ന്യൂദല്‍ഹി: മരുന്നുവിലക്കാര്യത്തില്‍ കാര്യമറിയാത്തവരും കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്നവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ തുടരുന്നു. വിലവര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകപോലും ചെയ്യാത്തപ്പോഴാണ് അവശ്യമരുന്നു വിലവര്‍ദ്ധിപ്പിച്ചെന്ന് മോദി സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ത്തിയത്.
എന്നാല്‍, ഈ നുണവാര്‍ത്തകള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കേരളത്തിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുമില്ല. ഇതിനെതിരെ ഔദ്യോഗിക വേദികളില്‍ കേരളത്തില്‍ നിന്ന് പരാതികള്‍ വ്യാപകമായി എത്തിത്തുടങ്ങി.
കേരളത്തിലെ പ്രതിപക്ഷമായ ഇടതുപക്ഷ നേതാക്കളും ഭരണത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളും കാര്യമറിയാതെയും അന്വേഷിക്കാതെയുമാണ് മരുന്നുവില വര്‍ദ്ധനയില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് പ്രസ്താവന നടത്തിയത്. മരുന്നുവില നിയന്ത്രണം നീക്കിയെന്നും രാജ്യത്തെ രോഗികളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്നും പ്രസ്താവനയിറക്കിയ രമേശ് ചെന്നിത്തലയും വി.എം. സുധീരനും വി.എസ്. അച്യുതാനന്ദനും പിണറായിയും രാഷ്‌ട്രീയ നേതാക്കളായിരുന്നു. എന്നാല്‍ ഡോ. ഇഖ്ബാലിനെപ്പോലുള്ള ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവരും കാര്യമറിയാതെ പ്രസ്താവനകളും ലേഖനങ്ങളും എഴുതുകയായിരുന്നു.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയയും ഈ പ്രസ്താവനകള്‍ നടത്തിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ‘കുരങ്ങന്മാര്‍ എന്തറിഞ്ഞു വിഭോ’ എന്ന മട്ടില്‍ തിരിച്ചടിച്ച് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ അടങ്ങി. എങ്കിലും കേരളത്തിലെ സിപിഎം – കോണ്‍ഗ്രസ് നേതാക്കള്‍ മതിയാക്കിയിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി മരുന്നുവില നിയന്ത്രണം സംബന്ധിച്ച നടപടികളും തീരുമാനങ്ങളും വിശദീകരിച്ചു. പക്ഷേ, ദേശീയ മാധ്യമങ്ങള്‍ കാര്യമറിഞ്ഞ് വാര്‍ത്തകള്‍ തിരുത്തിയെങ്കിലും കേരള മാധ്യമങ്ങള്‍ പറഞ്ഞത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
കാര്യമറിഞ്ഞിട്ടും ആദ്യം തെറ്റായി വാര്‍ത്തയെഴുതിയ മലയാള മനോരമ തിരുത്തിയില്ല. ഒട്ടെല്ലാ മലയാള പത്രങ്ങളും ഇല്ലാ വാര്‍ത്തകളും നേതാക്കളുടെ നുണ പ്രസ്താവനകളും ആവര്‍ത്തിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രാലയം സപ്തംബര്‍ 24-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മരുന്നുവില സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. പക്ഷേ, കേരളത്തിലെ ടെലിവിഷനുകളും അച്ചടിമാധ്യമങ്ങളും അതു പ്രസിദ്ധീകരിച്ചില്ല. ഒടുവില്‍, പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയായി മരുന്നുവിലകൂട്ടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതായി വാര്‍ത്ത കൊടുത്തു. കേരളത്തിലെ നേതാക്കളും മാധ്യമങ്ങളും നടത്തിയ പോരാട്ടത്തിന്റെ വിജയമെന്ന തെറ്റിദ്ധാരണയും പരത്താന്‍ ശ്രമിച്ചു.
സപ്തംബര്‍ 24-ന് സര്‍ക്കാര്‍ ഇറക്കിയ പത്രപ്രസ്താവനയില്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നതിങ്ങനെ- മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ അധികാരങ്ങളൊന്നും റദ്ദാക്കിയിട്ടില്ല. മുന്‍ കേന്ദ്രസര്‍ക്കാരുകളുടെ കാലത്തെ ദേശീയ മരുന്നു വില നയത്തിന്റെ ഭാഗമായ വിജ്ഞാപനത്തിനും വിലനിയന്ത്രണ ഉത്തരവിനും എതിരെ മുംബൈ-ദല്‍ഹി ഹൈക്കോടതികളില്‍ ചില കേസുകളുണ്ട്. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിനെയും അതോറിറ്റിയേയും കോടതി കക്ഷിചേര്‍ത്തു. ഇതില്‍ മറുപടി നല്‍കാന്‍, നിയമവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മുമ്പു പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ദേശീയ മരുന്ന് വില അതോറിറ്റിയുടെ ഒരു അധികാരവും റദ്ദാക്കിയിട്ടില്ല, അതോറിറ്റിയുടെ ഏതെങ്കിലും ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല, പത്രക്കുറിപ്പു പറയുന്നു.
ഇത്രയും സുവ്യക്തമായി വിശദീകരിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ തുടരുകയാണ്. ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ കുട്ടിനേതാക്കളും അച്ചടി മാധ്യമങ്ങളിലൂടെ കപട ബുദ്ധിജീവികളും നുണ പ്രചരിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ നിന്ന് ഒട്ടേറെ പരാതികളാണ് സംപ്രേഷണത്തിലെ പരാതികള്‍ രേഖപ്പെടുത്താനുള്ള പ്രസാര്‍ഭാരതി സംവിധാനത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ മാഡിസണ്‍ സ്‌ക്വയര്‍ പരിപാടി മരുന്നുകമ്പനി സ്‌പോര്‍ണ്‍സര്‍ ചെയ്തതാണെന്ന ആരോപണം ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരേയാണ് പരാതികള്‍ ഏറെയും.
















