ആലപ്പുഴ: ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് കുടുംബശ്രീയെ തകര്‍ക്കുന്ന രീതിയില്‍ സിപിഎമ്മും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും നടത്തുന്ന സമരങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കുള്ളിലും ഭിന്നതയ്‌ക്കിടയാക്കി. തോമസ്‌ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏതാനും ആഴ്ചകളായി നടത്തുന്ന സമരം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്നാണ് ഔദ്യോഗികപക്ഷത്തെ പ്രബല വിഭാഗത്തിന്റെ നിഗമനം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും സമരനായകനാണെന്ന പ്രതിഛായ സൃഷ്ടിക്കാനും ഐസക് നടത്തുന്ന നാടകങ്ങളിലൊന്ന് മാത്രമാണ് കുടുംബശ്രീ സമരമെന്നും മറുവിഭാഗം കുറ്റപ്പെടുത്തുന്നു.
വന്‍ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജനപിന്തുണ നേടുന്നതിനായി അടവുനയങ്ങള്‍ വരെ പാര്‍ട്ടി പരീക്ഷിക്കുന്ന കാലയളവില്‍ തന്നെ യാതൊരു ചര്‍ച്ചയും നടത്താതെ തോമസ് ഐസക് സമരം പ്രഖ്യാപിക്കുകയും ഐസക് അനുകൂല നേതാക്കളെ നിയോഗിച്ച് സമരം ആരംഭിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്തതായും മറുപക്ഷം വിലയിരുത്തുന്നു. ബുദ്ധിജീവി പരിവേഷത്തിലൊതുങ്ങാതെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊള്ളുന്ന സമരനേതാവെന്ന പ്രതിഛായ സൃഷ്ടിക്കാന്‍ ഐസക് നടത്തുന്ന ശ്രമങ്ങള്‍പാര്‍ട്ടിയെ വെട്ടിലാക്കുകയായിരുന്നുവത്രേ.
ഇപ്പോള്‍ സമരം വിജയിപ്പിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിക്കായെന്നും ഔദ്യോഗികപക്ഷം പറയുന്നു. സമരത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ആധിപത്യത്തിലുള്ള സിഡിഎസുകളിലും ഹോം ഷോപ്പികളിലും നടന്ന അഴിമതി കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.
അതിനിടെ ഈ വിഷയം കോണ്‍ഗ്രസിലും ശക്തമായ ചേരിതിരിവിനിടയാക്കി. ഡിസിസി പ്രസിഡന്റ് വണ്‍മാന്‍ ഷോ കാണിക്കുകയാണെന്നാണ് ഒരുവിഭാഗം ഡിസിസി നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ സംരക്ഷിക്കാന്‍ പാര്‍ട്ടി സംവിധാനം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ പാര്‍ട്ടി അനികൂല സംഘടനാ പ്രവര്‍ത്തകനെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാദ്ധ്യതയാണെന്നും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തതിനാണ് കോര്‍ഡിനേറ്ററെ ഐസക്കിന്റെ നേതൃത്വത്തില്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്നും ഷുക്കൂറിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. കുടുംബശ്രീ സമരം ആലപ്പുഴയിലെ പ്രധാന രാഷ്‌ട്രീയ പോരാട്ടത്തിനുള്ള വിഷയമായി തുടരുമെന്നാണ് പാര്‍ട്ടികള്‍ക്കുള്ളിലുണ്ടായ സംഭവവികാസങ്ങളും വ്യക്തമാക്കുന്നത്.
















