കഥകളി മേളത്തിലും തായമ്പകയിലും ക്ഷേ്രതവാദ്യങ്ങളിലും പ്രയോഗചാതുര്യവും, അഭ്യസനചാരുതയും സമഞ്ജസിപ്പിച്ച ഉന്നതകലാകാരനാണ് സദനം ദിവാകരമാരാര്‍. കേരളത്തിലെമ്പാടും അന്യദേശങ്ങളിലുമൊക്കെയായി പടര്‍ന്നുകിടക്കുന്ന വിപുലമായ ശിഷ്യസമ്പത്താല്‍ അനുഗൃഹീതന്‍. 1112 മേടമാസം ഉത്രം നക്ഷത്രത്തില്‍ (1937 ഏപ്രില്‍ 29) എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പാഴൂര്‍ കൊട്ടാരപ്പാട്ട് മാരാത്ത് പാറക്കുട്ടി വാരസ്യാരുടെയും നല്ലൂരില്ലത്ത് വെങ്കിട്ടരമണന് എമ്പ്രാന്തിരിയുടെയും മകനായി ജനിച്ചു.
എട്ടാം വയസ് മുതല്‍ അമ്മാവന്മാരായ നാരായണമാരാരുടെയും കുഞ്ഞികൃഷ്ണമാരാരുടെയും കീഴില്‍ പാരമ്പര്യശൈലിയില്‍ വാദ്യങ്ങളഭ്യസിക്കാന് തുടങ്ങി. പത്താം വയസില്‍ പാഴൂര്‍ പെരുംതൃക്കോവില്‍ സരസ്വതീ ക്ഷേത്രനടയില്‍ സോപാനസംഗീതത്തിലൂടെ അരങ്ങേറ്റം കുറിച്ചു. താഴത്തേടത്ത് ഗോവിന്ദമാരാരുടെയും പെരുമ്പാവൂര്‍ പള്ളത്ത് നാരായണക്കുറുപ്പിന്റെയും ശിഷ്യത്വത്തില്‍ ഏഴുവര്‍ഷം ക്ഷേത്രചടങ്ങുകള്‍ ഹൃദിസ്ഥമാക്കി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ അലങ്കാരത്ത് അപ്പുമാരാരുടെ കീഴില്‍ കഥകളി മേളമഭ്യസിച്ച് അരങ്ങേറ്റം നടത്തി. പിന്നീട് പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ പല്ലശ്ശന ചന്ദ്രമന്നാടിയാരുടെയും കലാനിലയം അപ്പുമാരാരുടെയും കീഴില്‍ കഥകളി മേളത്തിലും തായമ്പകയിലും പഞ്ചവത്സര ഡിപ്ലോമയില്‍ പ്രാക്ടിക്കലിനും തിയറിക്കും ഒന്നാംസ്ഥാനം നേടി ഉജ്വല വിജയം നേടി.
ഗുരുഗോപിനാഥിന്റെ വിശ്വകലാകേന്ദ്രം (1962), തൃപ്പൂണിത്തുറ ആര്‍എല്‍വി അക്കാദമി (1963-64), ദല്‍ഹി ഇന്റര്‍നാഷണല്‍ കഥകളികേന്ദ്രം (1965), സീ ഇന്ത്യാ ഫൗണ്ടേഷന് (1980-84) തുടങ്ങിയ സ്ഥാപനങ്ങളില്‍ കലാകാരനായും അധ്യാപകനായും ജോലിചെയ്തു. തുടര്‍ന്ന് വൈക്കം ക്ഷേത്രകലാപീഠത്തില്‍ അധ്യാപകനായി. എട്ടുവര്‍ഷത്തിനുശേഷം പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തശേഷവും ഉപരിപഠന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു.
എറണാകുളം ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ഉമാമഹേശ്വര വാദ്യകലാലയം, എരുവേലിയിലെ കണയന്നൂര്‍ വാദ്യകലാലയം എന്നിവിടങ്ങളിലും അധ്യാപനം തുടരുന്നു. ഇതിനകം പതിനയ്യായിരത്തിലധികം വേദികളെ തന്റെ പ്രതിഭാവിലാസംകൊണ്ട് വിസ്മയിപ്പിച്ച സദനം ദിവാകരമാരാര്ക്ക് ആസ്വാദകരുടെ വമ്പിച്ച പിന്തുണയും പ്രോത്സാഹനവും എന്നുമുണ്ട്.
സദനം ദിവാകരമാരാര്‍ താളവാദ്യസംബന്ധിയായ നിരവധി പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ജോണി സാഗരിക അദ്ദേഹത്തിന്റെ പഞ്ചാരിമേളം ഓഡിയോകാസറ്റിലാക്കിയിട്ടുണ്ട്. അഖിലകേരള മാരാര്‍ ക്ഷേമസഭയുടെ ‘കലാരത്നം’ അവാര്‍ഡ് (1991), കലാമണ്ഡലം മേളാചാര്യ പുരസ്കാര ട്രസ്റ്റിന്റെ മേളാചാര്യ പുരസ്കാരം (2000), കോട്ടയ്ക്കല്‍ കുട്ടന് സ്മാരക എന്‍ഡോവ്മെന്റ് (2007), കലാചാര്യ ബഹുമതി (2003), തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദ്യകലാവിശാരദ് ബഹുമതി (1998), തപസ്യ രജതജൂബിലി പുരസ്കാരം, കൊച്ചിദേവസ്വം ബോര്‍ഡിന്റെ കലാവല്ലഭന്‍ പുരസ്കാരം, കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് (2000-02) തുടങ്ങിയവയുള്‍പ്പെടെ അനേകം ബഹുമതികള്‍ നേടിയിട്ടുണ്ട്. ചിട്ടയോടെയും നിഷ്കര്‍ഷയോടെയും പഠിപ്പിക്കാനറിയുന്ന നല്ലൊരാശാനായിരുന്നു. അദ്ദേഹവും ഞാനും ഒരുമിച്ച് ഒരു മുറിയില്‍ കുറേക്കാലം കഴിയാനിടവന്നിട്ടുണ്ട്.കുട്ടികള്‍ക്ക് ആദ്യംതന്നെ സാധകം ഉണ്ടാക്കിയെടുത്തതിന് ശേഷമെ പഠിപ്പിക്കല്‍ ആരംഭിക്കുകയുള്ളൂ. അപൂര്‍വമായേ ശിഷ്യരെ ശിക്ഷിക്കൂ. ഏത് ക്ഷേത്രത്തിലെത്തിയാലും പൂജാസമയത്ത് ദിവാകരേട്ടന് അവിടെയുണ്ടെങ്കില്‍ സോപാനത്തില്‍ പാടാന്‍ അദ്ദേഹമുണ്ടാകും. മേളത്തിന്റെ പ്രമാണി ദിവാകരേട്ടനാണെങ്കിലും ഒരു ജാടയുമില്ലാതെ തന്റെ ഒപ്പം നിന്നുകൊട്ടുന്ന എല്ലാവരെയും ഒരു ചെറുപുഞ്ചിരിയോടെ പ്രോത്സാഹിപ്പിക്കും.
എ.എ. മദനമോഹനന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: