റിയോ ഡി ജനീറോ: ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ജര്‍മ്മന്‍ വസന്തം പൂത്തുലഞ്ഞപ്പോള്‍ അര്‍ജന്റീനയുടെ സ്വപ്നം വാടിക്കരിഞ്ഞു. 28 വര്‍ഷത്തിനുശേഷം കിരീടം മോഹിച്ചെത്തിയ അര്‍ജന്റീനയെ അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 1-0ന് പരാജയപ്പെടുത്തിയാണ് 24 വര്‍ഷത്തെ ഇടവേളക്കുശേഷം ജര്‍മ്മന്‍ പോരാളികള്‍ കാല്‍പ്പന്തുകളിയുടെ ലോകപോരാട്ടത്തില്‍ ചക്രവര്‍ത്തിമാരായി അവരോധിക്കപ്പെട്ടത്. ജര്‍മ്മനിയുടെ നാലാം ലോക കിരീടമാണിത്. ജര്‍മ്മന്‍ ഏകീകരണത്തിനുശേഷം ആദ്യത്തേതും. മാത്രമല്ല ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പുകളില്‍ ചാമ്പ്യന്മാരാവുന്ന ആദ്യ യൂറോപ്യന്‍ ടീമെന്ന ബഹുമതിയും ജര്‍മ്മനിക്ക് സ്വന്തമായി.
മിറോസ്ലാവ് ക്ലോസെക്ക് പകരക്കാരനായി ഇറങ്ങിയ മരിയോ ഗോട്സെയാണ് 113-ാം മിനിറ്റില്‍ മെസ്സിപ്പടയുടെ നെഞ്ചകം പിളര്‍ന്ന ഗോള്‍ നേടിയത്. ഇടതു പാര്‍ശ്വത്തിലൂടെ മുന്നേറി മറ്റൊരു പകരക്കാരനായ ഷറിലെ നല്കിയ പന്ത് ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോട്സെ നെഞ്ചുകൊണ്ട് സ്വീകരിച്ചശേഷം പന്ത് നിലംതൊടും മുന്നേ ഇടംകാലുകൊണ്ട് പോസ്റ്റിലേക്ക് വെടിയുണ്ട കണക്കെ നിറയൊഴിച്ചപ്പോള്‍ അതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജന്റീന ഗോളി തീര്‍ത്തും നിസ്സഹായനായി മാറി. നാല് സുവര്ണാവസരങ്ങള് തുലച്ചു കളഞ്ഞശേഷമാണ് 1990ലെ തോല്‍വിക്ക് കണക്കുതീര്‍ക്കാനുള്ള അവസരം അര്‍ജന്റീന കളഞ്ഞുകുളിച്ചത്. ഹിഗ്വയിന് രണ്ടുതവണയും മെസ്സിയും പലാസിയോയും ഒാരോ തവണയും സുവര്ണാവസരങ്ങള് തുലച്ചുകളഞ്ഞു. മെസ്സിക്ക് കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയാതിരുന്നതും തിരിച്ചടിയായി. ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ലക്ഷ്യം കാണാനാവാത്തതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്.
മധ്യനിരയില്‍ മേല്‍ക്കൈ ലഭിച്ചെങ്കിലും അല്പം മന്ദഗതിയിലാണ് ജര്‍മനി കളി തള്ളി നീക്കിയത്. അര്‍ദ്ധമനസ്സോടെയായിരുന്നു നീക്കങ്ങളില്‍ പലതും. എങ്കിലും ഒന്നാന്തരം ചില നീക്കങ്ങള്‍ അവരില്‍ നിന്ന് പിറന്നു. വലതു പാര്‍ശ്വത്തില്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമായിരുന്നു അപകടകാരി. ലാമിന്റെ ക്രോസുകളെല്ലാം തന്നെ അര്‍ജന്റീനക്ക് തലവേദന സൃഷ്ടിച്ചു. ചിലത് ക്ലോസേയുടെ തല ഒഴിഞ്ഞുപോയി. മറ്റു ചിലത് ക്ലോസേയ്ക്ക് നിയന്ത്രിക്കാനാവാതേയും. ജര്‍മന്‍ മുന്നേറ്റത്തിനെതിരെ ഒരു റിസ്ക്കെടുക്കാനും അര്‍ജന്റീന തയ്യാറായിരുന്നില്ല. ഹോളണ്ടിനെതിരെ കണ്ടതുപോലെ ഓട്ടയടച്ച പ്രതിരോധത്തെതന്നെയാണ് അവര്‍ വിന്യസിച്ചത്. ഒരിക്കല്‍ മാത്രമാണ് അവര്‍ ജര്‍മന്‍ ആക്രമണത്തില്‍ പിളര്‍ന്നത്. അത് ഉപയോഗിച്ചാണ് ഗോട്സെ വിജയഗോള്‍ നേടിയതും.
മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ജര്‍മ്മനിയായിരുന്നു. ജര്‍മ്മന്‍ താരങ്ങള്‍ അഞ്ച് തവണ ഗോള്‍ ലക്ഷ്യം വെച്ച് തകര്‍പ്പന്‍ ഷോട്ടുകള്‍ പായിച്ചെങ്കിലും അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേരോയെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അര്‍ജന്റീനക്ക് ഒരിക്കല്‍ പോലും ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യുയറെ പരീക്ഷിക്കാന്‍ സാധിച്ചില്ല. തുറന്ന അവസരങ്ങള്‍ ലഭിച്ചിട്ടുപോലും ഹിഗ്വയിനും പലാസിയോയും പന്ത് പുറത്തേക്ക് അടിച്ചുകളയുന്നതാണ് കണ്ടത്.
പതിവില്‍ നിന്നും വ്യത്യസ്തമായി കടും നീല ജേഴ്സിയിലാണ് മെസ്സിപ്പട കലാശപ്പോരാട്ടത്തിനിറങ്ങിയത്. ബോക്സിന് പുറത്തുനിന്നും ജര്‍മ്മനിയുടെ ടോണി ക്രൂസ് പായിച്ച ലോംഗ്റേഞ്ച് ഷോട്ട് അര്‍ജന്റീന ഗോളി തട്ടിയകറ്റുന്നത് കണ്ടാണ് പോരാട്ടം തുടങ്ങിയത്. തൊട്ടുപിന്നാലെ അര്‍ജന്റീനയുടെ ഹിഗ്വയിനും 11-ാം മിനിറ്റില്‍ ലൂക്കാസ് ബിഗ്ലിയയും അവസരങ്ങള്‍ പാഴാക്കി. 21-ാം മിനിറ്റില്‍ ഗോണ്‍സാലൊ ഹിഗ്വയിന് തുറന്ന അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു.
ജര്‍മന്‍ ഗോളി ന്യൂവര്‍ മാത്രം മുന്നില്‍ നില്‍ക്കേ ഹിഗ്വയിന് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ അടുത്തെങ്ങുമെത്തിയില്ല. മ്യൂളര്‍, ക്ലോസെ, ഓസില്‍ ത്രയത്തെ ബോക്സിനു പുറത്തുവച്ച് മസ്കരാനോയുടെ നേതൃത്വത്തില്‍ അര്‍ജന്റീന വരിഞ്ഞു മുറുക്കി. അതോടെ പതിവു ജര്‍മന്‍ ഇരച്ചുകയറ്റം ദുഷ്കരമായി. മറുവശത്ത് മെസ്സിയെ മുന്‍നിര്‍ത്തിയായിരുന്നു അര്‍ജന്റീന ആക്രമണത്തിന് കോപ്പുകൂട്ടിയത്. എന്നാല്‍ ജര്‍മ്മന്‍ പ്രതിരോധം മെസ്സിയെ മാര്‍ക്ക് ചെയ്യുന്നതില്‍ മികച്ചുനിന്നതോടെ അവരുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. 30-ാം മിനിറ്റില്‍ ഹിഗ്വയിന് ജര്‍മ്മന്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 32-ാം മിനിറ്റില്‍ പരിക്കേറ്റ ക്രിസ്റ്റഫര്‍ ക്രാമറെ പിന്‍വലിക്കാന്‍ ജോക്കിം ലോ നിര്‍ബന്ധിതനായി. പകരമിറങ്ങിയത് ആന്ദ്രേ ഷറില്‍. ക്രൂസിന്റെ കോര്‍ണറില്‍ ഹൗഡസിന്റെ അത്യുഗ്രന്‍ ഹെഡര്‍ പോസ്റ്റിലിടിച്ചു മടങ്ങുന്നതു കണ്ടാണ് ആദ്യപകുതിയുടെ അവസാനം കുറിച്ചു റഫറിയുടെ വിസില്‍ മുഴങ്ങിയത്.
രണ്ടാം പകുതി ആരംഭിച്ചത് സൂപ്പര്‍ താരം മെസ്സി അവസരം പാഴാക്കുന്നതു കണ്ടായിരുന്നു. 58-ാം മിനിറ്റില്‍ മിറോസ്ലാവ് ക്ലോസെയുടെ ഷോട്ട് സെര്‍ജിയോ റൊമേരോ രക്ഷപ്പെടുത്തി. പിന്നീട് 75-ാം മിനിറ്റില്‍ മെസ്സി ഒരു അവസരം പാഴാക്കിയതോടെ ഇത് അര്‍ജന്റീനയുടെ ദിവസമല്ലെന്ന് ഉറപ്പായി.
മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ഗോട്സെ ബോക്സിന് പുറത്തുനിന്ന് പറത്തിയ വലംകാലന്‍ ഷോട്ട് അര്‍ജന്റീനന്‍ ഗോളി കുത്തിയകറ്റിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 113-ാം മിനിറ്റില്‍ മരിയോ ഗോട്സെയുടെ ഗോളിലൂടെ ജര്‍മ്മനി ലീഡ് നേടി. പിന്നീട് മത്സരങ്ങള്‍ തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ബോക്സിന് പുറത്തുനിന്ന് അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ കിരീടം ജര്‍മ്മനിക്ക് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: