സാല്‍വദോര്‍: ഇരുപതാമത് ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം. ലാറ്റിനമേരിക്കന്‍ കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്റീനയും ടോട്ടല്‍ ഫുട്ബോളിന്റെ വക്താക്കളും മൂന്നുതവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ കഴിയാത്ത ഹോളണ്ടും തമ്മിലാണ് ഇന്നത്തെ സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. തുല്യശക്തികളുടെ പോരാട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. അര്‍ദ്ധരാത്രി 1.30നാണ് ലോക ഫുട്ബോളിലെ ഈ ക്ലാസ്സിക്ക് പോരാട്ടത്തിന് വിസിലുയരുക.
എന്നാല്‍ രണ്ട് ടീമുകളും തമ്മിലുള്ള ഏക വ്യത്യാസം അര്‍ജന്റീനയുടെ ലയണല്‍ മെസ്സി എന്ന താരമാണ്. അതേസമയം മെസ്സിയോട് കിടപിടിക്കാന്‍ ഡച്ച് നിരയില്‍ ആര്യന് റോബനും ക്യാപ്റ്റന്‍ റോബിന് വാന്‍ പെഴ്സിയും അണിനിരക്കുന്നു. എന്നാല്‍ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ പരിക്കുകാരണം ഇന്നത്തെ സൂപ്പര്‍ പോരാട്ടത്തില്‍ കളിക്കാനിറങ്ങില്ല എന്നത് അര്ജന്റീന് കോച്ചിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്. അര്‍ജന്റീന 24 വര്‍ഷത്തിനുശേഷമാണ് സെമിയില്‍ പ്രവേശിച്ചതെങ്കില്‍ ഹോളണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം സെമിയാണിത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ കീഴടക്കിയാണ് അര്‍ജന്റീന സെമിയിലെത്തിയതെങ്കില്‍ ഹോളണ്ട് കോസ്റ്ററിക്കയുടെ വെല്ലുവിളിയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് അവസാന നാലില്‍ ഇടംപിടിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരിക്കുകാരണം പുറത്തിരുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ പരിക്കുമാറി ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയായാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ലാവേസിക്ക് പകരം അഗ്യൂറോയും ഹിഗ്വയിനുമായിരിക്കും സ്ട്രൈക്കര്‍മാരായി ഇറങ്ങുക. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികളുടെ കത്രികപ്പൂട്ടില് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മെസ്സി അല്പം പിന്നിലേക്കിറങ്ങിയാണ് കളിച്ചത്. ഇന്നും അതേ പൊസിഷനില്തന്നെയായിരിക്കും മെസ്സി ഇറങ്ങുക.
എന്നാല്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫോര്‍മേഷനിലാണ് കോച്ച് സബെല്ലോ ടീമിനെ അണിനിരത്തിയത്. ആദ്യ കളിയിലും പ്രീക്വാര്‍ട്ടറിലും 4-2-3-1 ശൈലില് ഇറങ്ങിയെങ്കിലും പിന്നീട് മെസ്സി വരെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ മറ്റു കളികളില്‍ 4-3-3 ശൈലിയാണ് അര്‍ജന്റീന സ്വീകരിച്ചത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരമ്പരാഗത ശൈലിയായ 4-2-2 എന്ന രീതിയിലാണ് ടീം കളത്തിലിറങ്ങിയത്. മെസ്സിയും ഹിഗ്വയിനും മുന്നേറ്റത്തില്‍ വന്നപ്പോള്‍ ലവേസി, ഹാവിയര്‍ മസ്ക്കരാനോ, ബിഗ്ലിയ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. പ്രതിരോധത്തില്‍ പരിചയസമ്പന്നായ ഡെമിഷല്സിനേയും ഇറക്കി.
പതിവില്‍നിന്ന് വ്യത്യസ്തമായി അര്‍ജന്റീന പ്രതിരോധം നന്നായി കളിച്ച മത്സരമായിരുന്നു ബെല്‍ജിയത്തിനെതിരായ പോരാട്ടം. പ്രതിരോധത്തില്‍ ഡെമിഷല്സിന്റെ വരവ് ഗുണം ചെയ്തു. ഗാഗോക്ക് പകരം മധ്യനിരയില്‍ ബിഗ്ലിയയെ കളിപ്പിച്ചതും തന്ത്രമായിരുന്നു. പുതിയ ശൈലിയോടെ ഒമ്പത് പേരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു. ഇതോടെ ബെല്‍ജിയം ആക്രമണങ്ങളുടെ മുനയൊടിക്കാനും അര്‍ജന്റീനക്ക് കഴിഞ്ഞു. ഇന്നും ഈ രീതി തന്നെയായിരിക്കും അര്‍ജന്റീന അവലംബിക്കുക. എന്നാല്‍ വേഗതകൊണ്ട് എതിര് പ്രതിരോധം ചിന്നഭിന്നമാക്കുന്ന ആര്യന് റോബനും റോബിന് വാന്പെഴ്സിക്കുമെതിരെ അര്‍ജന്റീനന്‍ പ്രതിരോധനിരക്ക് എത്രത്തോളം പിടിച്ചുനില്ക്കാന് കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ മസ്ക്കരാനോക്ക് പകരം റോഡ്രിഗസ് ഇറങ്ങാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ സസ്പെന്ഷന് കാരണം പുറത്തിരുന്ന മാര്‍ക്കോസ് റോജോയും ആദ്യ ഇലവനില്‍ ഇടംപിടിക്കും.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഹോളണ്ടിന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോക്കെതിരെ വിവാദ പെനാല്‍റ്റിയിലൂടെ ജയിച്ചു കയറിയ ഡച്ച് പടക്ക് ക്വാര്‍ട്ടറില്‍ കോസ്റ്ററിക്കയെ കീഴടക്കാന്‍ ഷൂട്ടൗട്ടിന്റെ സഹായം വേണ്ടിവന്നു.
ക്വാര്‍ട്ടറില്‍ അട്ടിമറിവീരന്മാരായ കോസ്റ്ററിക്കയ്ക്കെതിരെ വാന്‍ഗാല്‍ ഫോര്‍മേഷനില്‍ മാറ്റം വരുത്തിയാണ് ഡച്ച് പട ഇറങ്ങിയത്. 3-5-2 എന്ന ശൈലിക്ക് പകരം 3-4-3 ഫോര്മേഷന് സ്വീകരിച്ചു. മുന്നേറ്റത്തില്‍ റോബനും വാന്പേഴ്സിക്കുമൊപ്പം മെംഫിസ് ഡീപെയുമെത്തി. ഇന്നും അതേ രീതി തന്നെയായിരിക്കും ഡച്ച് കോച്ച് പുറത്തെടുക്കുക. അതേസമയം ഫോര്‍മേഷനില്‍ ചില മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്. മെസ്സിയെയും ഒപ്പം ഹിഗ്വയിനെയും അഗ്യൂറോയെയും പോലുള്ള ലോകോത്തര താരങ്ങളെ പിടിച്ചുകെട്ടണമെങ്കില്‍ പ്രതിരോധനിരയില്‍ മൂന്നുപേര്‍ അണിനിരന്നാല്‍ പോരാ എന്നതിനാല്‍ 4-3-3 എന്ന ശൈലിയിലേക്ക് മാറാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ വ്ളാര്‍, ഡി വ്രിജ്, മാര്‍ട്ടിന്‍സ് ഇന്‍ഡി എന്നിവര്‍ക്കൊപ്പം ഡാരില്‍ യാന്മെറ്റ് ഇറങ്ങിയേക്കും.മുന്നേറ്റനിരയില്‍ റോബനും വാന്പെഴ്സിക്കുമൊപ്പം ഡീപെയും ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ കേളീ തന്ത്രം മെനയാനുള്ള ഉത്തരവാദിത്തം വെറ്ററന്‍ താരം സ്നൈഡര്ക്കായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച ഫോമിലേക്കുയര്‍ന്നില്ലെങ്കിലും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഇറങ്ങിയ സ്നൈഡര്‍ മിന്നുന്ന പ്രകടനമാണ് സ്നൈഡര്‍ കാഴ്ചവെച്ചത്. സ്നൈഡര്ക്കൊപ്പം ബ്ലിന്‍ഡ്, ഡിര്‍ക് ക്യുയിറ്റ്, വിയ്നാള്ഡം എന്നിവരും മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ കളി നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാവില്ല.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ നാല് തവണ ഇതിന് മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് തവണ വിജയം ഹോളണ്ടിനൊപ്പം നിന്നപ്പോള്‍ ഒരു പ്രാവശ്യം അര്‍ജന്റീന വിജയിച്ചു. ഒരെണ്ണം സമനിലയിലും കലാശിച്ചു. 1978-ലെ ലോകകപ്പിന്റെ ഫൈനലിലാണ് അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡച്ച് പോരാളികളെ കെട്ടുകെട്ടിച്ചത്. 1974ലെ ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ 4-0നും 1998ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1നും ഹോളണ്ട് വിജയം നേടിയപ്പോള്‍ 2006ലെ പോരാട്ടത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇത് കൂടാതെ മറ്റ് നാല് തവണ കൂടി ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ രണ്ട് തവണയും ഹോളണ്ട് വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. എന്തായാലും തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടം ലക്ഷ്യമിട്ട് ഹോളണ്ടും 24 വര്‍ഷത്തിനുശേഷം കലാശക്കളി ലക്ഷ്യമിട്ട് അര്‍ജന്റീനയും ഇറങ്ങുമ്പോള്‍ മത്സരം പ്രവചനാതീതമാകുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: