ന്യൂദല്‍ഹി: ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്മന്, വ്യവസായി പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവന്‍ ഖനിയുടമ രാധാ സതീഷ് ടിംബ്ലോ എന്നിങ്ങനെ വിദേശരാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഭാരതീയരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. യുപിഎ സര്‍ക്കാരിലെ വിദേശകാര്യസഹമന്ത്രിയും മുന്‍പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇവരുള്‍പ്പെടെ 52 പേരുടെ വിശദാംശങ്ങള്‍ ഉടന്‍ സുപ്രീംകോടതിക്കു കൈമാറും. രാജ്യത്തിനു ശാപമായ കള്ളപ്പണ നിക്ഷേപങ്ങള്‍ തിരികെ എത്തിക്കാനുള്ള ബിജെപിയുടെ ദീര്‍ഘകാലശ്രമങ്ങള്‍ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് വ്യക്തം.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് കള്ളപ്പണ നിക്ഷേപക്കാരായ ഭാരത വ്യവസായികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ഡാബര്‍ ഗ്രൂപ്പ് ആജീവനാന്ത ഡയറക്ടര്‍ പ്രദീപ് ബര്‍മന്റെ പേരു പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിയില്‍ വലിയ ഇടിവുണ്ടായി. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ശതകോടീശ്വര കച്ചവടക്കാരനാണ് പങ്കജ് ചിമന്‍ലാല്‍ ലോധ്യ. ഗോവയിലെ ഖനിയായ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് രാധ എസ.് ടിംബ്ലോ. ഇവരെക്കൂടാതെ ടിംബ്ലോ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍, രോഹന്, അന്ന, മല്ലിക എന്നിവരുടെ പേരുവിവരങ്ങളും കേന്ദ്രം പുറത്തുവിട്ടു. ഇരട്ട നികുതിയൊഴുവാക്കല് കരാറുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പുറത്തുവിടുന്നതെന്ന് റോഹത്തി സുപ്രീംകോടതിയെ അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഭാരതീയരുടേതും കള്ളപ്പണ നിക്ഷേപങ്ങളായി കണക്കാക്കില്ലെന്ന് അധിക സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ തുടങ്ങുന്നതോടെ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തും.
പ്രണീത് കൗറിനു പുറമേ മഹാരാഷ്ട്രയിലെ പ്രമുഖമായ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍ഗ്രസ് നേതാവും പട്ടികയിലുണ്ട്. ഇവര്‍ക്കെല്ലാം ഇന്‍കം ടാക്സ് വകുപ്പ് നോട്ടീസ് അയച്ചതായാണ് വിവരം. ഭാരതീയരായ 700 പേരുടെ വിവരങ്ങള്‍ എച്ച്എസ്ബിസി ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ അമ്പതോളം പേരുടെ വിശദവിവരങ്ങള്‍ കേന്ദ്രം ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ പട്ടികയിലുള്ള മൂന്നുപേരുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അതിനിടെ, മൂന്നു പേരുകള്‍ മാത്രം പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. മുഴുവന്‍ പേരുടേയും പട്ടിക പുറത്തുവിടണമെന്ന് കോണ്‍ഗ്രസും ഇടതുകക്ഷികളും ആവശ്യപ്പെട്ടു. എന്നാല്‍ ചരിത്രപരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും ബിജെപി പ്രതികരിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ രാംജത്മലാനി സമര്‍പ്പിച്ച ഹര്‍ജിയില്‍, വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎ ഭരണകൂടം രൂപീകരിച്ച ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പേരുകളാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. ഏകദേശം ഒരുലക്ഷം കോടി രൂപയോളം വിദേശരാജ്യങ്ങളിലെ വിവിധ ബാങ്കുകളിലായി ഭാരതീയര്‍ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രോസിക്യൂട്ട് ചെയ്യാന്‍ തക്ക തെളിവുകള്‍ ഉള്ളവരുടെ പേരുകള്‍ മാത്രമേ വെളിപ്പെടുത്തുകയുള്ളുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: