ആലപ്പുഴ: വെള്ളപ്പൊക്കവും കീടങ്ങളുടെ ശല്യവും കുട്ടനാട്ടിലെ രണ്ടാംകൃഷിയെ സാരമായി ബാധിക്കുമെന്ന് ആശങ്ക. തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളംകെട്ടി നിന്നതിനാല്‍ വേണ്ടത്ര വിളവുലഭിക്കില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. കതിരിടാത്ത പാടശേഖരങ്ങളില്‍ ഓലയുടെ തുമ്പു കരിഞ്ഞുണങ്ങിയതും കര്‍ഷകരെ ആശങ്കയിലാക്കി. ചില പാടങ്ങളില്‍ മുഞ്ഞയുടെയും കരിഞ്ചാഴിയുടെയും ആക്രമണവും ഉണ്ട്. രണ്ടാം കൃഷിയിറക്കിയ പല പാടശേഖരങ്ങളും കതിരണിഞ്ഞു തുടങ്ങി. ചില പാടശേഖരങ്ങള്‍ പാലുറച്ചു തുടങ്ങിയിട്ടുണ്ട്. 40 ദിവസത്തിനുള്ളില്‍ കൊയ്ത്താരംഭിക്കാന് കഴിയുമെന്നാണു കര്‍ഷകര്‍ പറയുന്നത്.
പുഞ്ചക്കൃഷിയെ അപേക്ഷിച്ചു രണ്ടാംകൃഷിക്കു വിളവെടുപ്പു കാലത്തിന്റെ ദൈര്‍ഘ്യം കൂടുതലാണ്. പുഞ്ചക്കൃഷി വിളവെടുപ്പിന് 120 ദിവസം മതിയെങ്കില്‍ രണ്ടാംകൃഷിക്കു 130 മുതല്‍ 140 ദിവസംവരെ എടുക്കും. നല്ല കാലാവസ്ഥയാണെങ്കില്‍ രണ്ടാംകൃഷിക്കു ചെലവു കുറയുകയാണു പതിവ്. എന്നാല്‍ തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കംമൂലം ഇത്തവണ ചെലവ് ഇരട്ടിയാക്കി. കൂടുതല്‍ തുകയും പുറംബണ്ടു സംരക്ഷണത്തിനാണ് ആയതെന്ന് കര്‍ഷകര്‍ പറഞ്ഞു.
മതിയായ ബണ്ടുസംരക്ഷണം ഇല്ലാത്തതിനാല്‍ രണ്ടാംകൃഷിയോട് കര്‍ഷകര്‍ക്കു താത്പ്പര്യം കുറഞ്ഞുവരികയാണ്. ബണ്ടിന്റെ ബലക്ഷയംമൂലം അഞ്ചുപാടങ്ങളില് മടവീണു കൃഷി നശിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പതിനായിരം ഹെക്ടറിനുമേല്‍ കൃഷി ഇറക്കിയിരുന്ന സ്ഥാനത്ത് ഇത്തവണ 7000 ഹെക്ടറില്‍ താഴെ മാത്രമാണ് കൃഷി ഇറക്കിയിരിക്കുന്നത്. പാടത്തു വെളളക്കെട്ടുമൂലം യന്ത്രം ഇറക്കി കൊയ്യാനും കൈക്കൊയ്ത്തിന് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ്. ഇത് കണക്കിലെടുത്ത് പുഞ്ചക്കൃഷിയുടെ ആനുകൂല്യത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യം കര്‍ഷകര്‍ക്കു നല്കിയാല് മാത്രമേ രണ്ടാംകൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയൂ.
സമയബന്ധിതമായി രണ്ടാംകൃഷിയിറക്കി വിളവെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത് പുഞ്ചക്കൃഷിയേയും കാര്യമായി ബാധിക്കും. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും രണ്ടാംകൃഷിയിറക്കുന്നതിനോട് താത്പ്പര്യം കുറഞ്ഞുവരികയാണ്. ഇത് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: