ശ്രീപരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ ആരായിരുന്നു, അദ്ദേഹത്തിന്റെ സിദ്ധികള്‍ എന്തെല്ലാമായിരുന്നു എന്നെല്ലാം മലയാളികള്‍ ഇന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. സദ്ഗുരുവായ ചട്ടമ്പിസ്വാമികളെ അടുത്തറിഞ്ഞ ശ്രീനാരായണഗുരു ആ ഋഷിവര്യനെ ‘പരിപൂര്‍ണകലാനിധി’ എന്നാണ് വിശേഷിപ്പിച്ചത്. സ്വാമിയുടെ സമാധിവേളയില്‍ ഗുരു ഇങ്ങനെ എഴുതി:
”സര്‍വ്വജ്ഞഋഷിരുത്ക്രാന്തഃ
സദ്ഗുരു ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി
പരിപൂര്‍ണ കലാനിധി
ലീലയാകാലമധികം
നീത്വാന്തേ സമഹാപ്രഭുഃ
നിസ്വം വപുസ്സമത്സൃജ്യ
സ്വം ബ്രഹ്മപുരാസ്ഥിതഃ”
മഹാപ്രഭു, സര്വ്വജ്ഞന്, പരിപൂര്‍ണകലാനിധി തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ട്ചമ്പിസ്വാമികളുടെ സിദ്ധികളാകെ ധ്വന്യാത്മകമായി രണ്ട് അനുഷ്ടിപ്പ് ശ്ലോകങ്ങളിലൂടെ വരച്ചുകാട്ടിയ ശ്രീനാരായണഗുരുവാകട്ടെ സ്വാമിയുടെ ജീവചരിത്രം സംക്ഷിപ്തമായി രചിക്കുകയാണ് ചെയ്തത്. ഈ നിരീക്ഷണത്തിലെ ഓരോ പദവും ശ്രദ്ധാപൂര്‍വമായ പഠനം അര്‍ഹിക്കുന്നു.
ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായ ശ്രീചട്ടമ്പിസ്വാമികളുടെ അന്വേഷണബുദ്ധി ചെന്നെത്താത്ത വൈജ്ഞാനിക മേഖലകളില്ല. രാജ്യചരിത്രം, സ്ഥലചരിത്രം, നരവംശചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, പാചകം, പരിസ്ഥിതിവിജ്ഞാനം, ജീവകാരുണ്യംതുടങ്ങി ഗുസ്തിവരെയുള്ള സകലകലകളിലും ശാസ്ത്രങ്ങളിലും ആഴത്തിലുള്ള അറിവുകള്‍ നേടിയിരുന്നു സ്വാമികള്‍. ‘ലീലയാ കാലമധികം നീത്വാ’ എന്ന് ഗുരുദേവന് പറയുമ്പോള്‍ വിജ്ഞാനമേഖലകളിലെ ഈ വ്യവഹാരങ്ങളെയാണ് സൂചിപ്പിക്കുന്നത്.
‘അഗസ്ത്യന്’ എന്ന തൂലികാനാമത്തിനു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ‘സദ്ഗുരു’ തുടങ്ങിയ അക്കാലത്തെ മാസികകളില്‍ സ്വാമിജി എഴുതിയ ലേഖനങ്ങളും പഠനങ്ങളും കണ്ടെടുത്തുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം അവസാനിക്കും മുന്‍പേ സമാധിസ്ഥനായ സ്വാമിജി 1913 ല്‍ പ്രസിദ്ധം ചെയ്ത ‘പ്രാചീനമലയാളം’ ഒന്നാം ഭാഗം കേരള ചരിത്രഗവേഷണരംഗത്ത് വിപ്ലവകരമായ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിച്ചു. കേരളം പരശുരാമന് മഴുവെറിഞ്ഞ് കടലില്‍ നിന്നും വീണ്ടെടുത്ത കരയാണെന്നും ജനശൂന്യമായ ആ പുതുമണ്ണിലേക്ക് കൊണ്ടുവന്ന് കുടിയിരുത്തപ്പെട്ട ആദിജനതയാണ് കേരള ബ്രാഹ്മണരെന്നും മറ്റുമുള്ള ഐതിഹ്യങ്ങളുടെ കാടുംപടലും വെട്ടിമാറ്റി കേരള ചരിത്രപഠിതാക്കള്‍ക്ക് പുതിയൊരു അന്വേഷണമാര്‍ഗം തന്നെ തുറന്നുകൊടുക്കുകയായിരുന്നു സ്വാമി. ആദിവാസികള്‍ ബ്രാഹ്മണരല്ല, നാഗത്താന്‍മാരാണെന്ന് പ്രമാണസഹിതം ആ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നാഗത്താന്‍മാരെപ്പറ്റി പുനരന്വേഷണത്തിന് പ്രേരണ നല്കുന്ന ആ ചരിത്രഗ്രന്ഥം കേരളചരിത്രപഠനരംഗത്തെ ഒരമൂല്യസംഭാവനയാണ്.
വേദാധികാരനിരൂപണം എന്ന പ്രൗഢോജ്വലമായ ഗവേഷണപ്രബന്ധം ആ രംഗത്തെ അമൂല്യമായ മറ്റൊരു രത്നഖനിയാണ്. ആ പുസ്തകം വായിച്ചുപഠിച്ച നടരാജഗുരു അത്ഭുതപരതന്ത്രനായി വിളിച്ചുപറഞ്ഞത് ഇതെഴുതിയ കടലാസിന് തീ പിടിച്ചില്ലല്ലോ എന്നാണ്.
ബ്രാഹ്മണരുടെ വേദാധികാരാവകാശത്തെ പാടേ പൊളിച്ചെഴുതിയ ആ പ്രൗഢമനോഹരമായ ഗവേഷണപഠനത്തിന് തുല്യമായി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ മറ്റൊന്നില്ല. ഈ വിശിഷ്ടകൃതി ഭാരതത്തിലെ സകലഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഓരോ കൃതിയിലും സ്വാമിജിയുടെ നിശിതമായ ഗവേഷണ പ്രതിഭാസ്ഫുരണം പ്രകടമാണ്.
ഡോ. പുതുശ്ശേരി രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: