പെരിന്തല്‍മണ്ണ(മലപ്പുറം): ഒന്നേകാല്‍ കിലോ കഞ്ചാവുമായി വയനാട് സ്വദേശി പെരിന്തല്‍മണ്ണയില്‍ പോലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ നമ്പ്യാര്‍കുന്ന് സ്വദേശി പുഷ്പമംഗലത്ത് വീട്ടില്‍ അനീഷ്(34) ആണ് പിടിയിലായത.് ജില്ലയിലെയും അയല്‍ജില്ലകളിലെയും വില്പനക്കാര്ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കരിയറും മയക്കുമരുന്ന് ആംപ്യൂളുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയുമാണ് അനീഷ് എന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അങ്ങാടിപ്പുറം മുതുവറ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.
ചെറുകിട കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടുന്നതിനായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ.പി. വിജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം സിഐ എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും എസ്ഐ ഗിരീഷ്കുമാറും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും നടത്തിയ ശ്രമമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇടപാടുകാരനെന്ന വ്യാജേന ഒരാഴ്ചയായി പോലീസ് സംഘം ഇയാളെ പിന്തുടരുകയായിരുന്നു.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമായി ശേഖരിക്കുന്ന കഞ്ചാവ് മുഖ്യപ്രതി വാടകക്കെടുത്ത മഞ്ചേരിയിലെ വീട്ടിലെത്തിച്ച് സ്റ്റോക്ക് ചെയ്താണ് വില്‍പ്പന നടത്തിയിരുന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാനായി അനീഷ് കുടുംബത്തെയും ഒപ്പം താമസിപ്പിച്ചിരുന്നു. 2012ല്‍ ബത്തേരിയിലും 2013ല്‍ എറണാകുളം പറവൂരിലും മയക്കുമരുന്ന് ആപ്യൂളുകള്‍ വില്‍പ്പന നടത്തിയതിന് അനീഷിനെതിരെ കേസുകളുണ്ട്. അനീഷും പിടികൂടാനുള്ള മുഖ്യപ്രതിയും ചേര്‍ന്ന് എറണാകുളം, ഇടപ്പള്ളി, തേവര എന്നിവിടങ്ങളിലേക്ക് കഞ്ചാവും ആംപ്യൂളുകളും എത്തിച്ച് വില്‍പ്പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. സംഘത്തിലെ മുഖ്യപ്രതി പോലീസ് നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും സിഐ സുനില്‍കുമാര്‍ അറിയിച്ചു. അനീഷിനെ ഇന്ന് വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: