ന്യൂദല്‍ഹി: ഇരു രാജ്യങ്ങളും തമ്മില്‍ സുഹൃത്തുക്കളായാണ് കരുതുന്നതെങ്കില്‍ അനധികൃത നിരീക്ഷണം നടപ്പില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയോട് ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
ബിജെപിയെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി നിരീക്ഷിച്ചെന്ന വെളിപ്പെടുത്തലിനോട് അതിരൂക്ഷമായാണ് ഭാരത വിദേശകാര്യമന്ത്രി പ്രതികരിച്ചത്. ‘ബിജെപിയെ നിരീക്ഷിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഭാരതീയര്‍ക്ക് വലിയ കോപമാണ് ഉണ്ടായത്.
ഇരു രാജ്യങ്ങളും പരസ്പരം സുഹൃത്തുക്കളായാണ് കരുതുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ പരസ്പ്പരം നിരീക്ഷിക്കാറില്ല’ സുഷമാ സ്വരാജ് ജോണ്‍ കെറിയോട് പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വത്യസ്തമായി അതിശക്തമായ നിലപാടുകളാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനത്തില്‍ ഭാരതം സ്വീകരിക്കുന്നത്.
2010ല്‍ വിവിധ ഭീകരസംഘടനകള്‍ക്കൊപ്പം ബിജെപിയേയും അമേരിക്കന്‍ ഏജന്‍സി നിരീക്ഷിച്ചെന്ന വാര്‍ത്തകളാണ് സര്‍ക്കാരിന്റെ രോഷത്തിനു കാരണം. അമേരിക്കയിലെ ഭാരത എംബസികളിലും അമേരിക്ക നിരീക്ഷണം നടത്തിയെന്നതും സര്‍ക്കാരിന്റെ പ്രതിഷേധത്തിന് കാരണമായി.
നരേന്ദ്രമോദിക്ക് വിസ നിഷേധിച്ചതില്‍ ബരാക് ഒബാമ സര്‍ക്കാരിന് പങ്കില്ലെന്നും മുന്‍സര്‍ക്കാരാണ് അതു ചെയ്തതെന്നും ജോണ്‍ കെറി പറഞ്ഞു. ഇതാദ്യമായാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ മുന്‍ നിലപാടുകളെ ഒരു അമേരിക്കന്‍ ഭരണാധികാരിക്ക് തള്ളിക്കളയേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: