ഗുരുഃ സാക്ഷാത് പരംബ്രഹ്മ
ദ്വാപരയുഗത്തിന്റെ ആരംഭകാലത്ത് ഒരു ആഷാഢപൗര്ണമിയിലായിരുന്നു പരമാത്മജ്ഞാനസാഗരമായ വേദങ്ങളെ പകുത്ത് േലാകഹിതത്തിനായി സമര്‍പ്പിച്ച വേദവ്യാസ മഹാഋഷിയുടെ ജനനം. ഇന്ന്, 2014 ജൂലായ് 12 ന് ഭാരതത്തിലെമ്പാടും ‘വേദവ്യാസജയന്തി’ ഗുരുപൂജയായി ആഘോഷിക്കുകയാണ്.
ആര്‍എസ്എസിന്റെ ശാഖകളില്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഉത്സവങ്ങളില്‍ പരമപ്രധാനമാണ് ശ്രീഗുരുപൂജ. പരമാത്മചൈതന്യത്തിന്റെ പ്രത്യക്ഷരൂപമായ ആദിത്യഭഗവാന്റെ പ്രതീകമാണ് ആര്‍എസ്എസ് ഗുരുവായി സ്വീകരിച്ചിട്ടുള്ള അരുണവര്‍ണ ഭഗവദ്ധ്വജം.
ചുവപ്പുകലര്‍ന്ന സ്വര്‍ണവര്‍ണമാണ് ആദിത്യനുള്ളത്. രാ്രതിക്കുശേഷം കിഴക്കുദിക്കില്‍ ഏഴുചക്രങ്ങളും ഏഴ് അഴികളുമുള്ള ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ യക്ഷ, കിന്നര, ദേവ, അപ്സര, ഗന്ധര്‍വ, അസുരാദികളാല്‍ ആനയിക്കപ്പെട്ട് കാവി വിജയധ്വജവുമേന്തിയാണ് ആദിത്യദേവന് ഉദിച്ചുയരുന്നത്.
എല്ലാ സദ്ഗുണങ്ങളുടെയും വീര്യത്തിന്റെയും ജഗത്തിന്റെ അസ്തിത്വത്തിന്റെയും പ്രത്യക്ഷ പ്രതീകമാണ് സൂര്യഭഗവാന്. സ്വയംസേവകരിലെ ഈശ്വരീയഗുണങ്ങള് വര്‍ധിപ്പിച്ച് അതുല്യവീര്യത്തോടെ, ഭഗവാന്റെ ഉപകരണമായി സനാതനമായ ഹൈന്ദവ സംസ്കൃതിയുടെയും ഹൈന്ദവധര്‍മത്തിന്റെയും സംരക്ഷണത്തിനായി സര്‍വ്വചരാചര മംഗളത്തിനായി നടത്തുന്ന സ്വയം സമര്‍പ്പണമാണ് ഗുരുപൂജാദിനത്തില് ഭഗവദ്ധ്വജത്തെ സാക്ഷിനിര്‍ത്തിയുള്ള തനമന ധനാര്‍പ്പണം.
ആദിത്യവര്ണ ഭഗവദ്ധ്വജം ജാതി, മത, വിഭാഗീയ ചിന്തകള്‍ക്കതീതമായി ഏവര്‍ക്കും ആശ്രയിക്കാവുന്ന ഗുരുസ്വരൂപമാണ്. വര്‍ത്തമാനകാലത്തില്‍ ശ്രേഷ്ഠഗുരുക്കന്മാരില്നിന്നും ദീക്ഷ സ്വീകരിച്ചവര്‍ക്കും സഹസ്രകോടി സൂര്യപ്രഭാപ്രതീകവും ധര്മവിജയപ്രതീകവുമായ ഭഗവദ്ധ്വജത്തെ വിശ്വഗുരുവായി, പരമാത്മചൈതന്യത്തിന്റെ പ്രത്യക്ഷസ്വരൂപമായിക്കണ്ട് സ്വന്തം ഗുരുവായി സ്വീകരിക്കാം. കാരണം ആ പരമാത്മ ചൈതന്യത്തെയാണ് ശരീരവസ്ത്രം ധരിച്ച വര്‍ത്തമാനകാല ഋഷീശ്വരന്മാരും മനസും തപസും കൊണ്ട് നമിക്കുന്നത്.
ഗുകാരഃ പ്രഥമോ വര്ണോ
മായാദി ഗുണഭാസകഃ
രുകാരോളസ്തി പരം ബ്രഹ്മ
മായാഭ്രാന്തി വിമോചകം. (പ്രശ്നോപനിഷത്ത്)
ഗുരു എന്ന പദത്തിലെ ആദ്യക്ഷരമായ ‘ഗു’കാരം മായ തുടങ്ങിയ ഗുണങ്ങളുടെ പ്രതീകവും ‘രു’കാരം മായാ വിഭ്രാന്തിയെ അകറ്റുന്ന പരബ്രഹ്മവുമാണ്.
പട്ടിണിയും ദുരിതങ്ങളും ജനജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ രാഷ്ട്രവൈഭവം സാധ്യമാകില്ല. സദാചാര നിബന്ധമായി പരസ്പരധാരണയോടെ, മത്സരബുദ്ധിയില്ലാത്ത നിരന്തരമായ നരനാരായണ സേവയും അര്‍ത്ഥവത്തായി നിര്‍വഹിച്ച് ആദര്‍ശപ്രതിബദ്ധതയും കഷ്നഷ്ടങ്ങളും സഹിച്ച് വിജയം കൈവരിക്കാനും പൂര്‍ണതയിലെത്തിക്കാനുമുള്ള മനഃസാന്നിധ്യത്തിനായി ഗുരുവിങ്കല്‍ ഇന്ന് സ്വയംസേവകര്‍ പ്രാര്‍ത്ഥനാപുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഗുരുവിനെ അര്‍പ്പിക്കുകയും ചെയ്യും.
ഈശ്വരീയ ഗുണങ്ങളാഗ്രഹിക്കുന്ന രാജ്യസ്നേഹികളായ ആബാലവൃദ്ധം ജനങ്ങള്‍ക്കും തങ്ങളുടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള സുദിനമാണ് ഗുരുപൂജ, ഗുരുദക്ഷിണ ഉത്സവദിനമായ ഈ സുദിനം.
നമ്മുടെ മഹത്തായ സങ്കല്പവും അനവരതമുള്ള പ്രവൃത്തിയും നല്ല മനസ്സും സുയോഗ്യമായ ബുദ്ധിയും കൂടുതല്‍ പ്രയോജനപ്രദവും ആയാസരഹിതവുമാക്കാന്‍ ജ്ഞാനത്തിന്റെ അഭൗമ തേജസ്സായ ഗുരു നമ്മെ അനുഗ്രഹിക്കട്ടെ.
അരുണ്‍കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: