ആലപ്പുഴ: സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫഌറ്റ് നിര്‍മിച്ച് നല്കാന് തീരുമാനം. 450 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി ഫഌറ്റ് നിര്‍മിച്ച് നല്‍കുന്നതിനായി 48.75 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു.
370 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഒരു ഫഌറ്റ് യൂണിറ്റില്‍ ഒരു ബെഡ് റൂം, സ്റ്റഡി റൂം, ടോയ്ലറ്റ്, അടുക്കള എന്നിവ ഉണ്ടാകും. കേരള ഫിഷര്‍മെന്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 18നും 60നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 60,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ഫിഷറീസ് വകുപ്പും സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഒരു ഫഌറ്റ് യൂണിറ്റിന് 6,50,000 രൂപ ചെലവഴിക്കുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫഌറ്റ് നിര്‍മിച്ച് നല്‍കുന്നത് ഗുണകരമല്ലെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പരമ്പരാഗതമായി തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. തീരപ്രദേശങ്ങളില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഫഌറ്റ് നിര്‍മാണം സാധ്യമല്ല.
തീരദേശ നിയന്ത്രണ നിയമം നിലനില്‍ക്കുന്നതിനാല്‍ കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ തീരപ്രദേശങ്ങളില്‍ നിര്‍മിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്ത് നിന്നും വളരെ അകലെയുള്ള പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് അവര്‍ക്ക് തൊഴില്‍പരമായും ബുദ്ധിമുട്ട് സൃഷ്ടിക്കും. കുടാതെ റിസോര്‍ട്ട്, ടൂറിസം മാഫിയകള്‍ക്ക് വേണ്ടി മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്നും ആസൂത്രിതമായി നാടുകടത്താനുള്ള ലക്ഷ്യം ഇതിന് പിന്നിലുണ്ടോയെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ത്തന്നെ തീരങ്ങള്‍ മോഹവില നല്കി ടൂറിസം കുത്തകകള്‍ കയ്യടക്കി കഴിഞ്ഞു. വീടും സ്ഥലവും ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തീരത്തിനടുത്ത് തന്നെ അവ നല്കാന് പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പട്ടികജാതി കുടുംബങ്ങളെ കോളനികളില്‍ ഒതുക്കി അവരുടെ ജീവിതാവസ്ഥ പരിതാപകരമാക്കിയ സര്‍ക്കാര്‍ നടപടികള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: