തൊടുപുഴ: സംസ്ഥാനത്തെ ജയിലുകളില്‍ കൊടിയ പീഡനങ്ങള്‍ അരങ്ങേറുന്നു എന്ന പരാതിയെത്തുടര്‍ന്ന് ജയില്‍ ഡിജിപി സെന്‍കുമാര്‍ വിവാദ ഉദ്ദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കും മേഖല ഡിഐജി മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു. കഴിഞ്ഞമാസം അവസാനമാണ് ജയിലുകളില്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന കാര്യം പരോക്ഷമായി സാക്ഷ്യപ്പെടുത്തി സര്‍ക്കുലര്‍ തയ്യാറാക്കിയത്.
ഉത്തരവിന്റെ വിശദാംശം ഇങ്ങനെ: ‘അന്യായമായ പീഡനമുറകള്‍ തീര്‍ത്തും ഇല്ലാതാക്കുന്നതിന് എല്ലാ ജയില്‍ സൂപ്രണ്ടുമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി പരാതി വരുന്ന ഉദ്യോഗസ്ഥനോ, ഇത്തരം പ്രവണതകള്‍ കാണിക്കുന്ന ഉദ്യോഗസ്ഥരോ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷിക്കേണ്ടതുമാണ്. അവര്‍ ഇത്തരത്തില്‍ പീഡനമുറകള്‍ പ്രയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം. മാത്രമല്ല ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും ഇക്കൂട്ടരെ ബോധ്യപ്പെടുത്തണമെന്നും ജയില്‍ ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
സ്വഭാവവിശേഷം കൊണ്ടോ, അന്യായമായ കാര്യം സാധിച്ചെടുക്കണമെന്ന ഉദ്ദേ്യശ്യം കൊണ്ടോ ചില ഉദ്യോഗസ്ഥര്‍ ഏതെങ്കിലും മാനസിക വൈകല്യം കാണിക്കുന്നുണ്ടെങ്കില്‍ കര്‍ശനമായി നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. തടവുകാരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും സംസ്ഥാനത്തൊരു ജയിലില്‍ നിന്നുപോലും തടവുകാരെ മര്‍ദ്ദിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥരെപ്പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.
പത്ത് ശതമാനത്തോളം ജയില്‍ ജീവനക്കാര്‍ അഴിമതിക്കാരും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമാണെന്നാണ് വിവരം. ഒരു വര്ഷംമുന്പ് വിയ്യൂര്‍ ജയിലില്‍ പോള്‍ എം.ജോര്‍ജ് കൊലക്കേസിലെ ഒരു പ്രതിക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നു. പ്രതിയെ മര്‍ദ്ദിക്കുന്ന ചിത്രം ജയില്‍ കാമറയില്‍ പതിഞ്ഞു. ഈ ചിത്രം ചില ചാനലുകളില്‍ വന്നിരുന്നു. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ രക്ഷിക്കുകയും പത്രമാധ്യമങ്ങള്‍ക്ക് മര്‍ദ്ദനമുറ അടങ്ങിയ ചിത്രം സിഡിയിലാക്കി നല്‍കിയെന്നാരോപിച്ച് സത്യത്തിനൊപ്പം നിന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയുമാണ് ജയില്‍ വകുപ്പ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: