തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ ധീരതക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോട്ടയം മണിപ്പുഴയില്‍ മുനീര്‍ മുഹമ്മദ്(14), എറണാകുളം പനമ്പുക്കാട്ടില് ഷലേഫ് ഷാജി(9), കോട്ടയം എരുമേലി സ്വദേശികളായ അഖില്‍ ബിജു(9), സുബിന് മാത്യു(10), യദുകൃഷ്ണന് വി.എസ്(13), കോട്ടയം കുമരകം സ്വദേശി ഗിരികൃഷ്ണന്‍(5), തിരുവനന്തപുരം കവടിയാറില്‍ അഭയകൃഷ്ണന്‍(11) എന്നീ ഏഴ് കുട്ടികള്‍ക്കാണ് സാഹസികതക്കുള്ള അവാര്‍ഡ് നല്‍കുന്നതെന്ന് മന്ത്രി ഡോ.എം.കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരങ്ങളില് ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ 72 വയസുകാരന്റെ ജീവന് രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനാണ് പത്താം ക്ലാസുകാരനായ മുനീര്‍ മുഹമ്മദിന് ധീരത അവാര്‍ഡ് ലഭിച്ചത്. കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കെ വേമ്പനാട് കായലില്‍ വീണ നാലുവയസുകാരിയെ രക്ഷിച്ചതിനാണ് ഷലേഫ് ഷാജി അവാര്‍ഡിന് അര്‍ഹനായത്. എരുമേലി കണ്ണിമല തോട്ടിലെ കയത്തില്‍ മുങ്ങിത്താഴ്ന്ന തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തിയതിനാണ് അഞ്ച്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന അഖില്‍ ബിജു, സുബിന് മാത്യു, യദുകൃഷ്ണന് എന്നിവരെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. തോട്ടില്‍ വീണ നാലു വയസുകാരിക്ക് രക്ഷകനായതാണ് സ്വന്തം ജ്യേഷ്ഠനും അഞ്ചു വയസുകാരനുമായ ഗിരികൃഷ്ണ കാട്ടിയ ധീരത. ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് നിലംപൊത്തിയ വീട്ടില്‍ നിന്നും പത്തുമാസം പ്രായമുള്ള കുഞ്ഞനുജനെ അതിസാഹസികമായി രക്ഷപ്പെടുത്തിയതാണ് അഭയകൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
രാഷ്ട്രപതിയുടെ അവാര്‍ഡ് നേടുന്ന കുട്ടികള്‍ക്ക് നല്കി വരുന്ന സ്കോളര്‍ഷിപ്പും വിദ്യാഭ്യാസാനുകൂല്യങ്ങളും സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്കും നല്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. 10,000 രൂപയും ഫലകങ്ങളും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഈമാസം അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: