ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍, നിങ്ങളല്ലെങ്കില്‍ പിന്നെയാര്? അടിസ്ഥാനപരമായ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് നമുക്ക് കഴിഞ്ഞാല്‍ നമുക്ക് അടിമത്തം തുടച്ചു നീക്കാന്‍ കഴിയും… കൈലാസ് സത്യാര്‍ഥിയുടെ വാക്കുകള്‍. തികച്ചും അര്‍ഥവത്തായ വാക്കുകള്‍ തന്നെ…പലകാര്യങ്ങള്‍ കൊണ്ടും മടിച്ചു നില്ക്കുന്ന നമ്മെ ഉണര്‍ത്താന്‍ പര്യാപ്തമാണ് ഈ വാക്കുകള്‍.ബാല വേലയ്ക്കും കുട്ടികെളക്കൊണ്ട് അടിമപ്പണിചെയ്യിക്കുന്നതിനും എതിരെ സധൈര്യം പോരാടുന്ന സത്യാര്‍ഥി ഇന്നലെ വരെ സാധാരണക്കാരായ മിക്ക ഭാരതീയര്‍ക്കും അജ്ഞാതനായിരുന്നു. സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഒഴിച്ചാല്‍ നല്ലൊരുപങ്കും ഈ പേരു പോലും കേട്ടിരിക്കില്ല.
ഒരൊറ്റ സെക്കന്റുകൊണ്ടാണ് സത്യാര്‍ഥി കൈലാസ പര്‍വ്വതം പോലെ ഒരോ ഭാരതീയന്റെയും മനസില്‍ ഉണര്‍ന്നുയര്‍ന്നത്, സൂര്യനെപ്പോലെ ഭാരതീയരുടെ മനസില്‍ കത്തിജ്വലിച്ചത്, നമ്മുടെയെല്ലാം അഭിമാനമായത്. അനാഥരും മാതാപിതാക്കളും ബന്ധുക്കളും നടതള്ളിയവരുമായ ആയിരക്കണക്കിന് കുട്ടികളെയാണ് കൈലാസ് സത്യാര്‍ഥി തെരുവില്‍ നിന്ന് രക്ഷിച്ച് നേര്‍വഴിയില്‍ നടത്തിയത്. ഭാരതത്തിലും മറ്റു രാജ്യങ്ങളിലും എല്ലാം സേവനത്തിന്റെ കരകങ്ങള്‍ നീട്ടിയ സത്യാര്‍ഥിയെന്ന 54 കാരനെ കുരുന്നുകളെ പീഡനങ്ങളുടെ, ലൈംഗിക ചൂഷണങ്ങളുടെ ലോകത്തു നിന്ന് രക്ഷിക്കുന്ന ദൈവമെന്ന് വിളിച്ചാല്‍ പോലും തെറ്റില്ല.
ഫാക്ടറികളിലും ഖനികളിലും ഹോട്ടലുകളിലും പാടങ്ങളിലും ആപത്കരമായ അന്തരീക്ഷങ്ങളിലും വേശ്യാലയങ്ങളിലും രാപ്പകല്‍, മതിയായ ഭക്ഷണമോ കുടിവെള്ളമോ വിശ്രമോ പോലും ഇല്ലാതെ നരകിച്ച പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് സത്യാര്‍ഥി അഭയമായത്. വിദ്യയെന്തെന്ന് അറിയാത്ത അവര്‍ക്ക് വിദ്യ നല്കി, അന്നം നല്കി.. സത്യാര്‍ഥിയുടെ കരങ്ങളില്‍ അവര്‍ സുരക്ഷിതരായി.
നന്മയുടെ ആറാം വയസ്
അന്ന് കൈലാസ് സത്യാര്‍ഥിക്ക് ആറു വയസ്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു കുട്ടി സ്കൂള്‍ പടിക്കല്‍ കുട്ടികളുടെ ഷൂസുകള്‍ റിപ്പയര്‍ ചെയ്തും, അവ പോളിഷ് ചെയ്തും ഇരിക്കുന്നു. സ്കൂളില്‍ പോലും പോകാതെ അവന് അച്ഛനൊപ്പം വൈകിട്ടുവരെ ഷൂസുകള്‍ പോളീഷ് ചെയ്ത് അവിടെയിരുന്നു. ദിവസവും ഈ കാഴ്ച കണ്ട കൈലാസ് വല്ലാതെ അസ്വസ്ഥനായിരുന്നു. മറ്റൊരു കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് കൈലാസിനു തന്നെ നാണക്കേട് തോന്നി.
അന്നത്തെ ദൃശ്യങ്ങള്‍ അവന്റെ മനസില്‍ പതിഞ്ഞുകിടന്നു. പതിനൊന്നാം വയസിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പഴയ പുസ്തകങ്ങളും പണവും പാവപ്പെട്ട കുട്ടുകള്‍ക്ക് നല്കാന് തുടങ്ങി. മാത്രമല്ല മറ്റു കുട്ടികളെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്തു.
പഠനത്തില്‍ മിടുക്കനായിരുന്ന കൈലാസ് ഇലക്ട്രിക്കല്‍ എന്‍ഞ്ചിനീയറായി. 26ാം വയസില്‍ ഈ ജോലി കളഞ്ഞാണ് കുട്ടികളുടെ അടിമത്തത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിയത്. കാവല്ക്കാരെ വെട്ടിച്ച്, വലിയ ഫാക്ടറികളിലും സ്ഥാപനങ്ങളിലും കടന്നുകയറി അവിടങ്ങളിലെ ബാലവേല കണ്ടെത്തി, അധികൃതരുടെ സഹായത്തോടെ അവരെ മോചിപ്പിച്ചു.
ബാലവേലക്കെതിരെ ആഗോള പോരാട്ടം
ബാലവേലയ്ക്ക് എതിരെ ആഗോളതലത്തില്‍ കൈലാസ് സത്യാര്‍ഥി രണ്ട് പ്രസ്ഥനങ്ങളാണ് തുടങ്ങിയത്. ബാലവേലയ്ക്ക് എതിരെ ആഗോള മാര്‍ച്ച്, ബാല വിദ്യാഭ്യാസത്തിന് ആഗോള പ്രചാരണം.. രണ്ടും വലിയ വിജയവുമായി. ഗ്ളോബല്‍ മാര്‍ച്ച് 140 രാജ്യങ്ങളില്‍ സജീവമാണ്. സര്‍ക്കാരിതര സംഘടനകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികളെ സംഘടിപ്പിച്ച് ബാലവേല തടയാന്‍ സര്‍ക്കാരുകളിലും വന്‍കിട കമ്പനികളിലും സമ്മര്‍ദ്ദം ചെലുത്തിവരികയാണ് ഈ പ്രസ്ഥാനം. തെക്കനേഷ്യയില്‍ 67000 കുട്ടികളെയാണ് അടിമവേലയില്‍ നിന്ന് കൈലാസ് സത്യാര്‍ഥി രക്ഷിച്ചത്.
6500 ലക്ഷം കുട്ടിത്തൊഴിലാളികള്‍
ലോകമെമ്പാടുമായി 6500 ലക്ഷം കുട്ടിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. കൊടിയ പീഡനമാണ് ഇവര്‍ അനുഭവിക്കുന്നത്. ആറും ഏഴും വയസുമാത്രമുള്ള കുട്ടികള്‍ ഒരു വിശ്രമവുമില്ലാതെ ദിവസം പതിനാലു മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. ആഹാരമില്ല,കൊടിയ മര്‍ദ്ദനവും. പീഡനങ്ങളേറ്റ് അച്ഛനമ്മമാരെ വിളിച്ചു കരയുകയാണ് കുരുന്നുകള്‍. അടിമത്തത്തില്‍ ജനിച്ചു വീഴുന്ന കുട്ടികളുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും മോചനമില്ല.. സത്യാര്‍ഥി പറയുന്നു.
അന്താരാഷ്ട്ര വിഷയമാക്കി
ബാലവേലയും ബാലപീഡനവും അന്താരാഷ്ട്ര വിഷയമാക്കിയതാണ് കൈലാസ് സത്യാര്‍ഥിയുടെ പ്രധാന നേട്ടം. ആയിരങ്ങളെ രക്ഷിച്ചെന്നുമാത്രമല്ല ഇവര്‍ അനുഭവിക്കുന്ന തീരാ ദുരിതങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഭീഷണികളില്‍ തലകുനിക്കാതെ
കനത്ത വെല്ലുവിളികള്‍ നേരിട്ടാണ് സത്യാര്‍ഥി കുട്ടികള്‍ക്കുവേണ്ടി പോരാടുന്നത്. നിത്യേനയെന്നോണം വധഭീഷണികള്‍ ലഭിക്കുന്നുണ്ട്. രണ്ടു സഹപ്രവര്‍ത്തകരെ മുതലാളിമാര്‍ വധിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ സര്‍ക്കസ് ക്യാമ്പില്‍ നിന്ന് കുറേ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ സത്യാര്‍ഥിയെയും കൂട്ടരേയും നേരിട്ടത് മുതലാളിമാരുടെ ഗുണ്ടകളായിരുന്നു.ഇത്തരം അനുഭവങ്ങള്‍ അനവധി.അടിമത്തത്തിനും മനുഷ്യക്കടത്തിനും എതിരായ പോരാട്ടം അന്ത്യമില്ലാത്ത ഒന്നാണ്. കൈലാസ് പറയുന്നു.
ടിവികളിലും ഡോക്യുമെന്റികളിലും
സത്യാര്ഥിയെപ്പറ്റി അനവധി ഡോക്യൂമെന്റികളും ടിവി പരിപാടികളും ബോധവല്‍ക്കരണ ചിത്രങ്ങളും എടുത്തിട്ടുണ്ട്. പല മാസികകളിലും സത്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ബച്പന്‍ ബച്ചാവോ ആന്ദോളനെപ്പറ്റിയും റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
അവാര്‍ഡുകള്‍
പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കൈലാസ് സത്യാര്‍ഥിയെ തേടി സമാധാനത്തിനുള്ള നോബല്‍ സമ്മാനം വന്നെത്തി. ഇതിനു മുന്‍പ് അനവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മിക്കവയും അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ തന്നെ.
ഡിഫന്‍ഡേഴ്സ് ഓഫ് ഡെമോക്രസി( അമേരിക്ക) 2009, അല്‍ഫോണ്‍സോ കോമിന് അന്താരാഷ്ട്ര അവാര്‍ഡ്( സ്പെയിന്) 2008, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്( 2007)ഫ്രീഡം അവാര്‍ഡ്( അമേരിക്ക) 2006 വാലന്ബെര്ഡ് മെഡല്‍( മിച്ചിഗണ്‍ യൂണിവേഴ്സിറ്റി 2002)ഫ്രഡറിക് എബര്‍ട്ട് സ്റ്റിഫംഗ് അവാര്‍ഡ്( ജര്‍മ്മനി199) റോബര്‍ട്ട് എഫ് കെന്നഡി മനുഷ്യാവകാശ അവാര്‍ഡ്( അമേരിക്ക 95്യൂ ട്രമ്പറ്റര്‍ അവാര്‍ഡ്( അമേരിക്ക 85) അച്നേര് അന്താരാഷ്ട്ര സമാധാന അവാര്‍ഡ്( ജര്‍മ്മനി 1984)
പ്രതികരിക്കാൻ ഇവിടെ എഴുതുക: