ന്യൂദല്‍ഹി: മുക്കത്തെ വിവാദ മുസ്ലീംഅനാഥാലയത്തിന് കുട്ടികളെ കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതിന് വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. തമിഴ്നാട്ടിലെ അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നടപടി.
മുക്കം അനാഥാലയത്തിന് കൈമാറിയ കുട്ടികള്‍ക്ക് എന്താണ് നിലവില്‍ സംഭവിച്ചിരിക്കുന്നതെന്നും അവരുടെ അവസ്ഥ എന്താണെന്നും വിശദീകരിച്ച് ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്നതായി വ്യക്തമായ മുക്കത്തെ അനാഥാലയത്തിന് കുട്ടികളെ കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വലിയ വീഴ്ചയാണെന്ന് അമിക്കസ്ക്യൂറി കോടതിയില്‍ ആരോപിച്ചു. ആരോപണവിധേയമായ സ്ഥാപനത്തിന് ഝാര്‍ഖണ്ഢില്‍ നിന്നെത്തിയ 156 കുട്ടികളെയാണ് കൈമാറിയത്.
ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന് ഇല്ലാതെയാണ് കേരളത്തിലെ മിക്ക അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് കേസിലെ അമിക്കസ്ക്യൂറി കോടതിയിയെ അറിയിച്ചു. കുട്ടികള്‍ കേരളത്തില്‍ വ്യാപകമായി ചൂഷണത്തിന് ഇരയാകുന്നതായും അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന് ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. 1960 ലെ അനാഥാലയ നിയമപ്രകാരമാണ് സംസ്ഥാത്തെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അനുവാദമുണ്ടെങ്കിലും കേരളത്തില്‍ അനാഥാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ഇതു സുപ്രീംകോടതി തത്വത്തില്‍ അംഗീകരിച്ചു.
എന്നാല്‍ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ്ക്യൂറിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2010 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നതോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരോ ആയ കുട്ടികളെ പ്രവേശിപ്പിക്കുന്ന അനാഥാലയങ്ങള്ക്കാണ് ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന് ആവശ്യമുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാര്‍നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: