കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ പാര്‍ട്ടി നടപടി വേണമെന്ന് ആവശ്യമുയരുന്നു. കണ്ണൂര്‍ജില്ലയില്‍ ജയരാജന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന കൊലപാതക പരമ്പരകള്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍വിഭാഗം പാര്‍ട്ടിക്കുള്ളില്‍ നീക്കം ശക്തമാക്കിയത്.
ജയരാജന് പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട സാഹചര്യമാണ് ഇപ്പോള്‍. തെക്കന്‍ ജില്ലകളില്‍ നിന്നൂള്ള നേതാക്കളാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പരാതി രേഖാമൂലം അയച്ചിട്ടുണ്ട്.
പിണറായി വിജയന് ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജയരാജന്റെ വ്യക്തിപരമായ വൈരാഗ്യങ്ങളാണ് അടുത്തകാലത്തുണ്ടായ കൊലകള്‍ക്ക് കാരണമായതെന്നും എതിര്‍വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഷുക്കൂര്‍ വധം, സൈനുദ്ദീന്‍ വധം,ടിപിവധം, ഫസല്‍ വധം എന്നിവയെല്ലാം ജയരാജന്റെ താത്പര്യപ്രകാരം നടന്നതായിരുന്നു. കെ.ടി ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിലും ജയരാജന്റെ സ്വകാര്യ ഗുണ്ടാസംഘമായിരുന്നു. ഇപ്പോള്‍ കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതും ജയരാജന്റെ താത്പര്യപ്രകാരം മാത്രമായിരുന്നു.
പാര്‍ട്ടിക്ക് ഇതുകൊണ്ട് എന്തു പ്രയോജനം എന്ന് നേതൃത്വം ചിന്തിക്കണം. നേതാക്കള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ച ഇങ്ങനെയാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബിയും കോടിയേരിയും ജയരാജന്റെ നിലപാടില്‍ അതൃപ്തിയുള്ളവരാണ്. ടി.പി വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടാസംഘം പിടിയിലായതോടെയാണ് ജയരാജന് പ്രതിരോധത്തിലായത്. സാമൂഹ്യ വിരുദ്ധരെ പാര്‍ട്ടി അണികളെന്ന പേരില്‍ സംരക്ഷിക്കുകയും ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ശൈലിയാണ് ജയരാജന്റേതെന്ന് എതിര് വിഭാഗം ആരോപിക്കുന്നു. പി.ശശി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ഒഴിവിലാണ് പി.ജയരാജന് സെക്രട്ടറിയായത്. ഇതിനുശേഷം കൊലപാതക പരമ്പരയാണ് ജില്ലയില്‍ അരങ്ങേറിയത്. വി.എസിന്റെ വിശ്വസ്തനായറിയപ്പെടുന്ന ഒരു നേതാവ് ചൂണ്ടിക്കാട്ടുന്നു.
ടി.പി വധക്കേസില്‍ വിഎസ് മാത്രമാണ് എതിര്‍പ്പുമായി രംഗത്തെത്തിയതെങ്കില്‍ ഇക്കുറി ഔദ്യോഗിക പക്ഷത്തുനിന്നു തന്നെ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. പാര്‍ട്ടിക്കുളളിലെ എതിര്‍പ്പ് രൂക്ഷമായതോടെ ജയരാജനെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പിണറായിയും. പി.ജയരാജനല്ലാതെ മറ്റാരും പരസ്യ പ്രസ്താവനകളുമായി രംഗത്തു വരാഞ്ഞതും ശ്രദ്ധേയമായി.
സിബിഐ അന്വേഷണത്തെ വിമര്‍ശിച്ച് രംഗത്തു വരാന്‍ പാര്‍ട്ടി നിയോഗിച്ചത് സംസ്ഥാനകമ്മിറ്റി അംഗമായ എം.വി ജയരാജനെ മാത്രമാണ്. പി. ജയരാജന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം എത്രമാത്രം പ്രതിരോധത്തിലായിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്. മകന് ഫേസ് ബുക്ക് പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടതും ജയരാജന്റെ നില പരുങ്ങലിലാക്കുകയായിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ മൊബൈലില്‍ ഷുക്കൂറിന്റെ ഫോട്ടോ തിരിച്ചറിഞ്ഞ് കൊല്ലാന്‍ കല്പന കൊടുത്തു എന്നതാണ് ജയരാജനെതിരായ കേസ്. ടി.പി ചന്ദ്രശേഖരന് വധത്തിലും കൊലയാളി സംഘത്തെ ഏര്‍പ്പാടാക്കിയത് ജയരാജനാണെന്ന് ആര്.എം.പി ആരോപിച്ചിരുന്നു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: