ന്യൂദല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ശിക്ഷ പുന:പരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ കോലിയുടെ ആവശ്യം. കേസില്‍ ശിക്ഷ ശരിവച്ച സുപ്രീംകോടതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും അതിനാല്‍ തന്നെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു, ജസ്റ്റീസുമാരായ അനില്‍ ആര്.ദവെ, എസ്.എ.ബോബ്ഡെ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
വധശിക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുപ്രകാരം ആദ്യം പരിഗണിച്ച കേസാണ് കോലിയുടേത്.
അതേസമയം കോലിക്ക് മതിയായ നിയമസഹായം ലഭിച്ചില്ലെന്ന് അയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാം ജഠ്മലാനി കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി.
ഭാവിയില്‍ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് മതിയായ നിയമസഹായം ലഭിക്കുന്നു എന്ന് വിചാരണക്കോടതികള്‍ ഉറപ്പു വരുത്തണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: