ന്യൂദല്‍ഹി: സമ്പര്‍ക്കം, സംവാദം, സമന്വയം എന്നീ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാരോട് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനായി സ്വന്തം ലോക്സഭാ മണ്ഡലങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കാനും ദേശീയ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന എംപിമാരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ പങ്കെടുത്തു.
ജനങ്ങളുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്തുന്നതിന് എംപിമാര്‍ മുന്‍ഗണന നല്‍കണമെന്ന് അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും എംപിമാരുടെ പ്രവര്‍ത്തനം സ്വന്തം മണ്ഡലങ്ങളില്‍ കാര്യക്ഷമമായി നിര്‍വഹിക്കണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുന്നതിനായി എംപിമാര്‍ ശ്രദ്ധ പതിപ്പിക്കണം. അതാതു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം അവിടെനിന്നുള്ള എംപിമാരുടെ ചുമതലയാണ്, അമിത് ഷാ പറഞ്ഞു.
എംപിമാര്‍ വികസന ഫണ്ട് കൃത്യമായി വിനിയോഗിക്കണമെന്നും ദേശീയ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. എംപിഫണ്ട് വിനിയോഗത്തിനായി അതാതു ലോക്സഭാ മണ്ഡലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കണം. പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകുന്നതിലും നടപടിക്രമങ്ങളില്‍ പങ്കാളികളാകുന്നതിലും എംപിമാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ട് ഉടന്‍ തന്നെ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് ബിജെപി അറിയിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായി രാംകൃപാല്‍ സിന്‍ഹയ്ക്ക് പകരം ആന്ധ്രാ സ്വദേശിയായ ആര്. ബാലസുബ്രഹ്മണ്യത്തെ നിയമിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: