ബംഗളൂരു: ബംഗളൂരുവില്‍ നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ അറസ്റ്റു ചെയ്തു. അന്വേഷണത്തിനിടെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.
സംഭവം നടന്ന ഓര്‍ക്കിഡ്സ് ദി ഇന്റര്‍നാഷണല്‍ സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ഗുണ്ടപ്പ (45)യെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോട്ടോ പോലീസ് കുട്ടിയെ കാണിച്ചു. ഫോട്ടോ കണ്ട കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം. എന്‍. റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ സ്കൂളില്‍ ജോലി ചെയ്തു വരികയാണ്. കുട്ടിയുടെ മൊഴി ശേഖരിച്ചിട്ടുണ്ടെന്നും അത് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
ഗൗരവമായി കാണേണ്ട കേസാണിതെന്നും, കൂടുതല്‍ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ പിടികൂടിയെങ്കിലും അന്വേഷണം തുടരുകയാണ്. കേസിന്റെ പ്രധാന്യം കണക്കിലെടുക്കുന്നതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ല, പോലീസ് പറഞ്ഞു.
മൂന്നുവയസുകാരി പീഡനത്തിനിരയായ സംഭവം ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷകര്‍ത്താക്കളുടെ സംഘടന പ്രതിഷേധ മാര്‍ച്ചും നടത്തി.
അതേസമയം, പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍ സെക്രട്ടറി കെ.ആര്.കെ. റെഡ്ഡി ഉള്‍പ്പെടെ നാലു പേരെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
900-ത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളിനെതിരെ നേരത്തെ മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.
സ്കൂള്‍ അടച്ചിടണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്കൂള്‍ അധികൃതര്‍ പാലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. പോലീസിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങളും നിയമാവലികളും സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ബംഗളൂരുവില്‍ ഇത് മൂന്നാം തവണയാണ് നഴ്സറി വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരപീഡനം സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: