കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആരവം കെട്ടടങ്ങിയതോടെ അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാരംഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനും ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനു സമാനമായ ഫോട്ടോ പതിച്ച വോട്ടര്‍പട്ടികകളാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ഫോട്ടോ പതിച്ച വോട്ടര്‍പട്ടികകള്‍ തയാറാക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഇന്നലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടര്‍പട്ടികകള്‍ മുഴുവനും മാറ്റാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതുപ്രകാരം ബൂത്ത്തലത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് വീടുകള്‍ സന്ദര്‍ശിച്ച് പഴയ പട്ടിക പരിശോധന നടത്തി വീട്ടു നമ്പര്‍, വാര്‍ഡ് നമ്പര്‍, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി പട്ടികയിലെ തെറ്റുകള്‍ തിരുത്തണം. ഇതിനായി പഞ്ചായത്തുകളിലെ ബൂത്ത്തലത്തില്‍ വോട്ടര്‍പട്ടികകള്‍ പരിശോധിക്കാന്‍ സെക്രട്ടറിമാര്‍ ഒരു ബൂത്തിലേക്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണം.
അംഗന്‍വാടി അധ്യാപകരെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയോ ഓഗസ്റ്റ് അഞ്ചിനുള്ളില്‍ നിയമിക്കണമെന്നാണ് ഉത്തരവ്. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി തെറ്റ് തിരുത്തി സെപ്റ്റംബര്‍ 12ന് ഉള്ളില്‍ ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍ക്ക് പട്ടിക തിരികെ നല്‍കണം. തെറ്റായ വിവരങ്ങള്‍ മാറ്റി ഡേറ്റാ എന്‍ട്രി നടത്തി സെപ്റ്റംബര്‍ 30ന് ഉള്ളില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന് (എന്‍ഐസി) പട്ടിക കൈമാറണം.
വാര്‍ഡ് തലത്തില്‍ പട്ടികകള്‍ ക്രമീകരിച്ച് എന്‍ഐസി ഒക്ടോബര്‍ പത്തിനുള്ളില്‍ പഞ്ചായത്തുകള്‍ക്കു കൈമാറും. ഈ പട്ടികകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിക്കുന്ന തീയതിയില്‍ കരടായി പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ പരിശോധിച്ച് ഹിയറിങ് നടത്തിയതിനു ശേഷമായിരിക്കും ഭേദഗതികള്‍ വരുത്തി അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: