ന്യൂദല്‍ഹി: ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രധാനമായ അനവധി നയപ്രഖ്യാപനങ്ങളും നടപടികളും. ഭരണവേഗതയില് പുതുചരിത്രമെഴുതുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യപുരോഗതിയുടെ ഗതിവേഗത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് വ്യവസായലോകവും സാമ്പത്തിക വിദഗ്ധരും അംഗീകരിക്കുന്നു.
രാജ്യത്ത് സമഗ്രമായ തൊഴില്‍ പരിഷ്ക്കരണങ്ങള്‍ക്ക് തുടക്കമിട്ട് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ പദ്ധതി ആരംഭിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. നാലേകാല്‍ കോടി പ്രൊവിഡന്റ്ഫണ്ട് അംഗങ്ങള്‍ക്ക് പ്രയോജനകരമായ ഏകീകൃത പി എഫ് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും റെയില്‍വേ ജീവനക്കാര്‍ക്ക് 2013-14 വര്‍ഷത്തെ ബോണസായി 1063.38 കോടി രൂപ നല്കാന് തീരുമാനമെടുത്തതും തൊഴിലാളി സൗഹൃദ നടപടികളായി. ശ്രം സുവിധാ പോര്‍ട്ടല്‍ വഴി 16 തൊഴില്‍ നിയമങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഫോമിലൂടെ ലഘൂകരിച്ചതും നിര്‍ണ്ണയക ഭരണ തീരുമാനമായി.
തൊട്ടടുത്ത ദിവസങ്ങളില്‍, ശനിയാഴ്ച, ഡീസല്‍ വില നിയന്ത്രണം നീക്കം ചെയ്തതോടെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഡീസല്‍ വിലയില്‍ 3.37 രൂപയോളം കുറഞ്ഞു. വിലക്കയറ്റത്തെ സ്വാധീനിക്കുന്ന ചരക്കുഗതാഗത മേഖലയുടെ കൈയടി നേടിയ പ്രഖ്യാപനമായിരുന്നു അത്. പ്രകൃതിവാതകവില നിര്‍ണ്ണയത്തിനു പുതിയ രീതികള്‍ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെട്രോള്‍ വിലയില്‍ ഏഴു രൂപയും ഡീസല്‍ വിലയില്‍ മൂന്നര രൂപയുടെ കുറവുമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.
സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കാനുള്ള തീരുമാനം തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മന്ത്രിസഭയുടെ തീരുമാനമായി പുറത്തുവന്നു. കല്‍ക്കരിമേഖല കൃത്യമായ ലേലനടപടികളിലൂടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള വലിയ പരിഷ്ക്കരണങ്ങള്‍ക്കും കാബിനറ്റ് തീരുമാനിച്ചു.
രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രമുഖ ഫാക്ടറികളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് പ്രധാനമന്ത്രിയെന്നാണ് ലഭിക്കുന്ന വിവരം. ദീപാവലിക്കുശേഷം അടുത്താഴ്ച മുതല്‍ നടക്കുന്ന ഇത്തരം സന്ദര്ശനങ്ങളോടൊപ്പം നിര്‍ണ്ണായകമായ നയപ്രഖ്യാപനങ്ങളും ഉണ്ടാകും. ലോകബാങ്ക് കണക്കുപ്രകാരം വ്യവസായസൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ 134-ാം സ്ഥാനത്തുള്ള ഭാരതത്തെ ആദ്യ അമ്പതിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി യു എന്‍ അസംബ്ലിയില്‍ വ്യക്തമാക്കിയതാണ്.
ആഭ്യന്തരകടം കുറയ്ക്കാനായി പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം വഴി 18,300 കോടി രൂപ സമാഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതേ സമയം തന്നെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കായി ചൈനയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ചൈനീസ് അതിര്‍ത്തിയില്‍ 1800 കിലോമീറ്റര്‍ റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇറാനിലെ ചബഹര്‍ തുറമുഖവികസനത്തിനായി 82.21 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കര-നാവിക-വ്യോമ സേനാ മേധാവിമാരെ വിളിച്ചുചേര്‍ത്ത് സൈബര്യുദ്ധമുള്പ്പെടെയുള്ള ഭീഷണികള്‍ നേരിടണമെന്ന മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: