സദാ പുഞ്ചിരിക്കുന്ന മുഖം, കളങ്ക രഹിതമായ പ്രതിച്ഛായ, 15 മണിക്കൂറോളം വരെ പ്രവര്‍ത്തിക്കാന്‍ സദാ സന്നദ്ധത, പ്രശ്നങ്ങള്‍ ഏതും അനായാസം പരിഹരിക്കാനുള്ള കഴിവ്, ഇതെല്ലാം ചേരുമ്പോള്‍ 44 വയസുകാരനായ ദേവേന്ദ്ര ഗംഗാധര്‍ ഫട്നാവീസ് ആയി. കറകളഞ്ഞ വ്യക്തിത്വവും കര്മ്മനിഷ്ഠയുംതന്നെയാണ് ഫട്നാവീസിനെ മുഖ്യമന്ത്രിപദത്തിലേക്ക് ബിജെപി നേതൃത്വം കൈപിടിച്ചുയര്‍ത്തിയത്.
1970 ജൂലൈ 22-ന് നാഗപ്പൂരിലാണ് ജനനം. 1990 കളുടെ ആദ്യം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ അദ്ദേഹം രാഷ്ട്രീയ വേദികളിലെത്തി. മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവേന്ദ്ര യുവമോര്‍ച്ചയുടെ വാര്‍ഡ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. നിലവില്‍ ബിജെപി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷനും 1999 മുതല്‍ നാഗപ്പൂരില്‍നിന്നുള്ള എംഎല്‍എയുമാണ്.
21-ാം വയസില്‍ ദേവേന്ദ്ര ഫട്നാവീസ് ജനപ്രതിനിധിയായി. തുടക്കം നാഗപ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് അംഗമായാണ്. 1992-ലും 97-ലുമായി രണ്ടുവട്ടം അദ്ദേഹം കോര്പ്പറേഷന് അംഗമായി. ഒടുവില്‍ 27-ാം വയസില്‍ നാഗപ്പൂര്‍ മേയറുമായി. ഭാരതത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ മേയറായിരുന്നു അദ്ദേഹം.
അച്ഛന് ഗംഗാധര്‍ റാവു ഫട്നാവീസ് നാഗപ്പൂരില്‍ നിയമസഭാ കൗണ്‍സില്‍ അംഗമായിരുന്നു. അമ്മ സരിതാ ഫട്നാവീസ് ഡോക്ടറായിരുന്നു. കുട്ടിക്കാലത്തുതന്നെ ദേവേന്ദ്ര ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുത്ത് സ്വയം സേവകനായി.
ധര്‍മ്മ പീഠ് കോളേജിലും പിന്നീട് നാഗപ്പൂര്‍ ലോ കോളേജിലും പഠിച്ച് ദേവേന്ദ്ര നിയമബിരുദം നേടി. ഇക്കാലത്ത്, 1986-89 കാലത്ത് സജീവ എബിവിപി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ദേവേന്ദ്രക്ക് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുണ്ട്. ബര്‍ലിനിലെ ജര്‍മ്മന്‍ ഫൗണ്ടേഷന് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റില്നിന്നു പ്രോജക്ട് മാനേജ്മെന്റ് ഡിപ്ലോമയുമുണ്ട്.
ദേശസ്ഥ ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സാമ്പത്തിക ഇടത്തരക്കാരനായ ദേവേന്ദ്ര അമൃതാ റാനഡെയെ 2006-ല്‍ വിവാഹം ചെയ്തു. അമൃത നാഗപൂരില്‍ ബാങ്കുജീവനക്കാരിയാണ്. ദിവിജ മകളാണ്.
2013-ല്‍ മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷനാകുന്നതുവരെ 2010 മുതല്‍ ദേവേന്ദ്ര ഫട്നാവീസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. 2001 മുതല്‍ അദ്ദേഹം യുവമോര്‍ച്ച ദേശീയ ഉപാധ്യക്ഷനായിരുന്നു. അതിനു മുമ്പ് 1994-ല്‍ ദേവേന്ദ്ര യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനനും അതിനു രണ്ടു വര്‍ഷം മുമ്പുവരെ നാഗപ്പൂര്‍ സിറ്റി യുവമോര്‍ച്ച അദ്ധ്യക്ഷനുമായിരുന്നു. 1989-ല്‍ യുവമോര്‍ച്ച വാര്‍ഡ് പ്രസിഡന്റെന്ന നിലയിലായിരുന്നു തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: