ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്തി വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ക്കൊപ്പം ജീവിതപങ്കാളിയുടേയും മക്കളുടേയും സ്വത്തുവിവരങ്ങള്‍ കൂടി സമര്‍പ്പിക്കണം.
ജീവനക്കാരുടെ കൈവശമുള്ള പണം, ബാങ്ക് നിക്ഷേപങ്ങള്‍, ബോണ്ട് നിക്ഷേപങ്ങള്‍, ഓഹരി നിക്ഷേപങ്ങള്‍, കടപ്പത്രം, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, പിഎഫ്, പേഴ്സണല്‍ ലോണ്‍, ഏതെങ്കിലും വ്യക്തികള്‍ക്ക് കടം നല്കിയിട്ടുണ്ടെങ്കില് അതിന്റെ വിവരങ്ങള്‍ എന്നിവയെല്ലാം ഫോമില്‍ പൂരിപ്പിച്ചു നല്‍കാനാണ് നിര്‍ദ്ദേശം. മോട്ടോര്‍ വാഹനങ്ങള്‍, വിമാനങ്ങള്‍, ബോട്ടുകള്‍, കപ്പലുകള്‍, സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങള്‍ എന്നിവയുടെ വിവരങ്ങളും നല്‍കണം. ജീവിതപങ്കാളിയുടേയും സ്വന്തം വരുമാനം ആയിട്ടില്ലാത്ത മക്കളുടേയും ആസ്തികള്‍ ഫോമില്‍ നല്‍കണം. ആദ്യ നിയമനം ലഭിക്കുമ്പോള്‍ത്തന്നെ ഇനിമുതല്‍ ജീവനക്കാര്‍ സ്വത്ത് വിവരം സമര്‍പ്പിക്കണം.
ഐഎഎസ് തലത്തിലുള്‍പ്പെടെയുള്ള അമ്പതു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമാണ് പുതിയ വിജ്ഞാപനം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരം സംബന്ധിച്ച നിയമം കഴിഞ്ഞ ആഴ്ചയാണ് പേഴ്സണല്‍കാര്യ മന്ത്രാലയം തയ്യാറാക്കിയത്. ലോക്പാല്‍, ലോകായുക്ത നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ നിയമത്തില്‍ എല്ലാ ജീവനക്കാരും ആസ്തികളെപ്പറ്റിയും ബാധ്യതകളെപ്പറ്റിയും സത്യവാങ്മൂലം സമര്‍പ്പിക്കണം. നിരവധി സര്‍വ്വീസ് നിയമങ്ങളുടെ കൂടെ ഈ നിയമവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരന്റെ ഏതെങ്കിലും ആസ്തി നാലുമാസത്തെ അടിസ്ഥാന ശമ്പളമോ അഥവാ രണ്ടു ലക്ഷം രൂപയോ വരുന്നില്ലെങ്കില്‍ അവയെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിനു മേലധികാരിയുടെ രേഖാമൂലമുള്ള അനുമതി വേണം. നിലവില്‍ വിവരങ്ങള്‍ കൈമാറിയ ജീവനക്കാര്‍ ആഗസ്ത് 1 കണക്കാക്കിയുള്ള ആസ്തികളുടെ വിശദവിവരങ്ങള്‍ വീണ്ടും സെപ്തംബര്‍ 15ന് മുമ്പായി സമര്‍പ്പിക്കണം. ലോക്പാല്‍, ലോകായുക്ത ചട്ടം, 2013 പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: