ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യചര്‍ച്ചകള്‍ക്ക് ഇന്നലെ അനൗപചാരിക തുടക്കം. ഈ ആഴ്ചയോടെ പുതിയ സഖ്യ സര്‍ക്കാര്‍ സംബന്ധിച്ച പ്രഖ്യാപനം വരും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത എംപിമാരുടെ ചായ സല്ക്കാരിത്തിലാണ് ആഴ്ചകളുടെ ഭിന്നിപ്പിനു ശേഷം ഇരു പാര്‍ട്ടി നേതൃത്വവും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.
തുടര്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.പി. നദ്ദയും ഇന്ന് മഹാരാഷ്ട്രയിലേക്ക് തിരിക്കുമെന്നാണ് സൂചന. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും ബിജെപി-ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തിലേറാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.അതിനിടെ നാളെ ബിജെപി എംഎല്‍എമാര്‍ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ യോഗം ചേരാന്‍ തീരുമാനിച്ചു. നിയമസഭാ മന്ദിരത്തിലാണ് യോഗം.
ശിവസേന നേതാവും കേന്ദ്രമന്ത്രിസഭാംഗവുമായ ആനന്ദ് ഗീഥെയുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ശിവസേന എംപിമാരും ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു. ശിവസേന ഇപ്പോഴും കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണെന്നും അതിനാല്‍ തന്നെ താനും എല്ലാ ശിവസേന എംപിമാരും പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി ആനന്ദ് ഗീഥെ ഇന്നലെ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിയല്ലാത്തതിനാലാണ് എത്താതിരുന്നതെന്നും ശിവസേന കേന്ദ്രങ്ങള്‍ പറയുന്നു.
288 അംഗ മഹാരാഷ്ട്ര അസംബ്ലിയില്‍ 122 സീറ്റുകള്‍ നേടിയ ബിജെപി ഒന്നാമതെത്തിയപ്പോള്‍ സഖ്യം പിരിഞ്ഞുപോയ ശിവസേന 63 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസ് 42 സീറ്റുകളിലും എന്‍സിപി 41 സീറ്റിലും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഒരു സീറ്റിലുമാണ് വിജയിച്ചത്. ബിജെപി സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കാമെന്ന എന്‍സിപിയുടെ പ്രഖ്യാപനത്തോടെ സമ്മര്‍ദ്ദത്തിലായ ശിവസേന സഖ്യം പുനരാരംഭിക്കുന്നതിനായി ഇതുവരെ ഉപാധികളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. ഇന്നാരംഭിക്കുന്ന ചര്‍ച്ചകള്‍ വിജയിക്കുകയാണെങ്കില്‍ ഈ മാസം അവസാനിക്കും മുമ്പുതന്നെ മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: