കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി വീണ്ടും സജീവം. കഴിഞ്ഞ ദിവസം പിഎസ്സിക്ക് മുമ്പാകെ ഹാജരാക്കിയ നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് സംശയം. ഇതേ തുടര്‍ന്ന് ഫലം തടഞ്ഞു.
കെഎസ്ആര്‍ടിസി ബ്ലാക്ക് സ്മിത്ത് ഗ്രേഡ് – രണ്ട് തസ്തികയിലേക്കായി പിഎസ്സി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പ്രളയം. കാറ്റഗറി 470/2009 നമ്പറില്‍ സംസ്ഥാന വ്യാപകമായി 2012 ഏപ്രില്‍ 19 നാണ് എഴുത്തുപരീക്ഷ നടത്തിയത്. തുടര്‍ നടപടിയുടെ ഭാഗമായി ഈ മാസം 23 ന് പ്രാബല്യത്തിലാകുംവിധം റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ 25 ന് ഉത്തരവുമിറങ്ങി.
റാങ്കിന്റെ മെയിന്‍ ലിസ്റ്റില്‍ 480 പേരാണുള്ളത്. സപ്ലിമെന്ററിയില്‍ രണ്ടും. ലിസ്റ്റില്‍ ആകെയുള്ളവരില്‍ 96 പേരുടെ തൊഴില്‍ പരിചയം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിലാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നാണ് സൂചന. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ നാല് വര്‍ഷത്തെ തൊഴില്‍ പരിചയമാണ് വേണ്ടത്.
അഞ്ചും പത്തും വര്‍ഷത്തെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റാണ് മിക്ക ഉദ്യോഗാര്‍ത്ഥികളും പിഎസ്സിയില് ഹാജരാക്കിയത്. രണ്ടും മൂന്നും കൊല്ലം കെഎസ്ആര്‍ടിസിയില്‍ തന്നെ തൊഴില്‍ പരിചയം സിദ്ധിച്ചവരുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ കുറെപ്പേര് നിലവില്‍ താല്ക്കാലികാടിസ്ഥാനത്തില് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ വിവിധ ജില്ലകളിലായി ജോലി ചെയ്യുന്നവരുമാണ്.
ഇക്കൂട്ടത്തില്‍ പെട്ടവരാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതെന്ന് കരുതുന്നു. ഒരു വര്‍ക്ഷോപ്പില്‍ നിന്നുതന്നെ പരിചയ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചവര്‍ നിരവധി പേരുണ്ടത്രെ. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പിഎസ്സിക്ക് പരാതി ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്. പ്രാഥമികമായി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 96 പേരുടെ ഫലം പിഎസ് സി തടഞ്ഞത്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: