ന്യൂദല്‍ഹി: സര്‍ക്കാര്‍ മേഖലയില്‍ രണ്ട് പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റുകള്‍ അനുവദിച്ചും കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളേജുകളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇടുക്കി ജില്ലയിലെ പൈനാവില്‍ ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍ കോളേജിന് 50 സീറ്റുകളും പാലക്കാട് എസ്എസി-എസ്ടി റെസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ മേഖലയിലുള്ള മെഡിക്കല്‍ കോളേജിന് 100 സീറ്റുകളുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
ഇതിനുപുറമേ മലപ്പുറം ജില്ലയിലെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ 100 സീറ്റുകള്‍ക്ക് രണ്ടാംവര്‍ഷവും അംഗീകരം നല്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 സീറ്റുകളും കൂടുതലായി അനുവദിച്ചു.
കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ 400 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അതു നിരസിച്ചിട്ടുണ്ട്. മലപ്പുറം ശ്രീവല്‍സം എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ ആരംഭിക്കാനിരുന്ന ശ്രീവല്‍സം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങാനിരുന്ന കേരളാ മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് അനുമതിയായില്ല. തിരുവനന്തപുരം എസ്ആര്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എസ്ആര്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റര്‍, തിരുവനന്തപുരം രുക്മിണി മെമ്മോറിയല്‍ ചാരിറ്റബിള്‍ എഡ്യുക്കേഷണല്‍ ഹെല്‍ത്ത് ട്രസ്റ്റിന്റെ സതേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ നാല് അപേക്ഷകളും നിരസിച്ചു. തിരുവനന്തപുരം ഡോ. സോമല്വേല് മെമ്മോറിയല്‍ സിഎസ്ഐ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ കോളേജിന്റെ സീറ്റുകള്‍ നൂറില്‍ നിന്ന് 150 ആക്കി ഉയര്‍ത്തണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. അഞ്ച് അപേക്ഷകളും സ്വകാര്യ മേഖലയില്‍ നിന്നുള്ളതായിരുന്നു.
രാജ്യത്താകെ 45 മെഡിക്കല്‍ കോളേജുകളിലെ 3820 എംബിബിഎസ് സീറ്റുകള്‍ പിന്‍വലിക്കാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശിലെ ആറു കോളേജുകളിലെ 550 സീറ്റുകളും കര്‍ണ്ണാടകത്തിലെ എട്ടു കോളേജുകളുടെ 450 സീറ്റുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.
അതേസമയം രാജ്യത്ത് പുതിയതായി 16 മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യമന്ത്രാലയം അനുമതി നല്കി. ആകെ 2050 സീറ്റുകള്‍ 16 കോളേജുകളിലുമായി വര്‍ദ്ധിക്കും. 10 മെഡിക്കല്‍ കോളേജുകളിലേക്കായി 600 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.
രാജ്യത്തെ 29 മെഡിക്കല്‍ കോളേജുകളില്‍ മള്‍ട്ടി ഡിസിപ്ലിനറി റിസേര്‍ച്ച് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും കേന്ദ്ര അനുമതിയായി. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് യൂണിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: