കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ ചോര്‍ച്ച ക്രമാതീതമായി വര്‍ദ്ധിച്ചു. സ്ഥിതി ആശങ്കാജനകമെന്ന് ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി വി.ജെ. കുര്യന് ചൂണ്ടിക്കാട്ടി. ഡാമില്‍ ഇപ്പോള്‍ 17, 18 ബ്ലോക്കുകളിലാണ് ചോര്‍ച്ചയുള്ളത്. ഇവിടെ ഒരു സെക്കന്റില്‍ 70 മുതല്‍ 90 ലിറ്റര്‍വരെ ജലം ചോരുന്നുവെന്ന കണ്ടെത്തലാണ് ആശങ്കയ്ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
ചോരുന്ന വെള്ളം രാസപരിശോധനയ്ക്ക് അയക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉന്നതാധികാര സമിതി അംഗീകരിച്ചിട്ടുണ്ട്. ഡാം നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന സുര്‍ക്കി മിശ്രിതം ചോരുന്ന വെള്ളത്തില്‍ കലരുന്നുണ്ടോ എന്ന് തിരിച്ചറിയാനാണ് ഈ നിര്‍ദ്ദേശം കേരളം മുന്നോട്ടുവച്ചത്. ചോരുന്ന വെള്ളത്തില്‍ സുര്‍ക്കി മിശ്രിതം കലര്‍ന്നാല്‍ സ്ഥിതി അതീവഗുരുതരമാകും. ഡാമിന്റെ ബലക്ഷയത്തെയാണ് ഇത്തരം സാഹചര്യം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറില്‍ നടന്ന ഉപസമിതി യോഗം അലസിപ്പിരിഞ്ഞിരുന്നു. ചോരുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കുന്നതിനെ തമിഴ്നാട് എതിര്‍ത്തതിനെതുടര്‍ന്നാണ് യോഗം തീരുമാനമെടുക്കാതെ പിരിയാന്‍ കാരണമായത്. തമിഴ്നാടിന്റെ പ്രതിനിധിയായിരുന്ന ഉപസമിതിയംഗം മാധവന് പകരം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രാജേഷിനെ നിയമിച്ചു. ഒക്ടോബര്‍ 20ന് വീണ്ടും ഉന്നതാധികാരസമിതി യോഗം ചേരും. 133 അടി ജലമാണ് മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ ഉള്ളത്. ഡാമിന്റെ സ്ഥിതി ആശങ്കയ്ക്ക് വക നല്‍കുന്നതല്ലെന്ന് ഉന്നതാധികാര സമിതി ചെയര്മാന് എല്‍. ആര്.വി. നാഥന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: