ബാംഗ്ലൂര്‍: സ്കൂളില്‍ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എബിവിപി സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. എബിവിപി പ്രവര്‍ത്തകരെ പോലീസ് സ്കൂളിനു മുന്നില്‍ തടഞ്ഞ് ലാത്തി വീശി. സ്കൂളിന്റെ പ്രതിനിധികളുമായി തങ്ങള്‍ക്ക് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എബിപിവി മാര്‍ച്ച് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഇന്‍സ്ട്രക്ടറെ ഞായറാഴ്ച്ച അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ മാനേജ്മെന്റിനെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനായില്ലായെന്നും ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും എബിവിപി ആരോപിച്ചു.
പോലീസ് ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളില്‍ എബിവിപി മാത്രമാണ് രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. വിധാന്‍ സൗധയ്ക്ക് മുന്നില്‍ ശനിയാഴ്ച നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് തിങ്കളാഴ്ച എബിവിപി സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. ജൂലൈ 2നാണ് കുട്ടി സ്കൂളില്‍വെച്ച് പീഡിപ്പിക്കപ്പെട്ടത്.
അറസ്റ്റിലായത് വിബ്ജിയോര്‍ ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ സ്കേറ്റിങ് ഇന്‍സ്ട്രക്ടര്‍ ബിഹാര്‍ ദര്‍ഭംഗ സ്വദേശി മുസ്തഫ(30) താണ്. ഇയാളുടെ ലാപ്ടോപ്പില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. പീഡനത്തിനിരയായ കുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവംമറിഞ്ഞിട്ടും മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്കൂള്‍ അധികൃതരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകള്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂരിലെ ഫ്രീഡം പാര്‍ക്കില്‍ യുവമോര്‍ച്ചയുടേയും ടൗണ്‍ ഹാളില്‍ മഹിളാമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: