മുംബൈ: ചരിത്ര വിജയത്തിന് ചുക്കാന്‍പിടിച്ച ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗം സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഫഡ്നാവിസിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് ഏകനാഥ് ഖാഡ്സെ 44 വയസുകാരനായ ഫഡ്നാവിസിന്റെ പേര് നിര്‍ദേശിച്ചു. വിധാന്‍ ഭവനില്‍ നടന്ന യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി. നഡ്ഡ എന്നിവരും പങ്കെടുത്തു.
വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫഡ്നാവിസും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചടങ്ങിനെത്തും. അരലക്ഷത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്നു കണക്കുകൂട്ടപ്പെടുന്നു.
ഫഡ്നാവിസും മറ്റ് ബിജെപി നേതാക്കളും ചേര്‍ന്ന് ഇന്നു ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. തെരഞ്ഞെടുപ്പില്‍ 122 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ അന്നുമുതല്‍ ഫഡ്നാവിസിന്റെ പേരാണ് മുഖ്യമന്ത്രിപദത്തിലേക്ക് പ്രധാനമായും ഉയര്‍ന്നുകേട്ടത്.
288 അംഗസഭയില്‍ ബിജെപിക്ക് 122 അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവരില്‍ നന്ദീഡില് നിന്നുള്ള എംഎല്‍എ ഗോവിന്ദ് റാത്തോഡ് ഞായറാഴ്ച ഹൃദയാഘാതംമൂലം മരണമടഞ്ഞു. ഇതോടെ അംഗങ്ങളുടെ എണ്ണം 121 ആയി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിശ്ചയിക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് കഴിഞ്ഞദിവസം സേന വ്യക്തമാക്കിയിരുന്നു. 63 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്. ബിജെപി സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്ന് എന്‍സിപിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശിവസേനയുടെ സഹായത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
1970 ജൂലൈ 22ന് നാഗ്പൂരിലായിരുന്നു ദേവേന്ദ്ര ഗംഗാധര്‍ ഫട്നാവിസിന്റെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. 27-ാം വയസില്‍ നാഗ്പൂര്‍ മേയറായി. 99 മുതല്‍ നാഗ്പൂരില്‍നിന്നുള്ള എംഎല്‍എയാണ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദധാരിയായ ഫട്നാവിസ് ആര്‍എസ്എസ്സിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ്. കഴിഞ്ഞ വര്‍ഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയത്. വിവാദങ്ങളിലൊന്നുംപെടാത്ത ഫഡ്നാവിസ് സര്‍വ്വസമ്മതനാണ്. മഹാരാഷ്ട്രയിലെ കുടിവെള്ളകുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കുകയായിരുന്നു. നാഗ്പൂരിലെ ആറു സീറ്റുകളും പിടിച്ചെടുക്കുന്നതിനും ഫഡ്നാവിസിന്റെ കറകളഞ്ഞ വ്യക്തിത്വം ബിജെപിയെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: