ഒക്ടോബര്‍ 2 ഗാന്ധി ജയന്തി. അലക്കിത്തേച്ചു ഭദ്രമായി അലമാരിയില്‍ മടക്കിവച്ചിരിയ്ക്കുന്ന ഗാന്ധിത്തൊപ്പി ചില കോണ്ഗ്രസ്സുകാര് പുറത്തെടുക്കുന്ന വര്‍ഷത്തിലെ രണ്ടു ദിവസങ്ങളില്‍ ഒന്ന്. മറ്റൊന്ന് ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 നും. ഗാന്ധി ജയന്തി ദിവസം ചുളിവുമാറാത്ത ഖാദര്‍ വസ്ത്രങ്ങളും ഗാന്ധി തൊപ്പിയും ധരിച്ച് കുറെ നേതാക്കള്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൂടി കുറെ പ്രഖ്യാപനങ്ങള്‍ നടത്തി പിരിഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മള് വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിയ്ക്കുന്നത്. ദല്‍ഹിയില്‍ ആണെങ്കില്‍ പ്രധാനമന്ത്രിയും മറ്റും രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും.
ഗാന്ധിയുടെ പിന്തലമുറ എന്ന്, സാധാരണ ജനങ്ങളില്‍ എന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഗാന്ധിപ്പേരുകാരനായ രാഹുല്‍ഗാന്ധി എന്ന കോണ്‍ഗ്രസ്സ് വൈസ്പ്രസിഡന്റ് ആകട്ടെ കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തിയില്‍ രാജ്ഘട്ടില്‍ പോകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. കേരളത്തില്‍ കെപിസിസി ആസ്ഥാനത്ത് കത്തിച്ചുവച്ച നിലവിളക്കിന്റെയും മഹാത്മാഗാന്ധിയുടെ ചിത്രത്തിന്റെയും മുമ്പില്‍ കുറെനേരം ഇരുന്നതിനു ശേഷം പത്ര പ്രതിനിധികള്‍ക്കായി മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡണ്ടിന്റെയും വക ഓരോ പ്രസ്താവനകളും നല്കി ഉച്ചയ്ക്ക് വീട്ടില്‍ പോയി എല്ലാവരും വിഭവസമൃദ്ധമായ ഭക്ഷണം കഴിയ്ക്കും.
മഹാത്മാ ഗാന്ധി ലാളിത്യത്തിന്റെയും വക്താവ് ആയിരുന്നതുകൊണ്ട് ഭക്ഷണത്തിലൂടെ അതും ആഘോഷിക്കണമല്ലോ. പിന്നെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന തൂപ്പ് ജോലിക്കാര്‍ മന്ത്രിമന്ദിരങ്ങളും കോണ്‍ഗ്രസ് ഓഫീസും വൃത്തിയാക്കി കൊടുക്കുന്നതിനാല്‍ വൃത്തിയാക്കലും ആയി. മുസ്ലിം ലീഗിന് ഗാന്ധി ജയന്തി ആഘോഷം ഇല്ലാത്തതുകൊണ്ട് ഏതായാലും നിലവിളക്ക് കത്തിച്ചുവയ്ക്കുന്ന പതിവ് കോണ്‍ഗ്രസുകാര്‍ ഇന്നും തുടരുന്നു.
ഇത്തവണത്തെ ഗാന്ധി ജയന്തി ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനു വളരെ പ്രത്യേകതകള്‍ ഉണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി ഭാരതം സ്വച്ഛവും ശുദ്ധവും ആക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്വയം അതിനായി ഇറങ്ങുകയാണ്.
വെറും പ്രഖ്യാപനവും ആഹ്വാനവും അല്ല അത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഒരു ചൂലും ഏന്തി ശുചിയാക്കല്‍ യജ്ഞത്തില്‍ പങ്കുചേരുകയും നേതൃത്വം നല്‍കുകയുമാണ്.
‘സ്വച്ഛ ഭാരത് മിഷന്’ എന്ന ബൃഹത്തായ പദ്ധതിയാണ് ഈ ഗാന്ധിജയന്തി ദിനത്തില്‍ സമാരംഭിയ്ക്കുന്നത്. സ്വച്ഛ നിര്‍മല ഭാരതത്തിനു വേണ്ടിയുള്ള അതിവിപുലമായ ബഹുജന പ്രസ്ഥാനം. ശുചിത്വം എന്നത് ഗാന്ധിജിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. 2019-ല്‍ ഗാന്ധിജിയുടെ 150-ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് നല്കാവുന്ന ഏറ്റവും വലിയ ഉപഹാരമായിരിക്കും നിര്‍മല ഭാരതം.വീടും ജോലിസ്ഥലവും ചുറ്റുപാടും ഗ്രാമവും നഗരവും എല്ലാം ശുചിയാക്കണം എന്നാണ് മോദി ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ തന്നെ മോദി ഇക്കാര്യം പറഞ്ഞിരുന്നു. ഒക്ടോബര്‍ 2 ന്എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഓഫീസുകളില്‍ ഹാജരാകണം എന്നും ഓഫീസും പരിസരവും ശുചിയാക്കുന്നതിനോടൊപ്പം ‘ശുചിത്വ പ്രതിജ്ഞ’ എടുക്കുകയും വേണം എന്നും നിര്‍ദ്ദേശമുണ്ട്. അങ്ങനെ ജനപങ്കാളിത്തത്തോടെ ഈ വിപുലമായ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മറ്റും സഹകരണം വേണമെന്ന് എല്ലാവര്‍ക്കുമറിയാം.
എന്തിനും ഏതിനും സമ്മേളങ്ങള്‍ നടത്തുക എന്നതാണ് കേരള സര്‍ക്കാര്‍ ചെയ്യുന്ന ഒരേ ഒരു കാര്യം. പണം ഉണ്ടാക്കാന്‍ പറ്റുന്നിടത്തൊക്കെ അത് ചെയ്യുന്നുണ്ട് , അത് വേറെ കാര്യം. എന്നത്തേയും പോലെ ഈ ഗാന്ധിജയന്തി ദിനത്തിലും ഒരു വലിയ മഹാ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും എംപിയും എംഎല്‍എയും പിന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പഞ്ചായത്ത് അംഗങ്ങളും എല്ലാവരും പങ്കെടുക്കുന്നുണ്ട്. ആഹ്വാനങ്ങളുടെ ഒരു പ്രളയം ആയിരിക്കും അവിടെ ഉണ്ടാകാന്‍ പോകുന്നത്. ഓരോ പ്രാസംഗികകരുടെയും വക ഉദ്ബോധനങ്ങളും ആഹ്വാനങ്ങളുംകൊണ്ട് കേള്‍വിക്കാര്‍ പൊറുതിമുട്ടും. നിര്‍ബ്ബന്ധിതരായ പാവം സ്കൂള്‍ കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിന്നെ ചിലപ്പോള്‍ വാടക സദസ്യരും മാത്രമായിരിക്കും കേള്‍വിക്കാര്‍. അവര്‍ക്ക് എണീറ്റ് പോകാനും പറ്റില്ലല്ലോ.
ഈ പ്രസ്താവനകളും ഉദ്ബോധനങ്ങളും അല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല എന്നത് അവരുടെ ഇതുവരെയുള്ള പ്രവൃത്തികളില്‍നിന്നും വ്യക്തമാണ്. വ്യക്തിശുചിത്വം അവരുടെ അജണ്ടയില്‍ ഇല്ല. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി മാനദണ്ഡങ്ങളും ലംഘിച്ചു പുതിയ സ്കൂളുകള്‍ അനുവദിച്ച സര്‍ക്കാര്‍ നിലവിലുള്ള സ്കൂളുകളിലെ മൂത്രപ്പുരകളെപ്പറ്റി ഒന്ന് ചിന്തിച്ചോ? ഉമ്മന്‍ചാണ്ടി തന്നെ പ്രഖ്യാപിച്ച കണക്കു പ്രകാരം 196 സര്‍ക്കാര്‍ സ്കൂളുകളില്‍ മൂത്രപ്പുര ഇല്ല. സര്‍വ ശിക്ഷാ അഭിയാന് കേന്ദ്ര സര്‍ക്കാരിന് കൊടുത്ത കണക്ക് എല്‍പിയും യുപിയും കൂടി 216 സ്കൂള്‍ എന്നാണ്. അതുപോലെ 1011 എയിഡഡ് സ്കൂളുകള്‍ മൂത്രപ്പുര ഇല്ലാത്തവയാണ്.
അടുത്ത വര്‍ഷം ഇതിനെതിരെ നടപടി എടുക്കുമെന്ന് പറയുന്നു. അതുവരെ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ എന്ത് ചെയ്യും? ഇത്രയും ഗുരുതരമായ പ്രശ്നം വളരെ ലാഘവ മനോഭാവത്തോടെയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത് എന്നതിന് തെളിവാണല്ലോ ഇത്. ചവര്‍, മാലിന്യസംസ്കരണത്തില്‍ ഒരു താല്‍പ്പര്യവും ഈ സര്‍ക്കാര്‍ എടുക്കുന്നില്ല. നാട് മുഴുവന്‍ മാലിന്യം കുന്നുകൂടി ഈച്ചയും മറ്റും പെരുകി നാട് രോഗത്തിന്റെ ഭീഷണിയിലാണ്. പല നഗരങ്ങളിലും ഡെങ്കിയും എലിപ്പനി, കുരങ്ങു പനി , എബോള എന്നീ മാരകരോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടുമാത്രമാണ് ജനം രക്ഷപ്പെടുന്നത്. തിരുവനന്തപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയിട്ട് രണ്ട് വര്‍ഷം ആകുന്നു. പകരം ഒരു സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയില്ല. ഈ രണ്ടു വര്‍ഷമായി തിരുവനന്തപുരത്ത് കുന്നുകൂടിയ രണ്ട് ലക്ഷം ടണ്‍ മാലിന്യം എന്ത് ചെയ്തു എന്ന് ഈ സര്‍ക്കാര്‍ നോക്കിയോ? കുറെയേറെ കത്തിച്ചു. ബാക്കി നഗരത്തില്‍ തന്നെ കുന്നുകൂടി അഴുകിക്കൊണ്ടിരിക്കുന്നു. കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാല്‍ അസുഖം വരുമെന്ന് പരസ്യത്തില്‍ സര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്. ഒരു ദിവസം 230 ടണ്‍ എന്ന കണക്കില്‍ മാലിന്യം ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്ന നഗരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളം മുഴുവന്‍ ഇതാണ് സ്ഥിതി. ഇങ്ങനെ ഓരോ മേഖലയിലും എല്ലാത്തരത്തിലുമുള്ള മാലിന്യവും കുന്നുകൂടിക്കൊണ്ടേയിരിക്കുന്നു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗ ബോധവല്‍ക്കരണത്തിനായി ഒരു സമ്മേളനത്തിലും ഗാന്ധി ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു. അതും വലിയ ആഹ്വാനങ്ങളില്‍ അവസാനിയ്ക്കും. ഈ ആഹ്വാനങ്ങള്‍ ഒഴിവാക്കി പ്ലാസ്റ്റിക്കിനു നിയന്ത്രണം കൊണ്ടുവരാത്തത് എന്തുകൊണ്ടാണ്? അത് പ്ലാസ്റ്റിക് നിര്‍മാണക്കമ്പനികളെയും കച്ചവടക്കാരെയും വെറുപ്പിയ്ക്കും എന്നറിയാവുന്നതുകൊണ്ട്. അങ്ങനെ നോക്കുമ്പോള്‍ ‘ശുചിത്വം’ എന്നത് കേരളത്തിലെ ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപനം നടത്താനും ഉദ്ബോധനവും ആഹ്വാനവും നടത്താനുമുള്ള ഒരു വാക്ക് മാത്രമാണ്. ശുചിത്വം കൊണ്ടുവരാന്‍ വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ആദ്യം വേണ്ടത്. ‘സ്വച്ഛ ഭാരത് മിഷന്’ മോദി വിഭാവനം ചെയ്ത വലിയ ഒരു പദ്ധതിയാണ്. ആവശ്യത്തിന് പണവും ഉണ്ട്.
നമ്മുടെ ട്രഷറി ആക്രി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലമായി ഉപയോഗിക്കാവുന്ന സ്ഥിതി ആക്കിയല്ലോ ഇത്രയും നാളത്തെ ഭരണംകൊണ്ട്. സ്വച്ഛകേരളത്തിനുവേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് വിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുക. ആവശ്യമുള്ള പണം കേന്ദ്രത്തില്‍ നിന്നും കണ്ടെത്താം. അതിന് വേണ്ടത് ആര്‍ജവമാണ്. ദേശസ്നേഹവും. കാടും മേടും മലയും വെട്ടിത്തെളിച്ച്, കായലും പുഴയും നികത്തി നാടിന്റെ പരിസ്ഥിതിയെ നശിപ്പിച്ച് മരുഭൂമി പോലെ ‘ക്ലീന്‍’ ആക്കുന്ന ‘ക്ലീനിംഗ്’ അല്ല നമുക്ക് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: