കണ്ണൂര്‍: പഠിപ്പുമുടക്ക് സമരത്തെച്ചൊല്ലി സിപിഎമ്മിലും എസ്എഫ്ഐയിലും രൂക്ഷമായഅഭിപ്രായ ഭിന്നത. അഖിലേന്ത്യാ പ്രസിഡന്റിനേയും ഇ.പി.ജയരാജനെയും തളളി എസ്എഫ്ഐ ജില്ലാ സെക്രട്ടറി രംഗത്ത്.
എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ എംഎല്‍എയും സിപിഎം നേതാവുമായ ഇ.പി.ജയരാജനാണ് പഠിപ്പുമുടക്ക് സമരവുമായി ബന്ധപ്പെട്ട പുതിയ നിലപാടുമായി ആദ്യം രംഗത്തെത്തിയിരുന്നത്. പഠിപ്പുമുടക്ക് സമരം കാലഹരണപ്പെട്ട സമര രീതിയാണെന്നും പുതിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസ രംഗത്ത് അത് ഗുണകരമല്ലെന്നും സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ജയരാജന് പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസനും എസ്എഫ്ഐ ഇനി പഠിപ്പുമുടക്ക് സമരം പോലുളള സമരങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് സൂചന നല്‍കിയിരുന്നു.
വിദ്യാഭ്യസ രംഗത്ത് പൊതുമുതല്‍ നശിപ്പിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമിച്ചുമുളള സമര രീതി കഴിഞ്ഞ കാലങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്തിട്ടുണ്ടെന്നും ഇത് കാലോചിതമായി പരിഷ്ക്കരിക്കേണ്ടി വരുമെന്നുമായിരുന്നു ശിവദാസന്‍ പറഞ്ഞത്. പഠിപ്പുമുടക്കിനേയും അക്രമ സമരങ്ങളേയും തളളിയ ശിവദാസന്‍ പുതുതലമുറ വിദ്യാര്‍ത്ഥികള്‍ ഇത്തരം സമരങ്ങളില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ സമര മാര്‍ഗ്ഗത്തില്‍ പൊളിച്ചെഴുത്തിന് എസ്എഫ്ഐ തയ്യാറാവുകയാണെന്നും പഠിപ്പുമുടക്കി സമരം അവസാന ആയുധമായിരിക്കുമെന്നും പറഞ്ഞിരുന്നു.
വര്‍ഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്തുള്പ്പെടെ സമരവും അക്രമവും നടത്തുന്ന എസ്എഫ്ഐയുടെ പുതിയ തീരുമാനം പൊളളയാണെന്ന് വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്ന രീതിയിലാണ് ജില്ലാ നേതാവിന്റെ പുതിയ പ്രതികരണം. എന്നാല്‍ ഇ.പി.ജയരാജന്റെയും ശിവദാസന്റെയും അഭിപ്രായങ്ങളെ തുറന്നെതിര്‍ത്തു കൊണ്ട് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സിക്രട്ടറി സരിന് ശശിയാണ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. സരിന്റെ പ്രഖ്യാപനം എസ്എഫ്ഐയുടെ തനി നിറം തുറന്നു കാട്ടുന്നതായി. എസ്എഫ്ഐക്ക് പഠിപ്പുമുടക്കിയും അല്ലാതെയും ഒരുപാട് സമരങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് സമര രീതികള്‍ തീരുമാനിക്കുകയെന്നും സരിന് പറയുന്നു. കൂടാതെ നാളെ എന്തു സമരം നടത്തുമെന്ന് പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അതിനു വിരുദ്ധമായ നിലപാടുകളോട് സമരസപ്പെടാന്‍ കഴിയില്ലെന്നും ജില്ലാ നേതാവ് കൂട്ടി ചേര്‍ത്തു. പഠിപ്പുമുടക്കടക്കമുളള സമരങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും പഠിപ്പുമുടക്ക് സമരത്തേപ്പറ്റി ഇപ്പോള്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. എസ്എഫ്ഐ സമരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതിയാണ് സരിന്‍ശശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: