മട്ടാഞ്ചേരി: മരംമറിഞ്ഞ് ജലവിതരണപൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പശ്ചിമകൊച്ചിയില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ ഷിപ്പിയാര്‍ഡിന് സമീപമാണ് വന്മരം കടപുഴകി വീണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പശ്ചിമ കൊച്ചിയിലേക്കുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ആറ് മാസത്തിനകം നാലാം തവണയാണ് ജലവിതരണ പൈപ്പ് പൊട്ടി പശ്ചിമകൊച്ചിയില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. 60 കളില്‍ സ്ഥാപിച്ച കാലപഴക്കം ചെന്ന പൈപ്പുകളാണ് ഇന്നും ജലവിതരണത്തിനായി ഉപയോഗിക്കുന്നത്. കാലപ്പഴക്കംമൂലമാണ് അല്പം സമ്മര്‍ദ്ദമുണ്ടായാല്‍ പോലും പൈപ്പ് പൊട്ടുന്നതിന് ഇടയാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ അതോറിറ്റിയുടെ പശ്ചിമകൊച്ചിയിലെ ജലസംഭരണികളില്‍ നിന്ന് ഭാഗീകമായാണ് പമ്പിങ്ങ് നടന്നത്. ഇതിനെതുടര്‍ന്ന് പലമേഖലകളിലും കുടിവെള്ളത്തിനായി ജനം നേട്ടോട്ടമോടി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചുള്ളിക്കല്‍, മുണ്ടംവേലി, തോപ്പുംപടി, പള്ളുരുത്തി മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ ജലവിതരണസ്തംഭനം ജനങ്ങളെ വലച്ചപ്പോള്‍ ബദല്‍ സംവിധാനമൊരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടിയെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ അദ്ധ്യരാത്രിയോടെ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍. ജലവിതരണം സാധാരണനിലയിലാകാന്‍ ഇന്ന് വൈകിട്ട്വരെ കാത്തിരിക്കേണ്ടിവരും. കാലപഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നും, ജനറോം പദ്ധതിയുമായി പശ്ചിമകൊച്ചിയിലെ ജലവിതരണം ബന്ധപ്പെടുത്തുന്ന പൈപ്പ് കണക്ഷന് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജനകീയ-റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: