കോഴിക്കോട്: ബാങ്ക് കവര്‍ച്ചക്കുള്ള ഒരുക്കത്തിനിടെ ആറംഗ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം പിടിയില്‍. കോഴിക്കോട് വെള്ളിമാട്കുന്ന് ലോ കോളജിന് സമീപത്തുള്ള കാനറ ബാങ്ക്, മുത്തൂറ്റ്് ബാങ്ക് എന്നിവ കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ഇന്നലെ പുലര്‍ച്ചെ 1.30ന് കവര്‍ച്ചാ സംഘം ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. പാനൂര്‍ പുത്തൂരിലെ പുത്തന്‍വീട്ടില്‍ ഉബൈദുള്ള (32), താമരശ്ശേരി ഉണ്ണികുളം വട്ടപ്പൊയില്‍ ആദില്‍ ഖാന് (20), പയ്യന്നൂര്‍ പെരിങ്ങോം കുഞ്ഞിപ്പുരയില്‍ റഷീദ് (28), പേരാമ്പ്ര ചേനോളി കോമത്ത് അഷറഫ് എന്ന രവീന്ദ്രന് (45), പേരാമ്പ്ര നടൂവണ്ണൂര് പരപ്പില്‍ സാജിദ് ഹസ്സന് എന്ന ഷാജി (29), പയ്യന്നൂര്‍ വെള്ളൂര്‍ നങ്ങാരത്ത്, ഷറഫുദ്ദീന് എന്‍(34),എന്നിവരാണ് പിടിയിലായത്. രണ്ട് മുതല്‍ 39 കേസുകളില്‍ വരെ പ്രതികളായവരാണിവര്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് കവര്‍ച്ചക്ക് ഇവര്‍ പദ്ധതിയിടുന്നത്. അതിനു വേണ്ടിയാണ് സെക്യൂരിറ്റി ജീവനക്കാരന് ഇല്ലാത്ത വെള്ളിമാട്കുന്ന് ലോ കോളജിനടുത്ത ബാങ്കുകള്‍ തെരഞ്ഞെടുത്തത്. ഒരേ കെട്ടിടത്തിലാണ് കാനറ ബാങ്ക്, മുത്തൂറ്റ് ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്.
തൃശൂര്‍ ഈസ്റ്റ്് പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട ഒരു വീട്ടില്‍ നിന്നു മോഷ്ടിച്ച കെഎല്‍ 08 എ.എന്‍ 27 നമ്പര്‍ കാറടക്കം രണ്ട് കാറുകളും മൂന്ന് ബൈക്കുകളും സംഘത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്്. കമ്പിപ്പാര, സ്ക്രൂഡ്രൈവറുകള്, കയ്യുറകള്‍, മുഖം മൂടി എന്നിവയും പിടിച്ചെടുത്തു.
മൂന്ന് മാസത്തിനിടയില്‍ ഭവന ഭേദനം, വാഹന മോഷണം, ബൈക്കുകളില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കല്‍, ക്ഷേത്ര കവര്‍ച്ച തുടങ്ങി 32 ഓളം കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു. വയനാട്ടില്‍ നിന്നും സുഗന്ധ വ്യഞ്ജനത്തില്പ്പെട്ട രണ്ടു ലക്ഷം രൂപയുടെ ഇലമ്പങ്കത്തിരി, കാസര്‍കോട് നീലേശ്വരത്ത് നിന്ന് 80,000 രൂപയുടെ അടക്ക, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് കുറ്റിയാടി എന്നിവിടങ്ങളിലെ ബിവറേജസ് കോര്പ്പറേഷന് ഷോപ്പുകളില്‍ നിന്നു മദ്യം എന്നിവയും സംഘം മോഷണം നടത്തിയിട്ടുണ്ട്.
മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപ വില മതിക്കുന്ന ലാപ്ടോപ്പുകളും, മൊബൈല്‍ ഫോണുകളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്.
മംഗലാപുരത്ത് ലോഡ്ജില്‍ താമസിച്ച് ആസൂത്രണം ചെയ്ത് നടത്തിയ ഭവന ഭേദനത്തില്‍ 10 ലക്ഷം രൂപയുടെ ഒമ്പത് മുന്തിയ ഇനം വാച്ചുകളും മറ്റും ഇവര്‍ മോഷണം നടത്തി. മോഷണമുതല്‍ പങ്കിടുന്ന സമയത്ത് മോഷണം നടത്തിയ വീട്ടിലെ കാര്‍പോര്‍ച്ചില്‍ കണ്ട കാറും, വീട്ടിനകത്തുള്ള താക്കോലും ഓര്‍മ്മ വന്ന്, തിരികെ വീണ്ടും പോയി കാര്‍മോഷണം നടത്തി. 20,000 രൂപയ്ക്കാണ് ചെന്നൈയിലെ സംഘത്തിന് ഈ കാര്‍ വില്‍പ്പന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: