ആലുവ: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിനു 14 വര്‍ഷത്തിന് മുമ്പ് സ്ഥലം ഏറ്റെടുത്തപ്പോള്‍തന്നെ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് പകരം സ്ഥലവും ഉപജീവനത്തിന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലിയും നല്‍കുമെന്ന് വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ തയ്യാറാവാതെ എയര്‍പോര്‍ട്ട് അധികൃതര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം ഉയരുന്നു.
ജോലിനല്‍കിയതുതന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ഒരു വിഭാഗം തൊഴിലാളികളെ കാര്‍ഗോയില്‍ കയറ്റിറക്ക് തൊഴിലാളികളാക്കിമാറ്റി. ഇവര്‍ക്ക് സിയാലിന്റെ യാതൊരു ആനുകൂല്യവും നല്‍കുന്നല്ലെന്ന പരാതിയും ഉണ്ട്. ഭൂരിഭാഗം പേരും പ്രായമായവരാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത ഇക്കൂട്ടര്‍ വളരെ ബുദ്ധിമുട്ടിലാണ്.
ജീവിക്കാനുള്ള വരുമാനം പ്രതീക്ഷിച്ച് ജോലിക്ക് കയറിയ ഇവരെ ഇതുവരെ വിമാനത്താവളത്തിലെ ജോലിക്കാന്‍ എന്ന നിലയില്‍ അംഗീകരിച്ചിട്ടില്ല. അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ പരാതികള്‍ക്കൊന്നും പരിഹാരവുമായിട്ടില്ല. 14 വര്‍ഷമായി ജോലിചെയ്യുന്ന ഇവര്‍ക്ക് ആറായിരം രൂപയോളം കൂലിയാണ് പ്രതിമാസം ലഭിക്കുന്നത്. ഇതേസമയം ഇവരെ പോലെ സ്ഥലം നഷ്ടപ്പെട്ടവരെ വിമാനത്താവളത്തില്‍ വിവിധ ജോലികളില്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞജോലികളില്‍ പ്രവേശിച്ചവര്‍ക്ക് 35,000 രൂപ വരെ ശമ്പള വര്‍ദ്ധനവും ലഭിക്കുന്നുണ്ട്. കാര്‍ഗോയില്‍ കയറ്റിറക്ക് ജോലിക്ക് കയറിയവര്‍ക്ക് കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പ്‌വരെ 70 ദിവസം കൂടുമ്പോള്‍ ഏഴ് ദിവസം ജോലിചെയ്യേണ്ട അവസ്ഥയിലായിരുന്നു. ഈ സമയങ്ങളില്‍ വെറും രണ്ടായിരം രൂപയില്‍ താഴെയാണ് കൂലി ലഭിച്ചത്. അന്നത്തെ ലിസ്റ്റില്‍പ്പെട്ടവര്‍ പലകാരണങ്ങളാല്‍ ജോലിയില്‍ നിന്നും വിട്ടുപോയതുകൊണ്ട് മാത്രമാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ 35 ദിവസം കൂടുമ്പോള്‍ ഏഴുദിവസത്തെ ജോലി ലഭിച്ചിരുന്നത്.
യൂണിയനുകള്‍ക്ക് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല തൊഴിലാളികള്‍ക്ക് സിയാലുമായി യാതൊരു ബന്ധവും ഇല്ലെന്ന് വരുത്തിതീര്‍ക്കുകയാണ്. ഇതിനെതിരെ തൊഴിലാളികള്‍ കൊടുത്ത അപ്പീല്‍ പത്തുവര്‍ഷത്തോളം എറണാകുളം റീജണല്‍ ലേബര്‍ കമ്മീഷണറുടെ മുമ്പില്‍ പൂഴ്‌ത്തിവെപ്പിക്കുന്നതിനും യൂണിയനുകള്‍ വിമാനത്താവള കമ്പനിയുമായി ഉണ്ടാക്കിയ ബന്ധത്തില്‍ സാധിച്ചുവെന്നും അക്ഷേപം ഉയരുന്നുണ്ട്. ഇതോടെ തൊഴിലാളികള്‍ യൂണിയനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇപ്പോള്‍ രാഷ്‌ട്രീയക്കാരെ പൂര്‍ണമായി ഒഴിവാക്കി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചിരിക്കുകയാണ്.
















