ന്യൂദല്‍ഹി: 70,000 കോടി രൂപയുടെ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് ഇന്നു തീരുമാനമാകും. പ്രതിരോധ രംഗത്ത് ഭാരതത്തില്‍ നിര്‍മ്മിച്ചു ഭാരതത്തില്‍ വിനിയോഗിക്കുന്ന ഈ വമ്പന്‍ പദ്ധതിവഴി രാജ്യത്തിന്റെ പ്രതിരോധ രംഗത്തും ഉല്‍പ്പാദന രംഗത്തും വമ്പിച്ച കുതിച്ചു ചാട്ടത്തിനു വഴിയൊരുങ്ങുകയാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തെ യുപിഎ ഭരണത്തില്‍ ശക്തി ക്ഷയിച്ച സൈനിക സംവിധാനം ആധുനികവത്ക്കരിക്കാനും സേനയ്ക്കു കരുത്തുപകരാനുമുള്ള പദ്ധതി യാണ് ഒരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന പ്രതിരോധ ഇടപാടുകള്‍ക്കായുള്ള സമിതിയോഗം പദ്ധതികള്‍ ചര്‍ച്ചചെയ്യും. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷത വഹിക്കും.
യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും വിദേശ സാങ്കേതിക സഹായത്തോടെ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാുടെ ചര്‍ച്ചകള്‍ക്ക് ആധാരം.
മിസൈലുകള്‍ ഘടിപ്പിച്ച ആറ് അത്യാധുനിക സ്റ്റെല്‍ത്ത് മുങ്ങിക്കപ്പലുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതികളിലൊന്ന്. ഇവ വാങ്ങാന്‍ 2007ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രാവര്‍ത്തികമായില്ല. ആറും ഭാരതമണ്ണില്‍ നിര്‍മ്മിക്കാനാണ് മോദി സര്‍ക്കാരിന്റെ ആലോചന. അവ മുംബൈ മസഗോണ്‍ ഡോക്കിലും വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡിലുമായി യാഥാര്‍ത്ഥ്യമാക്കും.
3200 ടാങ്ക് വേധ മിസൈലുകളും 900 മിസൈല്‍ വിക്ഷേപിണികളും കരസ്ഥമാക്കാനുള്ള കരസേനയുടെ പദ്ധതിയാണ് മറ്റൊന്ന്. ഇവ വിദേശ സാങ്കേതിക സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സില്‍ നിര്‍മ്മിക്കും. പുറമേ 12 ഡോര്‍ണിയര്‍ വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്. കൃത്യസമയത്ത് മുങ്ങിക്കപ്പലുകളും ആയുധങ്ങളും വിമാനങ്ങളും വാങ്ങാത്തതിനാല്‍ പ്രതിരോധരംഗത്ത് ഭാരതം വലിയ തകര്‍ച്ച നേരിടുകയായിരുന്നു. പല മുങ്ങിക്കപ്പലുകളും കാലപ്പഴക്കം കൊണ്ടും മറ്റു പലകാരണങ്ങള്‍ കൊണ്ടും ഉപയോഗശൂന്യമായി. ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നായ ഐഎന്‍എസ് സിന്ധുരക്ഷക് കത്തിനശിച്ചു.
ആകെ 792 യുദ്ധവിമാനങ്ങളാണ് നമുക്ക് നേരത്തെ ഉണ്ടായിരുന്നത്. അവയില്‍ ഒട്ടനവധിയെണ്ണം തകര്‍ന്നു. ഇപ്പോള്‍ നമുക്കുള്ളത് 612 വിമാനങ്ങള്‍ മാത്രം. മിസൈലുകള്‍ അടക്കമുള്ളവയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന എട്ടു വര്‍ഷം, അഴിമതിയാരോപണം ഭയന്ന് ഒരായുധ ഇടപാടും നടത്തിയില്ല. അതിനാല്‍ ശക്തികുറഞ്ഞ അവസ്ഥയിലാണ് നമ്മുടെ മൂന്ന് സൈനിക വിഭാഗങ്ങളും. ആ സ്ഥിതിയില്‍ മാറ്റംവരുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന്റെ ആദ്യപടിയെന്നോണം വിമാനവാഹിനിയടക്കം യുദ്ധക്കപ്പലുകളും എല്‍എന്‍ജി കപ്പലുകളും മറ്റും കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തീരുമാനിച്ചിരുന്നു.
രാജ്യത്തെ പ്രതിരോധ രംഗത്തെ സ്വാശ്രയത്വം, ഉല്‍പ്പാദന രംഗത്തെ കുതിപ്പ്, തൊഴില്‍ മേഖലയിലെ ശക്തിപ്പെടല്‍ എന്നിവയാണ് ഈ മെയ്ക്ക് ഇന്ത്യാ പദ്ധതികൊണ്ട് ഉടന്‍ സാധ്യമാകുന്ന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: