ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്കു വേണ്ടി വഴിവിട്ട് പ്രവര്‍ത്തിച്ചെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്.ഇവര്‍ക്കു മേല്‍ ചുമത്തിയ അറുനൂറു കോടി രൂപയുടെ പിഴ ഒറ്റയടിക്ക് അഞ്ചു കോടിയാക്കി കുറച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ ഈ നടപടിയെ സിഎജി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്.
അദാനി ഗ്രൂപ്പിന് അഞ്ഞൂറോളം കോടി രൂപയുടെ ആദായ നികുതി ഇളവ് കൊടുത്ത യുപിഎ സര്‍ക്കാര്‍ നടപടിയെ കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വിമര്‍ശിച്ചിരുന്നു.
അതിനു തൊട്ടുപിന്നാലെയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ക്കു വേണ്ടി മന്മോഹന് സിംഗ് സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്.
2011 ഫെബ്രുവരിയില്‍ ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ അന്നത്തെ ടെലികോം മന്ത്രി എ രാജയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ അറുനൂറു കോടി പിഴ വെറും അഞ്ചു കോടിയാക്കി വെട്ടിക്കുറച്ചു നല്‍കിയത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലെ 500 ജില്ലകളിലെ ഗ്രാമങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം കമ്പനികള്‍ ശക്തമാക്കണമെന്നും ഇതിന് കമ്പനികള്‍ നല്‍കേണ്ട ലൈസന്‍സ് ഫീസിലെ ഒരു ഭാഗം എടുക്കാമെന്നും സര്‍ക്കാര്‍ വ്യവസ്ഥ വച്ചിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം എന്നിവയടക്കം പതിനാലു കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിന് നിയോഗിച്ചിരുന്നത്.എന്നാല്‍ കമ്പനികള്‍ ഇതില്‍ വീഴ്ച വരുത്തി. രണ്ടു റിലയന്‍സ് കമ്പനികളും പൊടുന്നനെ രണ്ട് റിസീവര്‍ സ്റ്റേഷനുകള്‍ സ്വച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന് വ്യക്തമായ കാരണവും ഇല്ലായിരുന്നു.
തുടര്‍ന്ന് രണ്ടു കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പന്ത്രണ്ടു സര്‍ക്കിളുകളില്‍, അന്‍പതു കോടിവച്ച്(മൊത്തം 600കോടി)പിഴ ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിവവസങ്ങള്ക്കുള്ളില് സര്‍ക്കാര്‍ പിഴ അഞ്ചു കോടിയായി കുറയ്ക്കുകയായിരുന്നു. കരാറിലെ മറ്റൊരു വ്യവസ്ഥ ഉദ്ധരിച്ചാണ് ഇങ്ങനെ ചെയ്തത്.ഇത് ശരിയല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: