കൊച്ചി: ക്ഷീരകര്‍ഷകരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാനും ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാലിത്തീറ്റ ഉല്പാദന കേന്ദ്രങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പറവൂരിന് സമീപം എളന്തിക്കര ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെ ചില്ലിങ് പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ക്ഷീരകര്‍ഷകരെ പ്രത്യേകമായി പരിഗണിക്കുന്നതിനാലാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ പാലിന് വില വര്‍ധിപ്പിച്ചത്. വില വര്‍ധനയുടെ 90 ശതമാനവും കര്‍ഷകര്‍ക്ക് ലഭ്യമാക്കി. ക്ഷീരോല്പ്പാദനത്തില് കേരളത്തിന്റെ വടക്കന്‍മേഖല സ്വയംപര്യാപ്തത കൈവരിച്ചു. മറ്റ് മേഖലകളും ഈ ദിശയില്‍ മുന്നേറുകയാണ്.
പശുവളര്‍ത്തല്‍ ആദായകരമായാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. ഇതിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ഡി. സതീശന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലന് മുഖ്യപ്രഭാഷണം നടത്തി. എളന്തിക്കര ക്ഷീരോല്പ്പാദക സഹകരണസംഘം പ്രസിഡന്റ് എം.ടി. ജയന്, ഇആര്സിപിയു മില്‍മ ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് പി.കെ. ഉല്ലാസന്, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. അശോകന്, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസി ഷാജു, പി.ഒ. ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാബാബു, എം.ആര്. ശോഭനന്, ഡേവിസ് എളന്തിക്കര, റീന പ്രാന്‍സിസ്, വര്‍ഗീസ് പാറക്ക എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ബഹുമതികള്‍ക്ക് അര്‍ഹരായവര്‍ക്കുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. തൃശൂര്‍, എറണാകുളം ജില്ലകളിലെ 15 പ്രാഥമിക ക്ഷീരോല്പാദക സഹകരണസംഘങ്ങളില്‍ സംഭരിക്കുന്ന പാല് ശീതീകരിച്ച് മില്‍മയിലേക്ക് അയക്കുന്നതിനായി സ്ഥാപിച്ച ചില്ലിങ് പ്ലാന്റാണ് മുഖ്യമന്ത്രി എളന്തിക്കരയില്‍ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍ പദ്ധതിയുടെ ഭാഗമായി മില്‍മ എറണാകുളം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: