വിശ്വവിശാലമായൊരു ഭാവനാ സുകൃതമായി മലയാളിയുടെ മനസ്സില്‍ ശ്രാവണചന്ദ്രിക നിറയുകയായി. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഓണം ഓര്‍മകളില്‍ നിര്‍വൃതിയുടെ കണിമലരുകള്‍ വിടര്‍ത്തുന്ന ഹൃദയോത്സവമാകുന്നു. മാനവസംസ്കൃതിയിലെ എക്കാലത്തെയും വിശാലമായമന്ത്രദര്ശനങ്ങളുടെ ദൃഷ്ടാക്കള്‍ ഭാരതീയ ഋഷീശ്വരന്മാരാകുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു-ലോകത്തിലെ സര്‍വചരാചരങ്ങള്‍ക്കും സുഖം ഭവിക്കട്ടെയെന്ന വിശ്വവീക്ഷണം വിളംബരം ചെയ്ത സുകൃതികളുടെ ജന്മഭൂമിയാണ് ഭാരതം. ഭൂമിയില്‍ ഇതര സംസ്ക്കാരങ്ങള്‍ രൂപപ്പെടുന്നതിനും എത്രയോ മുന്‍പെ ജീവനെ തൊട്ടറിയുകയും തന്നില്‍ സ്പന്ദിക്കുന്ന അതേ ജീവഭാവം തന്നെയാണ് സര്‍വജീവികളിലും തുടിപ്പായി നിറയുന്നതെന്ന് കണ്ടറിഞ്ഞ് സാക്ഷാത്കരിക്കുകയും ചെയ്ത മഹാമനീഷികള്‍ പിറന്ന നാടാണ് ഭാരതം. പ്രപഞ്ചവുമായി തന്മയീഭാവം പ്രാപിച്ച വിശ്വബോധത്തിന്റെ കാവലാളുകളുടെ നാട്. സനാതനമായ ആ ശ്രേഷ്ഠ സംസ്കൃതിയിലുയിര്ക്കൊണ്ട് സമഭാവനയുടെ മഹാപ്രകാശമായി ആഹ്ലാദപൂര്‍വം ഒന്നുപോലെ വസിക്കുന്ന സുദിനങ്ങളുടെ സാക്ഷാത്ക്കാരം-മലയാളിയുടെ പൊന്നോണം.
ലോകത്തിലെ സര്‍വ ജനവിഭാഗങ്ങള്‍ക്കും മലയാളിയുടെ ജീവിത-ചിന്താരീതികള്‍ എക്കാലത്തും മാതൃകയായിരുന്നു. ആധുനിക സാമൂഹ്യ വീക്ഷണഗതികള്‍ പിറകൊള്ളുന്നതിനുമെത്രയോ കാലം മുമ്പേ, അഗ്നിഹോത്രിയും രജകനും തച്ചനും പാക്കനാരും എന്തിന് ഉപ്പുകൂറ്റനുമെല്ലാം ഒരമ്മയുടെയുമച്ഛന്റെയും മക്കളാണെന്നും അഖിലരും ഏകോദര സഹോദരങ്ങളാണെന്നുമുള്ള വിശാലചിന്ത മലയാളക്കരയില്‍ വ്യവസ്ഥാപിതമായിരുന്നു. പൗരാണികാലം മുതല്ക്കേ ഈ മണ്ണിലങ്ങോളമിങ്ങോളം പൂത്തുവിരിഞ്ഞ മഹിതചിന്തയുടെ കല്പ്പനാസൗരഭ്യമല്ലേ പന്തിരുകുലകഥകളുടെ പിറവിയ്ക്ക് ബീജാവാപം ചെയ്തത്. നവീന സാമൂഹിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതിനുമെത്രയോ മുന്‍പ്, ഇത്രകണ്ട് മഹത്തായൊരു ദര്‍ശനം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെവിടെയെങ്കിലുമൊ ലോകത്തിലെവിടെയെങ്കിലുമൊ ഉണ്ടായിരുന്നതായി കാണുവാന്‍ കഴിയുകയില്ല. അതേ പുണ്യഭൂമിയില്‍ തന്നെയാണ് സര്‍വചരാചരങ്ങളും ആഹ്ലാദപൂര്‍വം ഒന്നുപോലെ വസിക്കുന്ന സമഭാവനയുടെ സാക്ഷാത്കാരമായ പൊന്നോണം പിറന്നത്.
ഒരുപാട് പ്രതീക്ഷകളുമായി നന്മയുടെ നിറചന്ദ്രികയായി വീണ്ടും ഓണം ആഗതമായിരിക്കുന്നു. ഒരു മഹാസംസ്കൃതിയുടെ പീഠികയില്‍ നിന്നുയിര്ക്കൊണ്ടൊരു വിശിഷ്ടദര്ശനത്തിന് വര്‍ത്തമാനകാലജീവിതത്തില്‍ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. സ്നേഹത്തിന്റെ ധര്മഭാവനയില് സിംഹാസനവും അധികാരവുമെല്ലാം സ്വയം ത്യജിക്കുകയും അത് സ്വീകരിക്കുവാന്‍ സഹോദരനെ പ്രാപ്തനാക്കുകയും ചെയ്യുന്ന സാംസ്ക്കാരികത്തികവില്നിന്ന് ഒരു ചെറുതുണ്ടുഭൂമിക്കുവേണ്ടി കൂടപ്പിറപ്പിനെ ഇല്ലായ്മ ചെയ്യുന്ന പൈശാചികതയിലേക്ക് മനുഷ്യര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. രക്ഷിക്കണേയെന്നപേക്ഷിച്ച് അഭയം പ്രാപിച്ച പക്ഷിയുടെ രക്ഷയ്ക്കായി സ്വശരീരത്തില്‍നിന്ന് മാംസം അറുത്തുകൊടുത്ത മഹാദാനത്തില്‍ നിന്നും സ്വന്തം കുഞ്ഞിനെ വകവരുത്തുന്ന കാടത്തത്തിലേക്ക് മനുഷ്യന് മാറിയിരിക്കുന്നു.
അപകടങ്ങളില്‍പ്പെട്ട് ചോരവാര്‍ന്ന് ജീവനുവേണ്ടി കേഴുന്ന മനുഷ്യജീവിയെ തിരിഞ്ഞുനോക്കാതെ കടന്നുപോകുവാന്‍ മലയാളി ശീലിച്ചിരിക്കുന്നു. ഇതിനിടയിലും നന്മയുടെ തിളിര്‍പ്പുകള്‍ അങ്ങിങ്ങ് പ്രകാശം പരത്തുന്നു. മനസ്സില്‍ പ്രത്യാശയുടെ ശ്രാവണ ചന്ദ്രിക നിറയ്ക്കുന്ന കാരുണ്യക്കാഴ്ചകള്‍ ഇടയ്ക്കിടയ്ക്ക് കാണുവാനാകുന്നു. മലയാളിയുടെ ഹൃദയവും മനസ്സും മാര്‍ദ്ദവമുള്ളതാകുന്നു. ഒരു സമൂഹവും ജനതയും മനുഷ്യരായി സമത്വാധിഷ്ഠിതമായി ആഹ്ലാദപൂര്‍ണമായി സര്‍വോപരി മനുഷ്യരായി ജീവിക്കുന്ന വിശാലദര്ശനസുകൃതമായി ഓണം മലയാളക്കരയിലെത്തുമ്പോള് നമുക്ക് പ്രതിജ്ഞ എടുക്കാം. മലയാളത്തനിമയില്‍ പിറവികൊണ്ട ലോകത്തരമായ ഈ സാമൂഹിക ജീവിത സങ്കല്‍പ്പം കര്‍മമാര്‍ഗ്ഗത്തിലൂടെ വര്‍ത്തമാനകാല ജീവിതത്തില്‍ സാക്ഷാത്കരിക്കുവാന്‍ സദാ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന്.
വൈക്കം രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: