ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വൈറ്റ് ഹൗസില്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ വിരുന്നും ഇന്ത്യന്‍ സ്ഥാനപതിയുടെ വക രാജകീയ സത്ക്കാരവും നിഷ്ഫലമാകുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഉടനീളം ഇന്ത്യന്‍ പ്രധാനമന്ത്രി നവരാത്രി വ്രതാനുഷ്ഠാനത്തിലായിരിക്കുമെന്ന് അറിയിച്ചതോടെയാണിത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷക്കാലമായി നവരാത്രിക്കാലത്ത് മോദി വെറും നാരങ്ങവെള്ളം മാത്രമേ കുടിക്കാറുള്ളൂ. ഈ ശീലത്തിന് ഇത്തവണയും വ്യത്യാസമുണ്ടാകില്ല
നവരാത്രി സമയത്ത് മോദി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയിലെ തിരക്കു പിടിച്ച സമയത്ത് ഇത് മറക്കരുതെന്നും ലൈം ജ്യൂസോ വിറ്റാമിനടങ്ങിയ പാനീയങ്ങളോ കഴിക്കണമെന്ന് ഓര്‍മിപ്പിച്ചെങ്കിലും മോദി ഒന്നും പറഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നവരാത്രി മഹോത്സവ സമയത്ത് പ്രധാനമന്ത്രി വ്രതത്തിലായിരിക്കുമെന്നും ഇക്കാരണത്താലാണ് അദ്ദേഹത്തിന്റെ കാര്യപരിപാടികള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കരുതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സംഘാടകരിലെ എന്‍ആര്‍ഐ പ്രമുഖനായ ഡോക്ടര്‍ ഭരത് ബറായ് പറഞ്ഞു. ബറായും മറ്റ് എന്‍ആര്‍ഐ പ്രമുഖരും ഇതിനോടകം ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കാലങ്ങളായി തുടര്‍ന്നുവരുന്ന തന്റെ ശീലം മോദി തെറ്റിക്കാന്‍ സാധ്യതയില്ലെന്ന് മോദിയുടെ സഹോദരനായ പ്രഹ്ലാദ് മോദി പറഞ്ഞു. ‘നവരാത്രി വ്രതക്കാലത്ത് മോദി നാരങ്ങവെള്ളം മാത്രമേ കുടിക്കാറുളളൂ. അത് അദ്ദേഹം മാറ്റില്ല. എന്റെ പരിചയവും അനുഭവവും കൊണ്ട് പറയുകയാണ്, മോദി തന്റെ ശീലം മാറ്റില്ല‘. സഹോദരന് മാത്രമല്ല, മോദിയെ അടുത്തറിയുന്നവരെല്ലാം പറയുന്നത് മോദി തന്റെ ശീലങ്ങളില്‍ വിട്ടുവീഴ്ച വരുത്തില്ല എന്നാണ്.
‘അത് ഒരിക്കലും സംഭവിക്കില്ല. നവരാത്രി വ്രതത്തില്‍ മോദി വീഴ്ച വരുത്തുന്ന കാര്യം ചിന്തിക്കുക കൂടി വേണ്ട. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി മോദി നവരാത്രിക്കാലത്ത് വ്രതമെടുക്കുന്നു – നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്ത് മഹേന്ദ്ര ദര്‍ജി പറഞ്ഞു. 65 കാരനായ ദര്‍ജി കുട്ടിക്കാലത്ത് മോദിക്കൊപ്പം വട്നാഗര്‍ സ്കൂളില്‍ പോകുകയും നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള ആളാണ്. നവരാത്രി വ്രതക്കാലത്ത് മോദി കാലത്ത് അഞ്ച് മണിക്ക് ഉണരുകയും പ്രാര്‍ഥനകളും വ്രതവും നോക്കുകയും ചെയ്യാറുണ്ടെന്ന് 12 വര്‍ഷമായി മോദിയുടെ കയ്യില്‍ രാഖി കെട്ടുന്ന ജയശ്രീ പാണ്ഡ്യ പറഞ്ഞു.
ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ എന്‍ആര്‍ഐ പ്രമുഖര്‍ മോദിക്കായി പ്രത്യേക സത്ക്കാരം ഒരുക്കും. സത്ക്കാരവേളയിലും മോദിയുടെ ചര്യകള്‍ താളംതെറ്റിക്കരുതെന്ന് ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശമുണ്ട്. ചടങ്ങില്‍ 18,000ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീമന് വേദി കൂടാതെ കറങ്ങുന്ന പ്രസംഗ പീഠവും മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ മോദിക്കായി ഒരുക്കും. സദസിനെ അഭിസംബോധന ചെയ്യാന്‍ ഇതില്‍ ഏതുവേണമെങ്കിലും മോദിക്ക് തിരഞ്ഞെടുക്കാം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ 500 സന്നദ്ധസേവകരെയാണ് ഒരുക്ക്യിരിക്കുന്നത്.
ശുദ്ധ സസ്യാഹാരി കൂടിയാണ് 64 കാരനായ മോദി. സെപ്തംബര്‍ 26നാണ് മോദി അമേരിക്കയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: