തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മറുമരുന്നു കാണാന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏകമാര്‍ഗം ഇനി ഗവര്‍ണര്‍.അതിനാല്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിര്‍ണായകമാകും. നികുതി വര്‍ധന ആവശ്യപ്പെട്ട് മന്ത്രിസഭ പാസ്സാക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവെച്ചാല്‍ മാത്രമേ തീരുമാനം നടപ്പാകൂ. സര്‍ക്കാരിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ മുമ്പില്‍ വരുന്ന ആദ്യഫയലും ഈ ഓര്ഡിനന്സായിരിക്കും. പി. സദാശിവത്തെ ഗവര്ണറാക്കിയതിനെച്ചൊല്ലി വിവാദം സൃഷ്ടിച്ചവരില്‍ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കാളികളായിരുന്നു. ചീഫ് ജസ്റ്റീസ് ആയിരുന്ന വ്യക്തി ഗവര്‍ണറാകുന്നത് ശരിയല്ലെന്നും, ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായെ പഴയൊരു കേസില്‍നിന്നു രക്ഷിച്ചത് പി. സദാശിവമാണെന്നുമുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ ഉന്നയിച്ചത്. എന്നാല്‍, ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നു തെളിയിച്ചാണ് അദ്ദേഹം ഗവര്‍ണറായത്. കുറ്റം പറഞ്ഞവര്‍ ഒടുവില്‍ രക്ഷതേടുന്നതും ഗവര്‍ണര്‍ക്കു മുമ്പില്‍.
വെള്ളക്കരവും ഭൂനികുതിയും കൂട്ടുന്നതില്‍ യുഡിഎഫില്‍ തന്നെ ഭിന്നിപ്പുണ്ട്. അതിനാല്‍, തീരുമാനങ്ങള്‍ എടുക്കാന്‍ മന്ത്രിസഭാ യോഗം ഏറെബുദ്ധിമുട്ടും. നികുതി വര്‍ധനയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാരിന്റെ ഏതു തീരുമാനത്തെയും നഖശിഖാന്തം എതിര്‍ക്കാന്‍ എല്‍ഡിഎഫും തയ്യാറായി. യുഡിഎഫിലെ ഘടകകക്ഷികളും ഇതേ നിലപാടിലാണ്. കെപിസിസി പ്രസിഡന്റും സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഈ പശ്ചാത്തലത്തിലാണ് ഇന്ന് മന്ത്രിസഭാ യോഗം. പ്രതിസന്ധി മറികടക്കാന്‍ മന്ത്രിസഭ നേരത്തേ എടുത്ത തീരുമാനമാണ് നികുതി വര്‍ധിപ്പിക്കുകയെന്നത്. തീരുമാനത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വെള്ളക്കരവും ഭൂനികുതിയും വര്‍ധിപ്പിക്കുന്ന തീരുമാനം പിന്‍വലിച്ച് മറ്റു നികുതികള്‍ വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തും.
ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ പ്രതിപക്ഷം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമോയെന്നതും സംശയം. നികുതി വര്‍ധിപ്പിക്കാനുള്ള പ്രത്യേക സാഹചര്യം സംസ്ഥാനത്തുണ്ടോയെന്ന ചോദ്യമായിരിക്കും ഗവര്‍ണര്‍ സര്‍ക്കാരിനോട് ഉന്നയിക്കുക. അതിനു മറുപടി ഇല്ലാത്ത സ്ഥിതിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
ഖജനാവ് വെളുപ്പിച്ചശേഷം പൊതുവിപണിയില്‍ നിന്നും കോടികള്‍ കടമെടുത്ത് ഭരണം നടത്തുന്ന സര്‍ക്കാരിന്റെ ഇനിയുള്ള ശ്രമവും കടം വാങ്ങാനാണ്. ഇതിന്റെ മുന്നോടിയായി 3500 കോടിയുടെ കടപ്പത്രമിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ധനമന്ത്രാലയം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍, ഒക്ടോബര്‍ 14ന് മാത്രമേ റിസര്‍വ് ബാങ്ക് കടപ്പത്രം ലേലം ചെയ്യൂ.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ചൊവ്വയും നാലാം ചൊവ്വയുമാണ് റിസര്‍വ് ബാങ്ക് കടപ്പത്രം ലേലം ചെയ്യുക. കടപ്പത്രം വെയ്ക്കുന്നതിനു മൂന്നു ദിവസം മുമ്പെങ്കിലും വിജ്ഞാപനവും പുറപ്പെടുവിച്ചിരിക്കണം. അതിനുള്ള സമയം സര്‍ക്കാരിന് ഇനിയില്ല. കേന്ദ്രാനുമതി ലഭിച്ചാലും പൊതുവിപണിയില്‍ കടപ്പത്രംവെച്ച് പണം കണ്ടെത്താന്‍ 21 ദിവസം കൂടെയുണ്ട്. അടുത്തമാസം 15 വരെ ട്രഷറികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമ്പത്തിക സ്ഥിതി ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ 21 ദിവസത്തിനുള്ളില്‍ സംസ്ഥാനം വീണ്ടും ഓവര്‍ ഡ്രാഫ്റ്റിലേക്കു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: