ന്യൂദല്‍ഹി: വികസ്വര രാജ്യങ്ങളില്‍,പ്രത്യേകിച്ച്, ഭാരതത്തില്‍, പ്രതിസന്ധിയുണ്ടാക്കുന്ന ഡബ്ല്യുടിഒ കരാറിലെ വ്യവസ്ഥ പൊളിച്ചടുക്കിയതുവഴി ഭാരതം ലോക രാജ്യങ്ങളില്‍ മിക്കതിന്റെയും നേതൃത്വം ഏറ്റെടുക്കുകയാണ്. 160 രാജ്യങ്ങള്‍ അംഗമായ ലോകവ്യാപാര സംഘടന( ഡബ്ല്യുടിഒ)യെ അമേരിക്കന്‍ താളത്തിനൊത്ത് തുള്ളിക്കാനുള്ള ശ്രമമാണ് ശക്തമായ ഭാരതനീക്കത്തില് തകര്‍ന്നു വീണത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്വിജയമാണിത്.
ഡബ്ല്യുടിഒ രാജ്യങ്ങളെ നിര്‍ബന്ധിച്ച് കരാറില്‍ ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ച അമേരിക്കയുടെ നീക്കത്തിന്റെ ഉള്ളുകള്ളിയറിയുമ്പോഴാണ് ഭാരതത്തിന്റെ നേട്ടം വ്യക്തമാകുന്നത്. ഒരു രാജ്യത്തിന് എത്ര കാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടെങ്കിലും അത് സ്വയം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഒരുവ്യവസ്ഥ. അവ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തിന് സ്വന്തം ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് അര്‍ഥം.
ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 10 ശതമാനമേ സബ്സിഡി നിരക്കില്‍ അതത് രാജ്യങ്ങള്‍ക്കു വിതരണം ചെയ്യാനാവൂ. അതില്‍ കൂടുതല്‍ സബ്സിഡി നിരക്കില്‍ നല്കണമെങ്കില് അവ ഇറക്കുമതി ചെയ്യണം.നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതിക്ക് അമേരിക്കയെ ആശ്രയിക്കേണ്ടി വരും. ആ കുതന്ത്രമാണ് ഇപ്പോള്‍ വേരോടെ തകര്‍ത്തത്. മാത്രമല്ല, ഭക്ഷ്യോല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് 1986-88 കാലത്തെ നിരക്കില്‍ വേണം താനും.
ഈ നേട്ടത്തിനു തുടക്കം കുറിച്ചത് വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്. ഡബ്ല്യുടിഒയുടെ ദോഹ റൗണ്ട് ചര്‍ച്ചയില്‍ പങ്കെടുത്ത അന്നത്തെ വാണിജ്യ മന്ത്രി മുരശൊലി മാരന് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോരാന്‍ തയ്യാറായത് വാജ്പേയി സര്‍ക്കാര്‍ കൈക്കൊണ്ട കടുത്ത നിലപാടിനെ തുടര്‍ന്നായിരുന്നു. സ്വദേശി ജാഗരണ്‍ മഞ്ചുപോലുള്ള പ്രസ്ഥാനങ്ങളുടെ കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാരിനെ അതിനു പ്രേരിപ്പിച്ചത്. ഡബ്ല്യുടിഒയില്‍ അമേരിക്കന്‍ ആധിപത്യത്തിന് അന്നു തുടങ്ങിയ പതനത്തിന്റെ പരിസമാപ്തിയാണ് ഇന്നലത്തെ സ്ഥിതിവിശേഷം.
ഡബ്ല്യുടിഒയുടെ ഈ ‘ഭക്ഷ്യസുരക്ഷാ സംവിധാനം തകര്‍ക്കല്‍ വ്യവസ്ഥ’ അംഗീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഒപ്പുവെച്ച ഡബ്ല്യുടിഒ കരാറില്‍ അമേരിക്കന്‍ നിലപാടിന് അനുകൂലമായിരുന്നു തുടര്‍ സര്‍ക്കാരുകളും. ഇടയ്ക്ക് എന്‍ഡിഎ സര്‍ക്കാര്‍ കര്‍ക്കശ നിലപാടെടുത്തെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി അമേരിക്ക 160 രാജ്യങ്ങളെ ഡബ്ല്യുടിഒവിലൂടെ സ്വന്തം ഇച്ഛക്കു വിനിയോഗിക്കുകയായിരുന്നു. ഭാരതത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിച്ചു നിയമമാക്കിയ മന്മോഹന് സിംഗ് സര്‍ക്കാരിലെ വാണിജ്യമന്ത്രി ജയ്റാം രമേശും ബാലിയില്‍ നടന്ന ഡബ്ല്യുടിഒ യോഗത്തില്‍ ഈ കരാര്‍ ഒപ്പിടാന്‍ തയ്യാറായതാണ്. എന്നാല്‍ അന്നു പ്രതിപക്ഷമായിരുന്ന ബിജെപിയുടെ അതിതീവ്ര നിലപാടുകളെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന യോഗത്തിലാണ് ഭാരത അംബാസഡര്‍ വ്യവസ്ഥയില്‍ ഭാരതം ഒപ്പുവെക്കില്ലെന്നു പ്രഖ്യാപിച്ചത്. കരാര്‍ അസാധുവാകുന്ന ജൂലൈ 31-നു മുമ്പു ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ ഭാരതം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കക്കോ കരാറിനെ അനുകൂലിക്കുന്ന മറ്റു രാജ്യങ്ങള്‍ക്കോ അതിനു സാധിച്ചില്ല.
നിഷ്ക്രിയാവസ്ഥയിലേക്കു നീങ്ങിയിരുന്ന ഡബ്ല്യുടിഒ ഭാരതത്തിന്റെ ശക്തമായ നിലപാടോടെ ഇന ി നിര്‍ജ്ജീവമായേക്കും. ലോകത്ത് മറ്റൊരിടത്തും നിലവിലില്ലാത്ത ഭക്ഷ്യ സുരക്ഷാ സംവിധാനമാണ് ഭാരതത്തിലെ പൊതുവിതരണ രീതി. ഡബ്ല്യുടിഒ വ്യവസ്ഥ അംഗീകരിച്ചിരുന്നെങ്കില്‍ അതോടെ ആ സംവിധാനം ഇല്ലാതായേനെ. സബ്സിഡികള്‍ നിര്‍ത്തുന്ന നയമാണ് നരേന്ദ്ര മോദിയുടേതെന്ന അന്ധമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഭക്ഷ്യ സബ്സിഡിക്കു വേണ്ടിയുള്ള മോദി സര്‍ക്കാര്‍ നിലപാടെന്നതും ശ്രദ്ധേയമാണ്.
ഭാരതത്തില്‍ ഒരു പൗരന്റെ ഭക്ഷ്യ സബ്സിഡി വിഹിതം 44.6 അമേരിക്കന്‍ ഡോളറാണെങ്കില്‍ അമേരിക്കയില്‍ അത് 448.7 യുഎസ് ഡോളറും യൂറോപ്യന്‍ യൂണിയനില്‍ 170 യുഎസ് ഡോളറുമാണ്. ഈ ഭീമമായ വ്യത്യാസം വച്ചുകൊണ്ടാണ് ് മറ്റു രാജ്യങ്ങളൊന്നും കൂടുതല്‍ സബ്സിഡി നല്‍കരുതെന്ന നിലപാട് അമേരിക്കയെടുത്തത്.
രണ്ടു സുപ്രധാന നിലപാടുകളാണ് മോദി സര്‍ക്കാര്‍ ലോകത്തിനുമുന്നില്‍ വ്യക്തമാക്കിയത്. ഒന്ന്, രാഷ്ട്ര താല്പര്യം ബലികഴിച്ച് ഒരു സമ്മര്‍ദ്ദത്തിനും കീഴടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറല്ല. രണ്ട്, അമേരിക്കയുടെയോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളുടെയോ സില്ബന്തിയായോ ശിങ്കിടിയായോ നില്ക്കാന് ഭാരതം തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: