോടുതോള്‍ ചേര്‍ന്ന് നടത്തിയ സംഘപ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് അത്ഭുതവും അല്പം അസൂയയുമാണ് സമ്മാനിച്ചിരുന്നത്. ധര്‍മ്മപാലന്റെ വിയോഗം കനത്ത നഷ്ടം തന്നെയാണ്. പരേതാത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഒ.രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: