ബംഗളൂരു: ഭാരതത്തിലെ 120 കോടി ജനങ്ങള്‍ ആകാംഷയോടെ, പ്രതീക്ഷേയാടെ, അഭിമാനത്തോടെ കാത്തിരിക്കുകയാണ് ആ മുഹൂര്‍ത്തത്തെ. മംഗള്യാന് ചൊവ്വയ്ക്കരികില് എത്തുന്നവേളയെ. നെഞ്ചിടിപ്പിന് വേഗത കൂടിയെങ്കിലും അവിടെക്കൂടുകൂട്ടിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാര്‍ത്ഥനയാണ് സകലരുടേയും മനസില്‍.
ഇന്ന് രാവിലെ ഏഴു മണിയും പതിനേഴുമിനിറ്റും കഴിഞ്ഞ് 32-ാം സെക്കന്റിലാകും ദ്രവ എന്‍ജിനായ ലാം (ലിക്വിഡ് അപ്പോജി മോട്ടോര്‍) പ്രവര്‍ത്തിപ്പിച്ച് പര്യവേഷണ പേടകത്തെ ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍, ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക. എന്‍ജിന്റെ പരീക്ഷണം തിങ്കളാഴ്ച വന്‍വിജയമായിരുന്നു. അതോടെ ശാസ്ത്രജ്ഞരടക്കം സകല രാജ്യസ്നേഹികളുടെയും ആത്മവിശ്വാസവും പ്രതീക്ഷകളും പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മംഗള്‍യാനിനെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കൈപിടിച്ച് കയറ്റിവിടുന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തില്‍ എത്തും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മംഗള്യാന് ചൊവ്വയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ പാഞ്ഞുകയറുമ്പോള്‍ നേരത്തെ നല്കിയ കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉപഗ്രഹത്തിന്റെ ദിശ തിരിച്ചശേഷം (റിവേഴ്സ് പ്രോസസ്) പ്രധാന എന്‍ജിനും എട്ട് ചെറു എന്‍ജിനുകളും ജ്വലിപ്പിക്കുകയാണ് ചെയ്യുക.. ഉപഗ്രഹത്തിന്റെ വേഗത അതോടെ സെക്കന്റില്‍ 22 കിലോമീറ്റര്‍ എന്നതില്‍ നിന്ന് 1.6 കിലോമീറ്ററായി കുറയും. വീണ്ടും ദിശതിരിച്ച് പഴയ രീതിയിലാക്കും. തുടര്‍ന്ന് കുറഞ്ഞ വേഗതയില്‍ മംഗള്‍യാനിനെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലേക്ക് തള്ളിവിടും. ചൊവ്വയില്‍ നിന്ന് ഏറ്റവും അടുത്ത് 423 കിലോമീറ്ററും (പെരിജി) അകലെ (അപ്പോജി) 80000 കിലോമീറ്ററും ഉള്ള ദീര്‍ഘവൃത്താകൃതിയിലെ ഭ്രമണപഥത്തിലാകും മംഗള്‍യാനിനെ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: