ന്യൂദല്‍ഹി: സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്രേഖയു ടെ ചുവടുപിടിച്ച് സിപിഎം പശ്ചിമബംഗാള്‍ ഘടകം ഔദ്യോഗിക പക്ഷവുമായി ഇടയുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി സിപിഎം സ്വീകരിച്ച രാഷ്ട്രീയ അടവുനയങ്ങള്‍ തെറ്റിപ്പോയെന്ന പൊളിറ്റ്ബ്യൂറോയുടെ നിലപാടിനെ പശ്ചിമബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങള്‍ തള്ളിക്കളഞ്ഞു.
അടവുനയങ്ങള്‍ നടപ്പാക്കിയ രീതിയാണ് പരാജയപ്പെട്ടതെന്ന യെച്ചൂരിയുടെ നിലപാടിനോടാണ് ബംഗാള്‍ ഘടകം യോജിക്കുന്നത്. ഇതോടെ പ്രകാശ് കാരാട്ട് അവതരിപ്പിച്ച അടവുനയരേഖയില് മാറ്റംവരുത്തേണ്ടിവരുമെന്ന സാഹചര്യം സംജാതമായി. പിബി അംഗീകരിച്ച നയരേഖയില്‍ മാറ്റംവരുത്തുന്നത് അസാധാരണ നടപടിയാണ്.
സിപിഎമ്മില്‍ സമീപകാലത്തെങ്ങും ഇത്തരത്തില്‍ രൂക്ഷമായ ഭിന്നത സംജാതമായ കേന്ദ്രകമ്മറ്റി യോഗം നടന്നിട്ടില്ല. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുതിര്‍ന്ന പിബിഅംഗം യെച്ചൂരിയും തമ്മിലുള്ള ഭിന്നത പാരമ്യതയിലെത്തിയെന്നാണ് കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പൊതുവികാരം. മുന്‍കാല അടവുനയങ്ങള്‍ തെറ്റിപ്പോയെന്ന ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും ശക്തമായ നിലപാടുകളാണ് നേതാക്കള്‍ സ്വീകരിക്കുന്നത്.
ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ്, സുനിതാ മിശ്ര എന്നിവര്‍ രാഷ്ട്രീയ അടവുനയരേഖയ്ക്കൊപ്പം നില്ക്കുമ്പോള് ബംഗാളില്‍ നിന്നുള്ള മറ്റു കേന്ദ്രകമ്മറ്റിയംഗങ്ങള്‍ ഇതിനെ അനുകൂലിക്കുന്നില്ല. ബംഗാളില്‍ പാര്‍ട്ടി തകര്‍ച്ചയെ നേരിടുമ്പോള്‍ മുന്‍കാലങ്ങളില്‍ നടപ്പാക്കിയ നടപടികളെ തള്ളിപ്പറയാതെ പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവരുടെ പക്ഷം. തെറ്റുകള്‍ തിരുത്തി മാത്രമേ ബംഗാളില്‍ സിപിഎമ്മിനു മുന്നോട്ടുപോകാനാവൂ. ഇതിനു പഴയചെയ്തികളെ തിരുത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ 10 വര്‍ഷമാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് വഴിതെളിച്ചതെന്നാണ് യെച്ചൂരി ബദല്‍രേഖയിലൂടെ വ്യക്തമാക്കുന്നത്. കാരാട്ട് സ്വീകരിച്ച നടപടികളെ തള്ളിപ്പറയാന്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം നിര്ബന്ധിതമാകുമോയെന്ന് കേന്ദ്രകമ്മറ്റിയില്‍ ഇന്നുനടക്കുന്ന തുടര്ചര്ച്ചകളുടെകൂടെ അടിസ്ഥാനത്തിലറിയാം.
കേരളാ ഘടകം പൂര്‍ണ്ണമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം അണിനിരക്കുകയാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങളായ തോമസ് ഐസക്, പി.കരുണാകരന്, എ.വിജയരാഘവന് എന്നിവര്‍ കേന്ദ്രകമ്മറ്റിയോഗത്തില്‍ കാരാട്ടിനെ അനുകൂലിക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്നിവര്‍ ഇന്ന് മുതല്‍ കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: