കൊച്ചി:കുസാറ്റ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഐ ഗ്രൂപ്പും എന്‍എസ്എസ് നേതൃത്വവും നിര്‍ദ്ദേശിച്ച പേര് വെട്ടിയത് ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്റെ താത്പര്യവും ഇതിനു പന്നിലുണ്ടായിരുന്നതായി സൂചന. യുഡിഎഫ് ധാരണ പ്രകാരം വിസിയായി പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നത് മുന്‍ രജിസ്ത്രാറും ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് അധ്യാപകനുമായ ഡോ.എ രാമചന്ദ്രനെയായിരുന്നു. എന്നാല്‍ ഡോ.രാമചന്ദ്രനെ ഒഴിവാക്കി ഡോ.ജെ ലതയെ വിസിയാക്കാന്‍ ഉമ്മന്‍ ചാണ്ടി രഹസ്യമായി കരുക്കള്‍ നീക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഐ ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നത്.
സര്‍വ്വകലാശാല സിണ്ടിക്കേറ്റില്നിന്ന് ഐ ഗ്രൂപ്പുകാരനായ ഹൈബി ഈഡന് രാജിവച്ചതും ഉമ്മന്‍ ചാണ്ടിയോടുള്ള പ്രതിഷേധസൂചകമായിട്ടാണെന്നാണ് കരുതുന്നത്. എന്‍എസ്എസും ഡോ.രാമചന്ദ്രനെ വിസിയാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ലിസ്റ്റില്‍ രാമചന്ദ്രന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അവസാനനിമിഷം ഡോ.ജെ ലതയുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം ആവശ്യപ്പെടുകയായിരുന്നു. ഇത് മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നുവെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്.
വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സിണ്ടിക്കേറ്റ് പ്രതിനിധിയായ ഹൈബി ഈഡന്, യുജിസി പ്രതിനിധി ഡോ.ബലറാം എന്നിവരാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുപുറമേ ഉണ്ടായിരുന്നത്. ഡോ.ലതയുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ ഹൈബി എതിര്‍ത്തെങ്കിലും അഡീഷണല്‍ ചീഫ് സെക്രട്ടറി വഴങ്ങിയില്ല. കോണ്‍ഗ്രസിന്റെ പാര്‍ട്ടി തീരുമാനത്തെപ്പോലും മറികടന്ന് ലിസ്റ്റില്‍ ഡോ.ലതയുടെ പേര് ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ അഡീ.ചീഫ് സെക്രട്ടറി തയ്യാറാകില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
ഇവരുടെ പേരുകള്‍ക്കു പുറമേ പിവിസി ഡോ. പൗലോസ് ജേക്കബിന്റെ പേരും ചേര്‍ത്ത് മൂന്നു പേരുകളാണ് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. സാധാരണയായി ഒന്നിലധികം പേരുകളുള്ള ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ തങ്ങള്‍ ആര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് രാജ്ഭവനെ അറിയിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സാധാരണ ഈ രഹസ്യ സന്ദേശം രാജ്ഭവന് നല്‍കുന്നത്. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും മുന്‍ ധാരണപ്രകാരം രാമചന്ദ്രന്റെ പേരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി ഗവര്‍ണ്ണര്‍ക്കു മുന്നില്‍ നിര്‍ദ്ദേശിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈധാരണ മുഖ്യമന്ത്രിയുടെ ഓഫീസ് ലംഘിച്ചതായാണ് ഐ ഗ്രൂപ്പിന്റെ പരാതി.
ഡോ.രാമചന്ദ്രന്റെ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച് ഒരു സൂചനപോലും തനിക്ക് നല്‍കിയിരുന്നില്ലെന്ന് ഹൈബി ഈഡന് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും അംഗീകരിച്ച പേര് ഡോ.രാമചന്ദ്രന്റേതാണ്. പാനലിലെ ആദ്യപേരും അദ്ദേഹത്തിന്റേതായിരുന്നു. മൂന്നു പേരുകളടങ്ങിയ പാനല്‍ തയ്യാറാക്കിയതു തന്നെ പാര്‍ട്ടി ധാരണക്കു വിരുദ്ധമായിരുന്നു, ഹൈബി പറഞ്ഞു. ഇന്ന് കൊച്ചിയിലെത്തുന്ന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കുമെന്നും ഹൈബി പറഞ്ഞു.
അതേസമയം ഡോ.രാമചന്ദ്രനെ ഒഴിവാക്കാനുള്ള ശ്രമം നേരത്തെതന്നെ ആരംഭിച്ചതായാണ് സൂചന. ഡോ.രാമചന്ദ്രനെതിരെ ചില വനിതാ ജീവനക്കാര്‍ പരാതി നല്കിയതും മറ്റും ഇതിന്റെ ഭാഗമായാണെന്ന് ആരോപണമുണ്ട്. ഡോ.രാമചന്ദ്രനെ അയോഗ്യനാക്കാനും വി.സി നിയമനത്തെ ഡോ.രാമചന്ദ്രന് കോടതിയില്‍ ചോദ്യം ചെയതാല്‍ പ്രതിരോധിക്കാനുമാണ് നേരത്തെ തന്നെ ഇത്തരം പരാതികള്‍ നല്‍കിയിരുന്നതെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേരള കോണ്‍ഗ്രസിലെ വിവാദ പുരുഷനായ നേതാവാണ് ഈ നീക്കത്തിനു ചരടുവലിച്ചതെന്നും പറയുന്നു. ഡോ.രാമചന്ദ്രന് കോടതിയെ സമീപിച്ചാലും അദ്ദേഹത്തെ ഒഴിവാക്കിയത് ഈ പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരിന് വാദിക്കാം.
എം.ജി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്കു പിന്നാലെ കുസാറ്റ് വിസി നിയമനവും യുഡിഎഫിലെ ഭിന്നത രൂക്ഷമാക്കും. കോണ്‍ഗ്രസ് സഹയാത്രികനായ ഡോ.രാമചന്ദ്രനെ ഒഴിവാക്കി ഇടതു അനുഭാവിയായ ഡോ.ലതയെ വിസിയാക്കിയതിനു പിന്നിലെ താത്പര്യം ദുരൂഹമാണെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. പാര്‍ട്ടി വേദികളില്‍ ഇത് ഉമ്മന്‍ ചാണ്ടിക്കെതിരായ ആയുധമാക്കാനും ഐ ഗ്രൂപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്. ഇടതു സര്‍ക്കാരിന്റെ പ്രതിനിധിയായി കേരള സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്നു ഡോ.ലത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: