ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിങ്ങളെപ്പറ്റി പറഞ്ഞത് രാഷ്ട്രീയമായല്ലെന്നും ദേശീയ കാഴ്ച്ചപ്പാടോടെയാണെന്നും ബിജെപി. മതേതരത്വത്തിന്റെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായല്ല പ്രധാനമന്ത്രിയുടെ പ്രസ്താവന. ഭാരതത്തിലെ മുസ്ലിങ്ങളുടെ പൈതൃകത്തിലും വിശ്വാസത്തിലും ഊന്നിയാണ് മോദി സംസാരിച്ചതെന്നും ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
കഴിഞ്ഞ പത്തുവര്ഷങ്ങളില് അല്‍ഖ്വയ്ദയെ അനുകൂലിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കപട മതേതരവാദികളായവര്‍ മാത്രമാണ് മോദിയുടെ മുസ്ലിങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയെ എതിര്‍ക്കുന്നത്. മതേതരത്വമെന്ന വാക്കുപയോഗിച്ച് അധികനാള്‍ വോട്ടുവാങ്ങിയെടുക്കാനാവില്ലെന്ന് മോദിയുടെ വാക്കുകള്‍ അവരെ ബോധ്യപ്പെടുത്തുന്നുവെന്നും നഖ്വി പറഞ്ഞു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന ലക്ഷ്യവുമായി ‘എല്ലാവരേയും ചേര്‍ത്ത് എല്ലാവര്ക്കും വികസനം’ എന്ന മുദ്രാവാക്യത്തിലൂന്നി പ്രവര്‍ത്തിച്ചുവരികയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന മുസ്ലിങ്ങളായ ജനവിഭാഗങ്ങള്‍ സര്‍ക്കാരന്റെയും പാര്‍ട്ടിയുടേയും ഈ പ്രവര്‍ത്തനത്തെ അനുകൂലിക്കുകയാണ്. എന്നാല്‍ കാലങ്ങളായി മുസ്ലിങ്ങളെ വഴിതെറ്റിച്ചവരില് ഇതു പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ്വു പകര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുന്നത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും പ്രതീക്ഷാനിര്ഭരരാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി രാജ്യത്തുടലെടുത്ത അനുകൂല അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതിനായി ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. അല്‍ഖ്വയ്ദ, ഐഎസ് പോലുള്ള ഭീകരവാദ സംഘടനകള്‍ മുസ്ലിങ്ങളെ മറയാക്കി മനുഷ്യത്വത്തെത്തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തിനുള്ള മറയാക്കി അവര്‍ മതത്തെ ഉപയോഗിക്കുന്നു. ഇത്തരം ഭീകരവാദ പ്രസ്ഥാനക്കാര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമുള്ള അനുയോജ്യമായ മറുപടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരിക്കുന്നതെന്നും നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: