ന്യൂദല്‍ഹി: വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ നിന്ന് ആറു പ്രമുഖ വ്യക്തികള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശക സംഘത്തിലേക്ക്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്ര എന്നിവര്‍ക്ക് പിന്നാലെയാണ് ഫൗണ്ടേഷനിലെ പ്രധാന ബുദ്ധികേന്ദ്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നത്.
ഡിആര്‍ഡിഒ മേധാവിയായി കഴിഞ്ഞ മെയില്‍ വിരമിച്ച വി.കെ സാരസ്വത് നരേന്ദ്രമോദിയുടെ ശാസ്ത്ര ഉപദേശകനായി ഉടന്‍ ചുമതലയേല്‍ക്കും. പൃഥ്വി മിസൈല്‍ രൂപകല്‍പ്പന ചെയ്ത ശാസ്ത്രജ്ഞനാണ് വി.കെ സാരസ്വത്. വിരമിച്ച ശേഷം ഫൗണ്ടേഷന്റെ ചുമതലകളേറ്റെടുത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ ഉത്തര്‍പ്രദേശ് ഡിജിപിയും ബിഎസ്എഫ് മേധാവിയുമായിരുന്ന പ്രകാശ് സിങ് അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേശകന് എന്ന ചുമതലയേല്‍ക്കും. ആഭ്യന്തര വിഷയങ്ങളിലും പ്രകാശ് സിങിന് ചുമതലയുണ്ട്.
മുന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് മേധാവി സി.ഡി സഹായിയും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നുണ്ട്. ഇസ്രയേലില്‍ നിന്നും പരിശീലനം നേടിയ ഭാരതത്തിന്റെ ആദ്യ ‘റോ’ മേധാവിയാണ് സി.ഡി സഹായ്. മോദിയുടെ ഉപദേശകനായി ചുമതലയേറ്റെടുക്കാനൊരുങ്ങുന്ന മുന്‍ വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എസ്.ജി ഇനാംദാര്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ പ്രതിരോധ, യുദ്ധതന്ത്ര മേഖലകളിലെ പഠനത്തിന്റെ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയാണ്.
ജവഹര്‍ലാല്‍ നെഹ്രു സുസ്ഥിര നഗരവികസന പദ്ധതി(ജന്റം) നടപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ നഗരവികസന സെക്രട്ടറി അനില്‍ ബൈജലും മോദിയുടെ ഉപദേശകന്റെ റോളിലേക്ക് മാറുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച 100 സ്മാര്‍ട്ട് നഗരങ്ങളുടെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ബൈജലിന്റെ മേല്‍നോട്ടത്തില്‍ നടക്കും. മുന്‍ റഷ്യന്‍ അംബാസഡര്‍ പ്രഭാത് പ്രകാശ് ശുക്ലയായിരിക്കും വിദേശകാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്. വിവിധ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഈ മുന്‍ വിദേശകാര്യസര്വ്വീസ് ഉദ്യോഗസ്ഥന് 1996-2000 കാലയളവില്‍ പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരെല്ലാം വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നവരാണ്.
വിഐഎഫിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവന്ന അജിത് കുമാര്‍ ഡോവല്‍ തല്‍സ്ഥാനം ഒഴിയുകയാണ്. പകരം മുന്‍ കരസേനാ മേധാവിയായ ജനറല്‍ നിര്‍മ്മല്‍ ചന്ദര്‍ വിജ് ആണ് ഡയറക്ടര്‍ പദവിയിലേക്കെത്തുന്നത്. 2005 ജനുവരിയില്‍ കരസേനയില്‍ നിന്നും വിരമിച്ച അദ്ദേഹം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970ല്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ഏകനാഥ റാനഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്‍ഹി കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് വിഐഎഫ്. ദേശസുരക്ഷ-യുദ്ധതന്ത്ര പഠനം, അന്താരാഷ്ട്ര ബന്ധം- നയതന്ത്ര പഠനം, അയല്‍രാജ്യങ്ങളുമായി ബന്ധപ്പെട്ട പഠനം, ഭരണനിര്‍വഹണ- രാഷ്ട്രീയ പഠനം, സാമ്പത്തിക വിഷയങ്ങളിലെ പഠനം, ചരിത്രപരവും സാംസ്കാരികവുമായ പഠനം എന്നിവയാണ് ഫൗണ്ടേഷനില്‍ നടക്കുന്നത്. ന്യൂദല്‍ഹിയിലെ ചാണക്യപുരി സന് മാര്ട്ടിന് മാര്‍ഗ്ഗിലാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആസ്ഥാനം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: