സഹരണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേര് കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തു. ആരാധനാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം കലാപ പ്രദേശം നിരീക്ഷിക്കാന്‍ ഡ്രോണുകളുടെ സഹായം തേടുമെന്ന് പോലീസ്. വളരെ ഇടുങ്ങിയ വഴികളാണ് തെരുവുകളിലേക്കുള്ളത്. അതിനാല്‍ പോലീസുകാര്‍ക്ക് അത്രയെളുപ്പം ഇവിടേയ്ക്ക് കടന്നെത്താനാകില്ല. കലാപകാരികള്‍ ഈ സാഹചര്യം പരമാവധി മുതലാക്കുകയാണ്. അതിനാല്‍ തെരുവുകള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും ഐജി അലോക് ശര്‍മ അറിയിച്ചു.
കലാപത്തെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും പാലും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഉത്തരവുണ്ട്. കടകളും വാഹനങ്ങളും തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സഹരണ്‍പൂരിലും മൊറാദാബാദിലും ജില്ലാ ഭരണകൂടം ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് എസ്പി രാജേഷ് കുമാര്‍ അറിയിച്ചു. സ്ഥലത്ത് 6,000 അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. കല്ലും വടികളുമായി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയായി. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് നടത്തിയ കല്ലേറില്‍, രംഗം ശാന്തമാക്കാനെത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: